| Sunday, 16th August 2026, 8:24 pm

ബംഗാളിൽ സി.ജെ.പി പ്രവർത്തകന്റെ പിതാവ് ആക്രമണത്തിൽ കൊല്ലപ്പെട്ടു; പിന്നിൽ ബി.ജെ.പിയെന്ന് സി.ജെ.പി നേതാക്കൾ

റെന്വര്‍ പി

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) പ്രവർത്തകന്റെ പിതാവ് ആക്രമണത്തിൽ പരിക്കേറ്റ് കൊല്ലപ്പെട്ടു. അബ്ദുൽ ഹാഫിസ് എന്ന സി.ജെ.പി. പ്രവർത്തകന്റെ പിതാവാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി ഹാഫിസിന്റെ വീടിന് നേർക്കുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പിതാവ് ഞായറാഴ്ചയോടെ മരിക്കുകയായിരുന്നു. ആക്രമണം നടത്തിയത് ബി.ജെ.പി പ്രവർത്തകരാണെന്ന് സി.ജെ.പി നേതാക്കളായ അഭിജിത് ദീപ്കെയും അഷുതോഷ് റാങ്കയും പറഞ്ഞു.

പശ്ചിമ ബംഗാളിലെ ബങ്കുര ജില്ലയിലെ കരിസുണ്ടയിലാണ് സംഭവം. വ്യാഴാഴ്ച സി.ജെ.പി നടത്തിയ ‘സ്കൂൾ ഠീക് കരോ’ ക്യാംപെയിനി‌ന്‍റെ ഭാഗമായി ഒരു സർക്കാർ സ്കൂളിൽ നടന്ന പരിപാടിയില്‍ ഹഫീസ് പങ്കെടുത്തിരുന്നു. ഇതിന് ശേഷം അന്ന് രാത്രിയോടെ ബി.ജെ.പി പ്രവർത്തകർ ഹാഫിസിന്റെ വീട്ടിലെത്തി ആക്രമണം നടത്തുകയായിരുന്നെന്ന് സി.ജെ.പി നേതാക്കൾ പറഞ്ഞു.

‘സ്കൂൾ ഠീക് കരോ’ ക്യാംപെയിനി‌ന്‍റെ ഭാഗമായി സ്കൂളിലെ മോശം സാഹചര്യങ്ങൾ ഹാഫിസ് ചിത്രീകരിച്ചിരുന്നു. സ്കൂളിന്‍റെ മോശം അവസ്ഥ ചിത്രീകരിച്ചത് പുറത്തു നിന്നുള്ള സമ്മർദ്ദം കാരണമാണെന്ന് പറഞ്ഞ് വീഡിയോ പോസ്റ്റ് ചെയ്യാൻ അക്രമി സംഘം ഹാഫിസിനോട് ആവശ്യപ്പെട്ടു. ഹാഫിസ് ഇതിന് വഴങ്ങാതിരുന്നതോടെ ബി.ജെ.പി പ്രവർത്തകർ വീടിനു നേർക്ക് ആക്രമണം നടത്തുകയായിരുന്നുവെന്ന് സി.ജെ.പി നേതാക്കൾ പറഞ്ഞു.

ഹാഫിസിനെ അക്രമി സംഘം മാരകായുധങ്ങൾ ഉപയോഗിച്ച് പരിക്കേൽപ്പിച്ചെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ പറഞ്ഞു. ഹാഫിസിന്റെ ഫോണിലെ ദൃശ്യങ്ങൾ അക്രമികൾ നിർബന്ധിച്ച് ഡിലീറ്റ് ചെയ്യിപ്പിക്കുകയും ചെയ്തെന്നും അവർ അറിയിച്ചു.

ആക്രമണത്തിൽ ഹാഫിസിന്റെ പിതാവിന്റെ കഴുത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു. അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണപ്പെടുകയായിരുന്നു. സംഭവത്തില്‍ പരാതി നല്‍കാന്‍ ഹാഫിസ് പൊലീസിനെ സമീപിച്ചിരുന്നു. എന്നാല്‍ പൊലീസ് എഫ്‌.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായില്ലെന്ന് സി.ജെ.പി നേതാവ് രത്ന സിങ് ചൂണ്ടിക്കാട്ടി. നിയമം നടപ്പിലാക്കാന്‍ പൊലീസ് തയ്യാറാകണം. ഹാഫിസിന്റെ കുടുംബത്തിന് സി.ജെ.പി എല്ലാ പിന്തുണയും നല്‍കുമെന്നും രത്‌ന സിങ് പറഞ്ഞു.

അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് സി.ജെ.പി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ ആവശ്യപ്പെട്ടു. ഹാഫിസിന്റെ വീട് സി.ജെ.പി നേതൃത്വം സന്ദർശിക്കും. ഹാഫിസിനും കുടുംബത്തിനും നീതി ഉറപ്പാക്കുമെന്നും ദീപ്കെ പറഞ്ഞു.

Content Highlight: Father of CJP Activist Dies During Treatment after Being Attacked

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more