| Tuesday, 8th September 2026, 1:17 pm

എ.എഫ്.ഡിയുടെ തെരഞ്ഞെടുപ്പ് മുന്നേറ്റം ആശങ്കാകരം; ജര്‍മനി വീണ്ടും തീവ്ര വലതിന്റെ കയ്യിലേക്കെന്ന് യൂറോപ്യന്‍ നേതാക്കള്‍

റെന്വര്‍ പി

പാരീസ്: ജര്‍മനിയിലെ സാക്സോണി-അന്‍ഹാള്‍ട്ട് സംസ്ഥാന തെരഞ്ഞെടുപ്പില്‍ തീവ്ര വലതുപക്ഷ പാര്‍ട്ടിയായ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എ.എഫ്.ഡി) മുന്നേറ്റമുണ്ടാക്കിയതില്‍ ആശങ്ക പ്രകടിപ്പിച്ച് യൂറോപ്യന്‍ രാഷ്ട്രീയക്കാര്‍. ഈ തെരഞ്ഞെടുപ്പ് ഫലം ജര്‍മനിക്കപ്പുറത്തേക്ക് യൂറോപ്പിലാകെ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.

യൂറോപ്പിലാകെ പോപ്പുലിസ്റ്റുകളുടെയും തീവ്ര വലതുപക്ഷത്തിന്റെയും ശക്തി വര്‍ധിച്ചു വരുന്നതിനെ പ്രതിഫലിപ്പിക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലമെന്നും രാഷ്ട്രീയ നേതാക്കളും നിരീക്ഷകരും അഭിപ്രായപ്പെടുന്നു.

സാക്സോണി-അന്‍ഹാള്‍ട്ട് തെരഞ്ഞെടുപ്പ് ഫലം വളരെ വളരെ ആശങ്കാജനകമായ ഒരു സൂചനയാണെന്ന് ഫ്രഞ്ച് ധനമന്ത്രി റോളണ്ട് ലെസ്‌ക്യൂര്‍ പറഞ്ഞു. അന്താരാഷ്ട്രതലത്തില്‍ പോപ്പുലിസ്റ്റ് രാഷ്ട്രീയത്തിനുണ്ടാകുന്ന വളര്‍ച്ചയുടെ ഭാഗമാണ് ഈ ഫലമെന്നും അദ്ദേഹം വിലയിരുത്തി.

‘ഇത് വളരെ വളരെ ആശങ്കാജനകമായ ഒരു സൂചനയാണ് നല്‍കുന്നത്,’ ഫ്രഞ്ച് ധനമന്ത്രി റോളണ്ട് ലെസ്‌ക്യൂര്‍ ആര്‍.ടി.എല്‍ റേഡിയോയോട് പറഞ്ഞു.

യൂറോപ്പിനുള്ള ‘ഗുരുതരമായ മുന്നറിയിപ്പ്’ എന്ന് തെരഞ്ഞെടുപ്പ് ഫലത്തെ ഫ്രാന്‍സിന്റെ യൂറോപ്യന്‍ കാര്യ മന്ത്രി ബെഞ്ചമിന്‍ ഹദ്ദാദ് വിശേഷിപ്പിച്ചു. ദേശീയതയിലേക്കോ വിദേശികള്‍ക്കെതിരായ വിദ്വേഷത്തിലേക്കോ തിരിയാതെ വോട്ടര്‍മാരുടെ ആശങ്കകള്‍ പരിഹരിക്കാന്‍ മുഖ്യധാരാ രാഷ്ട്രീയക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.

‘തീവ്ര വലതുപക്ഷം ജര്‍മ്മനിയില്‍ തിരിച്ചെത്തി’ എന്ന് ഫ്രാന്‍സിലെ പ്രമുഖ പ്രതിപക്ഷ രാഷ്ട്രീയക്കാരില്‍ ഒരാളായ ജീന്‍-ലൂക്ക് മെലെന്‍ചോണ്‍ മുന്നറിയിപ്പ് നല്‍കി. ഈ തെരഞ്ഞെടുപ്പ് ഫലം ഒരു ദുരന്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എ.എഫ്.ഡിയുടെ വിജയത്തില്‍ ‘വിഡ്ഢികള്‍ക്കും രാജ്യദ്രോഹികള്‍ക്കും മാത്രമേ’ സന്തോഷിക്കാന്‍ കഴിയൂ എന്ന് പോളണ്ട് പ്രധാനമന്ത്രി ഡൊണാള്‍ഡ് ടസ്‌ക് പ്രതികരിച്ചു. പോളണ്ടിലെ പ്രതിപക്ഷ നേതാക്കള്‍ എ.എഫ്.ഡിയുടെ വിജയത്തെ സ്വാഗതം ചെയ്തിരുന്നു. അവരെ ലക്ഷ്യം വെച്ചാണ് ടസ്‌കിന്റെ പ്രസ്താവന.

ചെക്കിയന്‍ രാഷ്ട്രീയ നേതാക്കളും തെരഞ്ഞെടുപ്പ് ഫലത്തില്‍ ആശങ്ക പ്രകടിപ്പിച്ചു. ‘പോപ്പുലിസ്റ്റ് ശക്തികള്‍’ കൂടുതല്‍ സ്വാധീനം ചെലുത്തുന്നത് തടയണമെങ്കില്‍ ജനങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ ആശങ്കകളെ ജനാധിപത്യ പാര്‍ട്ടികള്‍ കൂടുതല്‍ ഫലപ്രദമായി അഭിസംബോധന ചെയ്യണമെന്ന് ചെക്കിയന്‍ പ്രതിപക്ഷ രാഷ്ട്രീയ നേതാവായ വിറ്റ റാക്കുസന്‍ പ്രതികരിച്ചു.

കുടിയേറ്റവും മറ്റ് കത്തുന്ന സാമൂഹിക പ്രശ്‌നങ്ങളും അടക്കമുള്ള ഭാരിച്ച വിഷയങ്ങള്‍ പോപ്പുലിസ്റ്റുകള്‍ക്ക് കൈകാര്യം ചെയ്യാന്‍ വിട്ടുകൊടുക്കുന്നത് വലിയ അപകടമാണ്. ആ അപകടമാണ് സാക്‌സണി-അന്‍ഹാള്‍ട്ടിലെ എ.എഫ്.ഡി വിജയം കാണിച്ചുതരുന്നതെന്നും റാക്കുസണ്‍ അഭിപ്രായപ്പെട്ടു.

ഈ ഞായറാഴ്ച സാക്സോണി-അന്‍ഹാള്‍ട്ടണ്‍ സംസ്ഥാനത്ത് നടന്ന തെരഞ്ഞെടുപ്പിലാണ് ഇസ്രഈല്‍ അനുകൂലമായ നിലപാട് സ്വീകരിക്കുന്ന തീവ്ര വലതുപക്ഷ പാര്‍ട്ടിയായ എ.എഫ്.ഡിക്ക് വലിയ മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചത്. രണ്ടാം ലോകയുദ്ധം അവസാനിച്ച ശേഷം ഇതാദ്യമായാണ് ഒരു തീവ്ര വലതുപക്ഷ കക്ഷി ജര്‍മനിയിലെ ഏതെങ്കിലും സംസ്ഥാനത്തില്‍ അധികാരത്തിലെത്താവുന്ന അവസ്ഥയോട് അടുത്തെത്തുന്നത്.

44.5 ശതമാനം വോട്ടാണ് സംസ്ഥാന തെരഞ്ഞെടുപ്പില്‍ എ.എഫ്.ഡി നേടിയത്. 2021ല്‍ അവര്‍ നേടിയതിന്റെ ഇരട്ടിയിലധികമാണ് ഇത്തവണ ലഭിച്ച വോട്ട്. സംസ്ഥാനത്തെ 83 സീറ്റില്‍ 39 ഇടത്ത് തീവ്ര വലത് പാര്‍ട്ടി വിജയിക്കുകയും ചെയ്തു. ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സിന്റെ യാഥാസ്ഥിതിക ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയന്‍ 18.5 ശതമാനം മാത്രം വോട്ട് ലഭിച്ച് വളരെ പിന്നിലാവുകയും ചെയ്തിരുന്നു.

തെരഞ്ഞെടുപ്പില്‍ 76 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. സാധാരണ ജര്‍മന്‍ സംസ്ഥാന തെരഞ്ഞെടുപ്പുകളിലെ വോട്ടിങ് ശതമാനത്തെ അപേക്ഷിച്ച് വളരെ കൂടുതലാണിത്.

തീവ്ര വലതുപക്ഷ പാര്‍ട്ടിയായ എ.എഫ്.ഡിയെ ഇസ്രഈല്‍ സര്‍ക്കാര്‍ അവരുടെ രാഷ്ട്രീയ സഖ്യകക്ഷിയായാണ് കണക്കാക്കുന്നത്. ഫലസ്തീന്‍ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നതിന്റെ പേരില്‍ എ.എഫ്.ഡിയെ ഇസ്രഈലി പ്രവാസികാര്യമന്ത്രി അമിച്ചായ് ചിക്ലി പ്രശംസിച്ചിരുന്നു. ഫലസ്തീന്‍ വിരുദ്ധ, മുസ്‌ലിം വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്ന പാര്‍ട്ടിയാണ് എ.എഫ്.ഡി.

ഇസ്രഈലി ബിസിനസ് സ്ഥാപനങ്ങളെയും മറ്റും ബഹിഷ്‌കരിക്കാന്‍ ആവശ്യപ്പെടുന്ന ബി.ഡി.എസ് പ്രസ്ഥാനത്തെ നിരോധിക്കാന്‍ 2019 ഏപ്രിലില്‍ എ.എഫ്.ഡി ആവശ്യപ്പെട്ടിരുന്നു. അതേ വര്‍ഷം ജൂണില്‍ ജര്‍മ്മനിയില്‍ ഹിസ്ബുല്ലയുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും നിരോധിക്കണമെന്നും എ.എഫ്.ഡി ആവശ്യപ്പെട്ടിരുന്നു.

Content Highlight: European politicians voice concern over far-right AfD’s historic state election victory in Germany

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more