| Sunday, 9th August 2026, 11:52 pm

ഇറാനെതിരെ ഇന്ത്യന്‍ എക്‌സ് പ്രൊഫൈലില്‍ നിന്നുള്ള വ്യാജവാര്‍ത്ത പ്രചരിപ്പിച്ച് നെതന്യാഹുവും ഇസ്രഈല്‍ മാധ്യമവും

റെന്വര്‍ പി

ടെല്‍അവീവ്: ഇന്ത്യയില്‍ നിന്നുള്ള ഒരു എക്‌സ് അക്കൗണ്ടില്‍ പങ്കുവെച്ച വ്യാജ വാര്‍ത്ത ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അടക്കമുള്ളവര്‍ ഇറാനെതിരായ പ്രചാരണങ്ങള്‍ക്ക് ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്. ഐ ആം റിതിക എന്ന പേരിലുള്ള ഒരു ഹിന്ദുത്വ ദേശീയ വാദിയുടെ എക്‌സ് അക്കൗണ്ടില്‍ പങ്കുവെച്ച വ്യാജവാര്‍ത്തയാണ് നെതന്യാഹു പരാമര്‍ശിച്ചതെന്ന് ഇസ്രഈലി മാധ്യമം വൈനെറ്റില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇറാന്റെ സൈനിക വിഭാഗമായ ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ(ഐ.ആര്‍.ജി.സി) തലവന്‍ അഹമ്മദ് വാഹിദിയുടെ പേരിലുള്ള ഒരു വ്യാജ പ്രസ്താവന ഈ മാസം അഞ്ചിന് ഐ ആം റിതിക എന്ന എക്‌സ് അക്കൗണ്ടില്‍ പങ്കുവച്ചിരുന്നു. യുഎ.സിനും ഇസ്രായേലിനും ആണവായുധങ്ങള്‍ ഉള്ളപ്പോള്‍ ഇറാന്റെ ആണവായുധങ്ങളെക്കുറിച്ചോ യുറേനിയം സമ്പുഷ്ടീകരണത്തെക്കുറിച്ചോ ചര്‍ച്ചകള്‍ക്കില്ലെന്ന് വാഹിദി പറഞ്ഞതായി ഈ എക്‌സ് പോസ്റ്റില്‍ ആരോപിക്കുന്നു. എന്നാല്‍ ഇത്തരമൊരു പ്രസ്താവന വാഹിദി നടത്തിയിട്ടില്ലെന്ന് വ നൈറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ലോകത്ത് സംഘര്‍ഷം വര്‍ധിച്ചുവരുന്നതിനിടെയുള്ള ഇറാന്റെ മുന്നറിയിപ്പ് എന്ന ആമുഖത്തോട് കൂടിയാണ് വാഹിദിയുടെ പേരിലുള്ള വ്യാജ പ്രസ്താവന ഐ ആം റിതിക എന്ന എക്‌സ് അക്കൗണ്ടില്‍ പങ്കുവച്ചിട്ടുള്ളത്. ദേശീയ സുരക്ഷയ്ക്കായി ഇറാന്‍ ആണവായുധങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് വാഹിദി പറഞ്ഞെന്നും എക്‌സ് പോസ്റ്റില്‍ പറയുന്നു. ഇസ്രഈലും യു.എസും അവരുടെ ആയുധങ്ങള്‍ ഇല്ലാതാക്കിയാലേ ഇറാനും അക്കാര്യം ചെയ്യൂവെന്നും വാഹിദി പറഞ്ഞുവെന്നും പോസ്റ്റില്‍ ആരോപിക്കുന്നു.

നെതന്യാഹു ഒരു പ്രസംഗത്തില്‍ ഈ എക്‌സ് പോസ്റ്റിലെ വ്യാജ വിവരങ്ങള്‍ പരാമര്‍ശിച്ചതായി വൈനെറ്റ് ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ച് ഇസ്രഈലിലെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാനെന്ന പേരിലായിരുന്നു നെതന്യാഹുവിന്റെ പ്രസംഗം. ‘ഇറാന്‍ അവരുടെ ആണവായുധങ്ങള്‍ വികസിപ്പിക്കുന്നത് തുടരുമെന്ന് റെവല്യൂഷണറി ഗാര്‍ഡ്സിന്റെ കമാന്‍ഡര്‍ വാഹിദി ഇന്ന് വ്യക്തമായി പ്രഖ്യാപിക്കുന്നത് നമ്മള്‍ കേട്ടു,’ എന്ന് പ്രസംഗത്തില്‍ നെതന്യാഹു പറഞ്ഞെന്നും വൈനെറ്റ് റിപ്പോര്‍ട്ട് ചെയ്തു.

ഐ.ആം റിതിക എന്ന അക്കൗണ്ടില്‍ ആദ്യമായി പ്രത്യക്ഷപ്പെട്ട ഈ വ്യാജവാര്‍ത്ത ഇസ്രഈലില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ടെന്നും വൈ നെറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. മോസാദ് കമെന്ററി എന്ന എക്‌സ് ഹാന്‍ഡിലാണ് ഈ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സമൂഹ മാധ്യമ അക്കൗണ്ടുകളിലൊന്ന്. മോസാദിന്റെ അനൗദ്യോഗിക സാമൂഹിക മാധ്യമ അക്കൗണ്ട് സ്വയം വിശേഷിപ്പിക്കുന്ന ഒരു എക്‌സ് അക്കൗണ്ടാണിത്. 10 ലക്ഷത്തിലധികം ഫോളോവര്‍മാരും ഈ അക്കൗണ്ടിനുണ്ട്.

അഹമ്മദ് വാഹിദി പറഞ്ഞതായി ഐ ആം റിതിക എന്ന അക്കൗണ്ടില്‍ പ്രചരിപ്പിച്ച വ്യാജ പ്രസ്താവന മൊസാദ് കമന്ററിയുടെ എക്‌സ് പോസ്റ്റിലുമുണ്ട്. ഒപ്പം ഇറാനുമായി ഒരു കരാറും വേണ്ട എന്ന തരത്തിലുള്ള ആഹ്വാനവും ഈ പോസ്റ്റിലുണ്ട്. നെതന്യാഹുവിന്റെ മകന്‍ യെയര്‍ നെതന്യാഹുവും ഈ വ്യാജവാര്‍ത്ത എക്‌സ് അക്കൗണ്ടില്‍ പങ്കുവച്ചിരുന്നു.

ചാനല്‍ 14 എന്ന ഇസ്രഈലി മാധ്യമവും ഈ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചിരുന്നു. നെതന്യാഹുവിനെയും ഇസ്രഈലിന്റെ തീവ്ര വലതുപക്ഷ സര്‍ക്കാരിനെയും അനുകൂലിക്കുന്ന മാധ്യമമാണ്് ചാനല്‍ 14. ആണവായുധങ്ങള്‍ വികസിപ്പിക്കുന്നുവെന്ന് ആദ്യമായി ഒരു ഇറാന്‍ ഉദ്യോഗസ്ഥന്‍ സമ്മതിക്കുകയാണെന്നും ചാനല്‍ 14 ഈ വ്യാജവാര്‍ത്തയില്‍ കൂട്ടിച്ചേര്‍ത്തിരുന്നു.

വാഹിദിയുടെ പേരിലുള്ള വ്യാജ പ്രസ്താവന പിന്നീട് യു.എസ് മാധ്യമമായ ഫോക്‌സ് ന്യൂസും ഇന്ത്യയിലെ എ.എന്‍.ഐ വാര്‍ത്താ ഏജന്‍സിയും റിപ്പോര്‍ട്ട് ചെയ്തിരുന്നു. നെതന്യാഹുവിനെ ഉദ്ധരിച്ചായിരുന്നു എ.എന്‍.ഐയുടെ റിപ്പോര്‍ട്ട്. വ്യാജ എക്‌സ് പോസ്റ്റ് അടിസ്ഥാനമാക്കിയായിരുന്നു ഫോക്‌സ് ന്യൂസിന്റെ റിപ്പോര്‍ട്ട്.

ഇറാന്‍ പരമോന്നത നേതാവ് മൊജ്തബ ഖാംനഇയുടെ ആരോഗ്യ നിലയെക്കുറിച്ച് ഇസ്രഈല്‍ മാധ്യമങ്ങള്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ ഈ അഭ്യൂഹങ്ങള്‍ക്കിടെ നെതന്യാഹുവിന്റെ വീഡിയോ ഇറാന്‍ പുറത്തുവിട്ടിരുന്നു. ഇതിനിടെയാണ് ഇപ്പോള്‍ ഐ.ആര്‍.ജി.സി തലവന്റെ പേരിലുള്ള വ്യാജ വാര്‍ത്ത നെതന്യാഹു അടക്കമുള്ളവര്‍ പ്രചരിപ്പിക്കുന്നതായി വൈനെറ്റിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നത്.

ഖാംനഇയെ ആശുപത്രിയല്‍ പ്രവേശിപ്പിച്ചതായും ആരോഗ്യ നില ഗുരുതരമാണെന്നും ചാനല്‍ 14 തന്നെ ആയിരുന്നു ഈ വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. ഈ ചാനലിലെ ദശലക്ഷക്കണക്കിന് ഷെക്കല്‍ വിലമതിക്കുന്ന വാണിജ്യ സംപ്രേഷണത്തിനുള്ള സമയം സമീപ വര്‍ഷങ്ങളില്‍ ഇസ്രഈല്‍ സര്‍ക്കാര്‍ വാങ്ങിച്ചിരുന്നതായി അടുത്തിടെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

Content Highlight: Fake IRGC quote on nuclear weapons Appeared in X Account of Indian Person reached Netanyahu’s speech

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

Latest Stories

We use cookies to give you the best possible experience. Learn more