| Saturday, 7th July 2018, 8:20 pm

മദ്യപാനം പ്രോത്സാഹിപ്പിക്കുന്നെന്നാരോപണം; ജി.എന്‍.പി.സി ഫേസ്ബുക്ക് ഗ്രൂപ്പിനെതിരെ എക്‌സൈസ് കേസെടുത്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നെന്നാരോപിച്ച് ഫേസ്ബുക്കില്‍ വന്‍ഹിറ്റായ ജി.എന്‍.പി.സി(ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും) ഗ്രൂപ്പിനെതിരെ എക്‌സൈസ് വകുപ്പ് കേസെടുത്തു. കേസിനെ തുടര്‍ന്ന് ഗ്രൂപ്പിന്റെ അഡ്മിന്‍മാരായ ദമ്പതിമാര്‍ ഇപ്പോള്‍ ഒളിവിലാണ്. ടി.എല്‍. അജിത് കുമാര്‍, ഭാര്യ വനിത എന്നിവരുടെ നേതൃത്വത്തില്‍ ആയിരുന്നു ഗ്രൂപ്പിന്റെ പ്രവര്‍ത്തനം.

മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന് ആരോപിച്ച് എക്സൈസ് വകുപ്പ് ജി.എന്‍.പി.സിയെ നിരീക്ഷിക്കുന്നതായി കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

ഗ്രൂപ്പിലെ പല പോസ്റ്റുകളും മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നതായിട്ടാണ് ആരോപണം. കൂടാതെ സോഷ്യല്‍ മീഡിയയിലൂടെ ലഹരിയുടെ ഉപയോഗം ജി.എന്‍.പി.സി പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും എക്‌സൈസ് ആരോപിക്കുവന്നുണ്ട. എക്‌സൈസ് കമ്മീഷ്ണര്‍ ഋഷിരാജ് സിംഗിന്റെ നിര്‍ദേശ പ്രകാരമാണ് എക്‌സൈസ് നടപടിക്ക് മുതിര്‍ന്നത്.


Also Read ഒരു കമ്മ്യുണിസ്റ്റ് കൊല്ലപ്പെട്ടതിന്റെ ആഹ്ലാദമാണോ; അഭിമന്യുവിന്റെ വീട്ടില്‍ നിന്നും ചിരിച്ച് കൊണ്ട് സെല്‍ഫിയെടുത്ത സുരേഷ് ഗോപി എം.പിക്കെതിരെ പ്രതിഷേധം

അതേസമയം, ആരോപണം ജി.എന്‍.സി.പി നിഷേധിച്ചിരുന്നു. ഗ്രൂപ്പിന്റെ ലക്ഷ്യം ഉത്തരവാദിത്തമുള്ള മദ്യപാനം പിന്തുടരുന്നത് ശീലിപ്പിക്കുകയെന്നതാണെന്നും അഡ്മിന്‍ ടിഎല്‍ അജിത് കുമാര്‍ പറഞ്ഞിരുന്നു.

ചുരുങ്ങിയ കാലം കൊണ്ട് ഹിറ്റായ ഈ ഗ്രൂപ്പില്‍ 18 ലക്ഷം ആളുകളാണ് അംഗങ്ങള്‍ ആയിട്ടുള്ളത്. യാത്ര, മദ്യം, ഭക്ഷണം എന്നിവയെ കുറിച്ചുള്ള അനുഭവങ്ങളും കുറിപ്പുകളും പങ്കുവെയ്ക്കാനുള്ള ഇടമാണ് ജി.എന്‍.പി.സി ഗ്രൂപ്പ്.

കേരളത്തിലെ കള്ളുഷാപ്പുകള്‍, ബാറുകള്‍, ഹോട്ടലുകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുടങ്ങിയവയുടെ വിവരങ്ങള്‍ ഗ്രൂപ്പിലുണ്ട്. ഭക്ഷണ സാധനങ്ങളുടെ രുചി വൈവിധ്യങ്ങളും മദ്യ ബ്രാന്‍ഡുകളുടെ ലഹരി ചര്‍ച്ചകളും സജീവമായ ഗ്രൂപ്പില്‍ ദിവസവും ആയിരക്കണക്കിന് പോസ്റ്റുകളാണ് വരുന്നത്.

നിലവില്‍ കേരളത്തിലെ നൂറോളം ഹോട്ടലുകളും ബാറുകളും ജി.എന്‍.പി.സി അംഗങ്ങള്‍ക്ക് ഡിസ്‌കൗണ്ട് നല്‍കുന്നുണ്ട്. ഇത് സംബന്ധിച്ച് ഓഫറുകള്‍ ഗ്രൂപ്പില്‍ പ്രസിദ്ധീകരിക്കാറുണ്ട്. 18 മോഡറേറ്റര്‍മാരാണ് ഗ്രൂപ്പിനുള്ളത്.

We use cookies to give you the best possible experience. Learn more