| Wednesday, 18th August 2021, 12:37 pm

പല കോളേജുകളിലും എം.എസ്.എഫിനെ നയിക്കുന്നത് ഹരിത; ഹരിതയെ മരവിപ്പിച്ച നടപടി പ്രയാസമുണ്ടാക്കിയെന്നും ഫാത്തിമ തഹ്‌ലിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: എം.എസ്.എഫ് നേതാക്കളുടെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ പ്രതികരിച്ചതുകൊണ്ട് സോഷ്യല്‍ മീഡിയയിലൂടെ ക്രൂരമായ വ്യക്തിഹത്യയ്ക്ക് ഹരിത നേതാക്കള്‍ ഇരയാകുന്നുവെന്ന് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയ. തങ്ങളുന്നയിച്ച വിഷയങ്ങളില്‍ മാതൃകാപരമായ നടപടി മുസ്‌ലിം ലീഗ് നേതൃത്വം സ്വീകരിക്കുമെന്നുറപ്പുണ്ടെന്നും തഹ്‌ലിയ പറഞ്ഞു.

ഹരിതയെ മരവിപ്പിച്ച നടപടി പ്രയാസമുണ്ടാക്കിയെന്നും തഹ്‌ലിയ പറഞ്ഞു. എം.എസ്.എഫ് നേതാക്കള്‍ക്കെതിരെ ആരോപണം ഉന്നയിച്ച പത്ത് പേരും സംസ്ഥാന ഭാരവാഹികളാണെന്നും തഹ്‌ലിയ പറഞ്ഞു.

ഫാത്തിമ തഹ്‌ലിയയുടെ വാക്കുകള്‍

ഇപ്പോള്‍ ഉയര്‍ന്നുവന്ന പ്രശ്‌നങ്ങളില്‍ കാര്യങ്ങള്‍ വിശദീകരിക്കാന്‍ ഹരിതയുടെ ആദ്യ കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ എനിക്ക് ഉത്തരവാദിത്തമുണ്ട്. ഈ പ്രസ്ഥാനത്തില്‍ ഒന്നും ആഗ്രഹിക്കാത്ത ഒരുപാട് പേരുണ്ട്. അവരോടാണ് എനിക്ക് പറയാനുള്ളത്.

ഹരിത പാര്‍ട്ടിയ്‌ക്കൊരു തലവേദനയായല്ലോ എന്ന സോഷ്യല്‍ മീഡിയ പരാമര്‍ശം കാണുമ്പോള്‍ വളരെ പ്രയാസമുണ്ട്. ഹരിത പെട്ടെന്ന് ഉണ്ടായ പ്രസ്ഥാനമല്ല.

2012 ലാണ് ഹരിത രൂപം കൊള്ളുന്നത്. ഹരിത രൂപീകരിച്ച ശേഷമാണ് ഫറൂഖ് കോളജില്‍ ജനറല്‍ സീറ്റില്‍ വിജയിക്കുന്നത്. എം.എസ്.എഫ് നിര്‍ജീവമായിടത്തും ഹരിതയാണ് സംഘടനയെ നയിക്കുന്നത്. മുചുകുന്ന് കോളേജ് ഇതിനുദാഹരണമാണ്.

വാളയാറിലും പാലത്തായിലും നിരന്തര പോരാട്ടങ്ങള്‍ ഹരിതയുടെ നേതൃത്വത്തില്‍ നടത്തി. ഹരിതയിലെ നേതാക്കള്‍ അച്ചടക്കം പാലിച്ചാണ് ഇതുവരെ നിലകൊണ്ടത്. ആരോപണങ്ങള്‍ ഉന്നയിച്ച 10 ഭാരവാഹികളും ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. മാധ്യമങ്ങളുടെ മുന്നില്‍ ഇതുവരെ അവര്‍ വന്നിട്ടില്ല.

അത്രയും സൂക്ഷ്മതയടെയാണ് ഈ പെണ്‍കുട്ടികള്‍ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോയത്. പരാതി, ലീഗിന്റെ സംസ്ഥാന കമ്മിറ്റിയ്ക്കും എം.എസ്.എഫ് ദേശീയ കമ്മിറ്റിയ്ക്കും നല്‍കിയിരുന്നു. എം.എസ്.എഫ് ദേശീയ കമ്മിറ്റി വിഷയത്തില്‍ ഇടപെട്ട് ലീഗിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.

ലീഗ് നേതാക്കളെ നേരിട്ട് കണ്ടും വിഷയത്തിന്റെ ഗൗരവം അറിയിച്ചു. അത് പ്രകാരം പരാതി പരിശോധിക്കാന്‍ ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ സലാമിനെ ഏല്‍പ്പിച്ചുവെന്ന് അറിയിച്ചിരുന്നു.

ഈ വിഷയം വനിത കമ്മീഷനിലേക്കെത്തുന്നത് അവരുടെ പ്രയാസങ്ങള്‍ കൊണ്ടാണ്. പാര്‍ട്ടി വേദിയില്‍ തന്നെയാണ് ആദ്യം പറഞ്ഞത്. അതില്‍ കാലതാമസം നേരിട്ടത് കൊണ്ടാണ് വനിതാ കമ്മീഷനില്‍ എത്തിയത്.

സോഷ്യല്‍ മീഡിയയില്‍ വലിയ അധിക്ഷേപം നേരിടുന്നു. പാര്‍ട്ടി സംവിധാനത്തില്‍ വിശ്വാസമുണ്ട്. ഞങ്ങള്‍ക്കെതിരെ നടക്കുന്ന വ്യക്തിഹത്യയും അധിക്ഷേപവും നിര്‍ത്തണം. ഈ വിഷയത്തില്‍ മാതൃകാപരമായ നടപടി ലീഗ് എടുക്കുമെന്ന് ഉറപ്പുണ്ടെന്നും ഫാത്തിമ തഹ്‌ലിയ പറഞ്ഞു.

നേതാക്കള്‍ക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്ന ആരോപണം ഉന്നയിച്ചതിനാണ് ഹരിതയുടെ പ്രവര്‍ത്തനം ലീഗ് മരവിപ്പിച്ചത്. ഇതിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. ഹരിതയ്ക്ക് പിന്തുണയര്‍പ്പിച്ച് എം.എസ്.എഫിന്റെ 12 ജില്ലാ കമ്മിറ്റികള്‍ രംഗത്ത് വന്നു.

സ്ത്രീത്വത്തെ അപമാനിച്ച സംസ്ഥാന നേതൃത്വത്തിനെതിരെ നടപടി വേണമെന്ന് ജില്ലാ കമ്മിറ്റികള്‍ ലീഗ് നേതൃത്വത്തിന് കത്ത് നല്‍കി. ലീഗിന്റെ നടപടിയ്ക്കെതിരെ പാര്‍ട്ടിക്കുള്ളിലും എം.എസ്.എഫിലും പ്രതിഷേധം ശക്തമാണ്.

നേരത്തെ ലീഗിന്റെ നിലപാടില്‍ പ്രതിഷേധിച്ച് എം.എസ്.എഫ് സീനിയര്‍ വൈസ് പ്രസിഡന്റ് എ.പി. അബ്ദുസമദ് രാജിവെച്ചിരുന്നു.

‘പാര്‍ട്ടിയുടെ സ്ത്രീ വിരുദ്ധ-ജനാധിപത്യ നിലപാടില്‍ പ്രതിഷേധിച്ച് എം.എസ്.എഫ് ഭാരവാഹിത്വം ഒഴിയുകയാണെന്ന്,’ രാജിക്കത്തില്‍ അബ്ദുസമദ് പറഞ്ഞു.

സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്ന് എം.എസ്.എഫ് സംസ്ഥാന നേതൃത്വത്തിനെതിരെ ആരോപണമുന്നയിച്ചതിന്റെ പേരില്‍ വിദ്യാര്‍ത്ഥിനി വിഭാഗമായ ഹരിതയുടെ പ്രവര്‍ത്തനം ലീഗ് മരവിപ്പിച്ചിരുന്നു. ഹരിത നടത്തിയത് ഗുരുതരമായ അച്ചടക്ക ലംഘനമാണെന്നാണ് ലീഗിന്റെ വാദം.

വനിതാ കമ്മീഷനില്‍ നല്‍കിയ പരാതി പിന്‍വലിക്കണമെന്ന ലീഗ് നേതൃത്വത്തിന്റെ നിര്‍ദേശം ഹരിതാ നേതാക്കള്‍ തള്ളിയതോടെയാണ് സംസ്ഥാന കമ്മിറ്റിയുടെ പ്രവര്‍ത്തനം മരവിപ്പിക്കാന്‍ തീരുമാനിച്ചത്.

ഹരിത സംസ്ഥാന ജനറല്‍ സെക്രട്ടറി നജ്മ തബ്ഷീറക്കെതിരെ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് ലൈംഗികാധിക്ഷേപം നടത്തിയെന്നാണ് ഹരിത നേതാക്കളുടെ പരാതി. പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കി രണ്ട് മാസം പിന്നിട്ടിട്ടും നടപടി ഉണ്ടാവാത്തതിനെ തുടര്‍ന്നാണ് ഹരിതാ നേതാക്കള്‍ വനിതാ കമ്മീഷനെ സമീപിച്ചത്.

എന്നാല്‍ പാര്‍ട്ടിയുടെ പരിഗണനയിലിരിക്കുന്ന ഒരു വിഷയം സംഘടനയുടെ പുറത്തേക്ക് കൊണ്ടുപോയത് അച്ചടക്കലംഘനമാണ് എന്നാണ് ലീഗ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

പി.കെ കുഞ്ഞാലിക്കുട്ടി, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഹരിത നേതാക്കള്‍ വഴങ്ങിയില്ല. പി.കെ നവാസിനെതിരെ നടപടിയെടുക്കാതെ പരാതി പിന്‍വലിക്കില്ല എന്നായിരുന്നു ഇവരുടെ നിലപാട്.

ഇതിനെ തുടര്‍ന്നാണ് ഹരിത നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാന്‍ ലീഗ് തീരുമാനിച്ചത്.

അതേസമയം സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ എം.എസ്.എഫ് നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. എം.എസ്.എഫ് ഹരിത നേതാക്കളുടെ പരാതിയില്‍ കോഴിക്കോട് വെള്ളയില്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്.

എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ്, ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുള്‍ വഹാബ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

ലൈംഗിക ചുവയോടെ സംസാരിച്ചതിന് സെക്ഷന്‍ 354(എ) പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതേസമയം തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് പി.കെ. നവാസിന്റെ വിശദീകരണം.

‘പാര്‍ട്ടിക്കും പാണക്കാട് തങ്ങള്‍മാര്‍ക്കും അപമാനമുണ്ടാക്കുന്ന ഒരു വാചകവും നോട്ടവും എന്നില്‍ നിന്നുണ്ടായിട്ടില്ല. തെറ്റ് പറ്റിയാല്‍ തെറ്റ് പറ്റിയെന്ന് അംഗീകരിക്കും. എനിക്ക് ഒരു തെറ്റും പറ്റിയിട്ടില്ല. എം എസ്.എഫുകാര്‍ ഫേസ്ബുക്കിലെ ഫാന്‍സ് അസോസിയേഷന്‍ ആകരുത്,’ നവാസ് പറഞ്ഞു.

സംഘടനയ്ക്കകത്തെ സംഘങ്ങളിലല്ല സംഘടനയിലാണ് അംഗങ്ങളാകേണ്ടത്. സമാന്തര സംഘങ്ങളില്‍ അംഗമാകാതിരിക്കുന്നതാണ് തന്റെ രാഷ്ട്രീയ ബോധമെന്നും പി.കെ. നവാസ് പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Fathima Thahliya Press Meet MSF Haritha

Latest Stories

We use cookies to give you the best possible experience. Learn more