| Wednesday, 13th June 2012, 9:09 am

റഷ്യയെ പോളണ്ട് സമനിലയില്‍ തളച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

പോളണ്ട്: ക്വാര്‍ട്ടര്‍ പ്രവേശനം സ്വപ്‌നം കണ്ട് കളിക്കളത്തിലിറങ്ങിയ റഷ്യയെ പോളണ്ട് സമനിലയില്‍ തളച്ചു. ചെക്ക് റിപ്പബ്ലിക്കിനെ 4-1നു തോല്‍പിച്ച ആത്മവിശ്വാസവുമായി എത്തിയ റഷ്യയെ 1-1 നാണ് പോളണ്ട് സമനിലയില്‍ തളച്ചത്.

റഷ്യയ്ക്കായി അലന്‍ ജഗോയേവും പോളണ്ടിനായി യാക്കൂബ് ബ്ലാസിസ്‌കോവ്‌സ്‌കിയും ഗോള്‍ നേടി.

ഇതോടെ, റഷ്യയ്ക്ക് രണ്ടുകളിയില്‍നിന്നു നാലുപോയിന്റായി. പോളണ്ടിന് രണ്ടുപോയിന്റും. 37-ാം മിനിറ്റിലായിരുന്നു റഷ്യയുടെ ഗോള്‍. സിറിയനോവിനെ വസിലേവസ്‌കി വീഴ്ത്തിയതിന് ബോക്‌സിനു പുറത്തു ലഭിച്ച ഫ്രീകിക്ക് എടുത്തത് ആന്ദ്രേ അര്‍ഷാവിന്‍. സെറ്റ് പീസിന്റെ ബോക്‌സിലേക്കു താഴ്ന്നിറങ്ങിയ പന്തിന് ഓടിയെത്തിയ അലന്‍ ജഗായേവ് തലവച്ചു.

പോളണ്ട് ഗോളി ടൈറ്റന്‍ നിഷ്പ്രഭനായി നില്‍ക്കെ ഗോള്‍ വല കുലുങ്ങി. (1-0). ആദ്യകളിയില്‍ ഡബിള്‍ ഗോളുമായി തിളങ്ങിയ ജഗായേവിന്റെ അക്കൗണ്ടിലേക്ക് ഒരു ഗോള്‍കൂടി.

പോളണ്ടുകാരുടെ ഉയരക്കൂടുതലായിരുന്നു റഷ്യ മത്സരത്തില്‍ നേരിട്ട വെല്ലുവിളി. എന്നാല്‍, അതിനെ മറികടന്ന് ഹെഡ്ഡറിലൂടെ തന്നെ റഷ്യ മുന്നിലെത്തി. ആന്ദ്രെ അര്‍ഷാവിനെടുത്ത ഫ്രീക്കിക്കില്‍നിന്നാണ് ഹെഡ്ഡറിലൂടെ അലന്‍ സഗോയേവ് റഷ്യയെ മുന്നില്‍ക്കടത്തിയത് പോളണ്ട് ഡിഫന്‍ഡര്‍മാര്‍ക്കിടയിലൂടെ ഓടിക്കയറിയ സഗോയേവിന്റെ ഹെഡ്ഡര്‍ എതിരാളികള്‍ പ്രതീക്ഷിച്ചിരുന്നില്ല.

38ാം മിനിറ്റിലായിരുന്നു ഗോള്‍. 21കാരനായ സഗോയേവിന്റെ ടൂര്‍ണമെന്റിലെ മൂന്നാം ഗോളായിരുന്നു ഇത്. 57-ാം മിനിറ്റില്‍ പോളണ്ടിന്റെ മറുപടി ഗോള്‍. ബോക്‌സിലേക്ക് പന്തുമായി വലതുവിങ്ങിലൂടെ കുതിച്ചെത്തിയ യാക്കൂബ് ബ്ലാസിസ്‌കോവ്‌സ്‌കിയുടെ ഇടംകാലനടി റഷ്യന്‍ ഗോളി മലാഫീവിനെ കാഴ്ചക്കാരനാക്കി വലയില്‍.

ബ്ലാസിസ്‌കോവ്‌സ്‌കിയെ പിടിക്കാന്‍ എത്തിയ ഡിഫന്‍ഡര്‍മാര്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയും മുന്‍പേ പന്തു ലക്ഷ്യത്തില്‍ എത്തിയിരുന്നു.
മത്സരത്തിന്റെ തുടക്കത്തില്‍ മുന്‍തൂക്കം പോളണ്ടുകാര്‍ക്കായിരുന്നു. നീക്കങ്ങള്‍ സൃഷ്ടിക്കുന്നതിലും സെറ്റ്പീസുകളൊരുക്കുന്നതിലും അവര്‍ മുന്നിട്ടുനിന്നു. ലെവന്‍ഡോവ്‌സ്‌കിബ്ലാസിക്കോവ്്കി കൂട്ടുകെട്ടിന്റെ ആക്രമണത്തില്‍ റഷ്യന്‍ ഗോള്‍മുഖം പലകുറി വിറങ്ങലിച്ചെങ്കിലും ഗോള്‍കീപ്പര്‍ വ്യാച്ചേസ്ലാവ് മലാഫേവ് ടീമിന്റെ രക്ഷകനായി.

Latest Stories

We use cookies to give you the best possible experience. Learn more