| Wednesday, 19th October 2016, 6:57 pm

ചികിത്സിക്കേണ്ട തട്ടിപ്പ് ചികിത്സയാകുമ്പോള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്


നമ്മുടെ ശാസ്ത്രവും യുക്തിയും അന്ധവിശ്വാസത്തിനും തട്ടിപ്പിനും വഴിമാറിക്കൊടുത്തു കഴിഞ്ഞു.
പാതി സത്യങ്ങളും പച്ച നുണകളും ചേര്‍ത്ത് ഗൂഢാലോചനാ സിദ്ധാന്തങ്ങളുമായിറങ്ങുന്ന പ്രകൃതി(!) ചികില്‍സാ(?) തട്ടിപ്പുകാര്‍ ചൂഷണത്തിന്റെ വിത്തിറക്കുന്നത് ഈ പാടത്താണ്. ആരോഗ്യ രംഗത്തെ നിര്‍ണായക കണ്ണികളായ ഡോക്ടര്‍മാരെയും ആശുപത്രികളെയും ക്രിയാത്മകമായി വിലയിരുത്താനും വിമര്‍ശിക്കാനുമുള്ള അവസരം കൂടി ഇല്ലാതാക്കുന്നുവെന്നതാണ് ഈ തട്ടിപ്പു സംഘങ്ങള്‍ വഴിയുണ്ടാവുന്ന ഏറ്റവും വലിയ ദുരന്തം !


ഒന്ന്

സ്‌കൂളില്‍ ഉറുദു അധ്യാപകനായ ആളാണ് നായകന്‍. കൂടുതല്‍ മികവ് ചൂഷണ കലയിലായതിനാല്‍ പ്രവര്‍ത്തന മേഖല പതുക്കെ മാറ്റി പിടിക്കുന്നു, നാട്ടില്‍ ഒരു “പ്രകൃതി ചികില്‍സാലയം” ആരംഭിക്കുകയായി. ചികില്‍സ പ്രകൃതിയിലായത് കൊണ്ട് സ്ഥാപനം തുടങ്ങിയത് പ്രകൃതിയുടെ വരദാനമായ വയലില്‍ തന്നെ. ഏറെ പാരിസ്ഥിതിക പ്രാധാന്യമുള്ള “കരഭൂമി” എന്ന സംശയാസ്പദ നിലവും പച്ചക്ക് നികത്തിയ വയലും കുടി ചേര്‍ന്നപ്പോള്‍ ഉയര്‍ന്നു വന്നത് ഒന്നാന്തരം കെട്ടിട സമുച്ചയം.

പ്രകൃതിയോടുള്ള പൊക്കിള്‍ കൊടി ബന്ധം പേരിലൂടെ ഉറപ്പിച്ചു  “ഹൈജീന്‍ പ്രകൃതി ചികില്‍സാലയം”. “ഹൈജീന്‍” വെറുതെയല്ല, വളരെ കഷ്ടപ്പെട്ടാണ് പരിപാലിച്ചു പോരുന്നത്. സ്ഥാപനത്തിലെ മാലിന്യം തുറന്നു വിടുന്നത് വയലിലേക്കും തോട്ടിലേക്കും തന്നെ. നുറ് മീറ്റര്‍ പോലും ദൂരെയല്ലാതെ കിടക്കുന്ന മൊയ്തീന്റെ സ്വന്തം ഇരുവഴിഞ്ഞി പുഴ യാതൊരു പരാതിയും പറയാതെ ഇതേറ്റു വാങ്ങുന്നു.

കാലങ്ങള്‍ക്ക് ശേഷം ഈയടുത്ത് നാട്ടിലെ ചില പരിസ്ഥിതി പ്രവര്‍ത്തകര്‍ ഒച്ച വെച്ചപ്പോഴാണ് കണ്ണില്‍ പൊടിയിടാനുള്ള ചില പണികളെങ്കിലും ഒപ്പിച്ചത്. തീര്‍ന്നില്ല, ഏറ്റവും പ്രകൃതി ദത്തമാണ് മതം. അപ്പോള്‍ രണ്ടും കൂടി ചേര്‍ന്നാലോ? ഇരട്ട ചങ്കുള്ള പ്രകൃതിയാവും. കിട്ടാവുന്ന എല്ലാ പള്ളി മിമ്പറുകളും അവസരങ്ങളും സമര്‍ത്ഥമായി ചൂഷണം ചെയ്തു.

ചികില്‍സയെന്ന പേരില്‍ താന്‍ നടത്തുന്ന ഏര്‍പ്പാടല്ലാത്തതൊക്കെ ഹറാമും ശിര്‍ക്കുമായി ചിത്രീകരിച്ചു. വയല് നികത്തുന്നതോ മാലിന്യം തോട്ടിലൊഴുക്കുന്നതോ ഒന്നുമല്ല മാഫിയാ പ്രവര്‍ത്തനം, മറിച്ച് ചായയില്‍ പഞ്ചസാരയിടുന്നതോ പാരസെറ്റമോള്‍ കഴിക്കുന്നതോ ആണതെന്ന് കുട്ടികളെ പോലും പറഞ്ഞു പഠിപ്പിച്ചു. സ്‌കൂളിന്റെയും പള്ളിയുടെയും വാതിലുകള്‍ മൂപ്പര്‍ക്കായി തുറന്നു കൊടുക്കുന്നു. പതിനായിരക്കണക്കിനാളുകള്‍ ലോകത്തിന്റെ നാനാഭാഗത്തുമായി നടത്തിയ നൂറ്റാണ്ടുകളുടെ ഗവേഷണ ഫലങ്ങള്‍ തട്ടിപ്പായിരുന്നുവെന്നും തട്ടിപ്പല്ലാത്തത് സ്വന്തം സ്ഥാപനവും ചികില്‍സയും മാത്രമാണെന്നുമാണ് സിദ്ധാന്തം.

ഇത്രയൊക്കെ ആയിട്ടും ഒരുളുപ്പുമില്ലാതെ ഇത് പ്രചരിപ്പിക്കാന്‍ എല്ലാവരും മല്‍സരിച്ച് വേദിയൊരുക്കുന്നു. മാറാ രോഗികള്‍ വരെ വന്ന് “ചികില്‍സ” തേടി പോവുന്ന രീതിയില്‍ സ്ഥാപനം ഇന്നും തലയുയര്‍ത്തി നില്‍ക്കുന്നു. ആര്‍ക്കും പരാതിയോ പരിഭവമോ ഇല്ല. ആളുകളെ പട്ടിണിക്കിട്ട് തടി കുറക്കുന്ന “അല്‍ഭുത വിദ്യ” തൊട്ട് കാന്‍സര്‍ രോഗം മാറിയ കഥകള്‍ വരെ സുലഭം. ശരാശരി ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് പോലും പൊളിച്ചടക്കാവുന്നതാണെങ്കിലും യാതൊരു വിധ ഓഡിറ്റിങ്ങും നേരിടാത്തത് കൊണ്ട് കെട്ടു കഥകളും നുണകളും ശാസ്ത്രത്തിന്റെയും പ്രകൃതിയുടേയും ലേബലില്‍ വമ്പിച്ച സ്വീകാര്യത നേടുന്നു.

രണ്ട്

ഏതെങ്കിലും മെഡിക്കല്‍ കോളജിലെ കാഷ്വാലിറ്റിയില്‍ പോവുക. ഏത് പാതിരാത്രി ചെന്നാലും കാണാം സമയത്തോടും പരിമിതികളോടും പടവെട്ടുന്ന കുറേ പി ജി ഡോക്ടര്‍മാര്‍. പലരും പത്തും ഇരുപതും മണിക്കൂര്‍ തുടര്‍ച്ചയായി ഡ്യൂട്ടിയിലായിരിക്കും. 8-10 വര്‍ഷമായി രോഗങ്ങളേയും ആരോഗ്യത്തേയും പറ്റി ശാസ്ത്രീയമായി പഠിക്കുന്നവര്‍. സാധ്യതകളെ മാറ്റി വരക്കാനുള്ള ഇവരുടെ ജീവന്‍മരണ പോരാട്ടത്തിന് കിട്ടുന്ന ശമ്പളം ഏത് സ്‌കെയിലെടുത്തളന്നാലും ശരാശരിയുടെ താഴെയോ അടുത്തോ മാത്രമേ എത്തൂ.

ആ ശമ്പളം തന്നെ കൃത്യമായി നല്‍കുന്നില്ലെന്നത് വലിയ വാര്‍ത്ത പോലുമാവുന്നില്ല. പക്ഷേ ചികില്‍സയില്‍ എന്തെങ്കിലും പിഴവോ പോരായ്മയോ വന്നാല്‍ വാര്‍ത്ത മാത്രമല്ല, സംഘടിതമായ ആക്രമണം വരെ പ്രതീക്ഷിക്കാം. ഓഡിറ്റിങ്ങ് കര്‍ശനവും പലപ്പോഴും ക്രൂരവുമായിരിക്കും.

അല്ല, ഇവിടെ പ്രശ്‌നം സാങ്കേതികത്വമോ സാമ്പത്തികമോ അല്ല. നമ്മുടെ അടിസ്ഥാന മനോഭാവങ്ങളാണ് വിഷയം. കഴിവും കഠിനാധ്വാനവുമൊന്നും നമ്മുടെ പരിഗണനയില്‍ വരുന്നില്ല. പ്രിവിലേജിന്റെ പുറത്ത് വന്നു ചേരുന്ന അവസരങ്ങളെ മെറിറ്റെന്ന് വിളിക്കുന്ന അശ്ലീല മനസ്സില്‍ ശരിയായ അധ്വാനത്തിനും കഴിവിനും വിലയില്ലാതെ പോവുന്നു. നമ്മുടെ ശാസ്ത്രവും യുക്തിയും അന്ധവിശ്വാസത്തിനും തട്ടിപ്പിനും വഴിമാറിക്കൊടുത്തു കഴിഞ്ഞു.

പാതി സത്യങ്ങളും പച്ച നുണകളും ചേര്‍ത്ത് ഗൂഢാലോചനാ സിദ്ധാന്തങ്ങളുമായിറങ്ങുന്ന പ്രകൃതി(!) ചികില്‍സാ(?) തട്ടിപ്പുകാര്‍ ചൂഷണത്തിന്റെ വിത്തിറക്കുന്നത് ഈ പാടത്താണ്.

ആരോഗ്യ രംഗത്തെ നിര്‍ണായക കണ്ണികളായ ഡോക്ടര്‍മാരെയും ആശുപത്രികളെയും ക്രിയാത്മകമായി വിലയിരുത്താനും വിമര്‍ശിക്കാനുമുള്ള അവസരം കൂടി ഇല്ലാതാക്കുന്നുവെന്നതാണ് ഈ തട്ടിപ്പു സംഘങ്ങള്‍ വഴിയുണ്ടാവുന്ന ഏറ്റവും വലിയ ദുരന്തം !

രോഗികളെ ബുദ്ധിമുട്ടിലാക്കുന്ന സമരത്തിനെതിരില്‍ സാമൂഹിക പ്രതിബദ്ധത അടിസ്ഥാനമാക്കി സംഘടിച്ചവര്‍ക്ക് തന്നെ ശമ്പളം കിട്ടാത്ത കഥ കൂടി വായിക്കണം,

We use cookies to give you the best possible experience. Learn more