| Monday, 12th December 2022, 9:29 am

സിംബാബ്‌വേ മര്‍ദ്ദകാ, നിര്‍ത്തി പോവരുതോ; പാക് നായകനെതിരെ പരിഹാസവുമായി ആരാധകര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിന്റെ പാകിസ്ഥാന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സില്‍ മോശം പ്രകടനം കാഴ്ചവെച്ചതിന് പിന്നാലെ പാക് നായകന്‍ ബാബര്‍ അസമിനെതിരെ ആരാധകര്‍.

രണ്ടാം ഇന്നിങ്‌സില്‍ പത്ത് പന്ത് നേരിട്ട് വെറും ഒരു റണ്‍സ് മാത്രമെടുത്ത് പുറത്തായി പവലിയനിലേക്ക് തിരിച്ച് നടക്കവെയാണ് താരത്തിനെതിരെ കളിയാക്കലും അധിക്ഷേപവുമായി ആരാധകരെത്തിയത്.

‘സിംബാബര്‍’ എന്ന് വിളിച്ചുകൊണ്ടായിരുന്നു ആരാധകര്‍ താരത്തെ പരിഹസിച്ചത്. സിംബാബ്‌വേ പോലുള്ള കുഞ്ഞന്‍ ടീമുകള്‍ക്കെതിരെ കളിക്കുമ്പോള്‍ മികച്ച പ്രകടനം കാഴ്ചവെക്കുകയും എന്നാല്‍ വലിയ ടീമുകള്‍ക്കെതിരെ മുട്ടിടിക്കുകയും ചെയ്യുന്നവന്‍ എന്ന അര്‍ത്ഥത്തിലാണ് ആരാധകര്‍ താരത്തെ സിംബാബര്‍ എന്ന് വിളിച്ചുകൊണ്ട് കളിയാക്കുന്നത്.

രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ ബാബര്‍ മോശമല്ലാത്ത പ്രകടനം കാഴ്ചവെച്ചിരുന്നു. ഇംഗ്ലണ്ട് ഉയര്‍ത്തിയ ആദ്യ ഇന്നിങ്‌സ് സ്‌കോറായ 281 റണ്‍സ് ചെയ്‌സ് ചെയ്യവെ 95 പന്തില്‍ നിന്നും 75 റണ്‍സ് നേടിയാണ് ബാബര്‍ പുറത്തായത്. പാക് നിരയിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്.

ആദ്യ ഇന്നിങ്‌സില്‍ പാകിസ്ഥാന്‍ 202 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.

79 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡുമായി രണ്ടാം ടെസ്റ്റ് ആരംഭിച്ച ഇംഗ്ലണ്ട് 275 റണ്‍സിന് ഓള്‍ ഔട്ടായി. പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ പരാജയപ്പെട്ടതിനാല്‍ രണ്ടാം മത്സരത്തില്‍ വിജയം മാത്രം ലക്ഷ്യം വെച്ചുകൊണ്ടായിരുന്നു പാകിസ്ഥാനിറങ്ങിയത്.

ഓപ്പണര്‍മാരായ അബ്ദുള്ള ഷഫീഖ് 94 പന്ത് നേരിട്ട് 45 റണ്‍സും മുഹമ്മദ് റിസ്വാന്‍ 43 പന്തില്‍ നിന്നും 30 റണ്‍സും നേടി പുറത്തായി. വണ്‍ ഡൗണായിറങ്ങിയ ക്യാപ്റ്റന്‍ ബാബര്‍ അസമാണ് പാകിസ്ഥാനെ നിരാശപ്പെടുത്തിയത്. പത്ത് പന്തില്‍ നിന്നും ഒരു റണ്‍സുമായി നില്‍ക്കവെ ഒല്ലി റോബിന്‍സണിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായിട്ടായിരുന്നു താരത്തിന്റെ മടക്കം.

മൂന്നാം ദിവസം കളിയവസാനിപ്പിക്കുമ്പോള്‍ 198ന് നാല് എന്ന നിലയിലാണ് പാകിസ്ഥാന്‍. കഴിഞ്ഞ ഇന്നിങ്‌സുകളിലേതെന്ന പോലെ സൗദ് ഷക്കീല്‍ പാകിസ്ഥാനായി ഒരുവശത്ത് നിലയുറപ്പിച്ച് കളിക്കുകയാണ്.

123 പന്തില്‍ നിന്നും പുറത്താകാതെ 54 റണ്‍സാണ് ഷക്കീല്‍ നേടിയിരിക്കുന്നത്. 13 പന്തില്‍ നിന്നും മൂന്ന് റണ്‍സുമായി ഫഹീം അഷ്‌റഫാണ് ഷക്കീലിനൊപ്പം ക്രീസില്‍.

രണ്ടാം ടെസ്റ്റ് വിജയിക്കാന്‍ പാകിസ്ഥാന് ഇനി 157 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കണം.

Content Highlight: Fans trolls Pakistan captain Babar Azam

We use cookies to give you the best possible experience. Learn more