ഡബ്ലിന്‍: ഫലസ്തീന്‍ പ്രദേശങ്ങളിലെ നിയമവിരുദ്ധമായ ഇസ്രഈലി കുടിയേറ്റ കേന്ദ്രങ്ങളുമായുള്ള വ്യാപാരത്തിന് യൂറോപ്യന്‍ യൂണിയന്‍ (ഇ.യു) തലത്തില്‍ നിരോധനം ഏര്‍പ്പെടുത്തുന്നതിനെ പിന്തുണക്കുന്നതായി ഇ.യു വിദേശനയ വിഭാഗം മേധാവി കജ കല്ലാസ്. വ്യാഴാഴ്ച ‘ദി ഐറിഷ് ടൈംസി’ന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഈ കാര്യം വ്യക്തമാക്കിയതെന്ന് അനഡോലു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഇസ്രഈലിന്റെ അനധികൃത കുടിയേറ്റങ്ങള്‍ക്കെതിരായ ഉപരോധം എന്നത് തത്വപരമായ നിലപാടാണെന്നും അവര്‍ പറഞ്ഞു. ഇസ്രഈലി കുടിയേറ്റ കേന്ദ്രങ്ങളുടെ വിപുലീകരണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന കാര്യത്തില്‍ യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യ മന്ത്രിമാര്‍ക്കിടയില്‍ വിശാലമായ ധാരണയുണ്ടെന്നും അവര്‍ വ്യക്തമാക്കി.
‘ക്രൈമിയ പിടിച്ചടക്കപ്പെട്ടപ്പോള്‍ അത് വളരെ വ്യക്തമായിരുന്നു അതൊരു നിയമവിരുദ്ധ നടപടിയാണ്. ഞങ്ങള്‍ അത് അംഗീകരിക്കുന്നില്ല. അതേ തത്വപരമായ നിലപാട് ഇവിടെയും സ്വീകരിക്കണം.
ഇത് നിയമവിരുദ്ധമാണെന്ന് എല്ലാവര്‍ക്കും അറിയാം, എല്ലാവരും അത് അംഗീകരിക്കുകയും ചെയ്യുന്നു. അതിനാല്‍, അധിനിവേശ പ്രദേശങ്ങളുമായുള്ള വ്യാപാരം നമ്മള്‍ അവസാനിപ്പിക്കണം.’ കല്ലാസ് അഭിപ്രായപ്പെട്ടു.
ഇസ്രായേലി കുടിയേറ്റ കേന്ദ്രങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് യൂറോപ്യന്‍ യൂണിയന്‍ നിരോധനം ഏര്‍പ്പെടുത്തുന്നതിന് 27 അംഗരാജ്യങ്ങളുടെയും ഏകകണ്ഠമായ പിന്തുണ ആവശ്യമില്ലെന്നും കല്ലാസ് വ്യക്തമാക്കി.
നിര്‍ദ്ദിഷ്ട നിരോധനം ഒരു വിദേശനയ തീരുമാനത്തിന് പകരം വ്യാപാര നടപടിയായി നടപ്പിലാക്കാന്‍ കഴിഞ്ഞാല്‍ എല്ലാ രാജ്യങ്ങളുടെയും പിന്തുണ ആവശ്യമില്ല. യൂണിയനിലെ അംഗസംഖ്യയിലെ മൂന്നില്‍ രണ്ട് പിന്തുണ മതി. അത് പ്രകാരം 15 അംഗരാജ്യങ്ങളുടെ പിന്തുണയുണ്ടെങ്കില്‍ ഉപരോധം നടപ്പാക്കാമെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ഇസ്രഈലിനെതിരെ ഉപരോധം ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ യൂറോപ്യന്‍ യൂണിയന്‍ മുന്‍പ് പലപ്പോഴും പ്രയാസങ്ങള്‍ നേരിട്ടിട്ടുണ്ട്. വിദേശനയ നടപടികള്‍ക്ക് എല്ലാ അംഗരാജ്യങ്ങളുടെയും പിന്തുണ വേണമെന്നതിനാലായിരുന്നു അത്.
കുടിയേറ്റ കേന്ദ്രങ്ങളുമായുള്ള വ്യാപാരം നിരോധിക്കുന്നതിനുള്ള നിര്‍ദ്ദേശം മുന്നോട്ടുവെക്കാന്‍ പല അംഗരാജ്യങ്ങളിലെയും സര്‍ക്കാരുകളില്‍ നിന്ന് യൂറോപ്യന്‍ കമ്മീഷന്മേല്‍ ‘വളരെ വ്യക്തമായ’ സമ്മര്‍ദ്ദമുണ്ടെന്നും, കല്ലാസ് പറഞ്ഞു. യൂണിയന്റെ എക്‌സിക്യൂട്ടീവ് ബോഡി ഇക്കാര്യത്തില്‍ നടപടിയെടുക്കുന്നതിനായി വിദേശകാര്യ മന്ത്രിമാര്‍ കാത്തിരിക്കുകയാണെന്നും അവര്‍ വ്യക്തമാക്കി.
ഇസ്രായേലി കുടിയേറ്റ കേന്ദ്രങ്ങളില്‍ നിന്നുള്ള വ്യാപാരത്തിന്റെ അളവ് പരിമിതമാണെങ്കിലും നിരോധന നടപടി ഒരു ഒരു പ്രതീകാത്മക സന്ദേശം നല്‍കും. ദ്വി രാഷ്ട്ര പരിഹാരത്തെ പിന്തുണയ്ക്കുന്നതിലും, രാഷ്ട്രീയവല്‍ക്കരിക്കപ്പെടാതെ ഫലസ്തീനികള്‍ക്ക് മാനുഷിക സഹായം ലഭ്യമാക്കുന്നുവെന്ന് ഉറപ്പാക്കുന്നതിലും യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങള്‍ക്കിടയില്‍ ധാരണയുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വെസ്റ്റ് ബാങ്കിലെ അനധികൃത ഇസ്രഈല്‍ കുടിയേറ്റ കേന്ദ്രങ്ങള്‍ക്കെതിരെ ബ്രിട്ടനും ഫ്രാന്‍സും കാനഡയും ഉപരോധം പ്രഖ്യാപിച്ചിരുന്നു. മറ്റ് ഒമ്പത് രാജ്യങ്ങളും ഇസ്രഈലിന്റെ അനധികൃത കുടിയേറ്റങ്ങള്‍ക്കെതിരെ സമാന നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
അന്താരാഷ്ട്ര നിയമപ്രകാരം നിയമവിരുദ്ധമായ ഇസ്രഈലി കുടിയേറ്റങ്ങളുമായുള്ള വ്യാപാരത്തിന് നിയന്ത്രണമേര്‍പ്പെടുത്താനുള്ള പദ്ധതികള്‍ കാനഡയും 11 യൂറോപ്യന്‍ രാജ്യങ്ങളും പ്രഖ്യാപിച്ചതായി ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീന്‍-നോയല്‍ ബാരറ്റ് അറിയിച്ചിരുന്നു. ഇസ്രഈലിനെതിരായ നിയന്ത്രണങ്ങളെ ഈ രാജ്യങ്ങള്‍ പിന്തുണക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
‘അന്താരാഷ്ട്ര നിയമപ്രകാരം നിയമവിരുദ്ധമായ കുടിയേറ്റങ്ങളുമായുള്ള വ്യാപാരത്തിന് ദേശീയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള തീരുമാനം എടുക്കുന്നതായി ഫ്രാന്‍സ്, യുണൈറ്റഡ് കിങ്ഡം, കാനഡ, ഡെന്‍മാര്‍ക്ക്, സ്പെയിന്‍, ഫിന്‍ലാന്‍ഡ്, അയര്‍ലന്‍ഡ്, ഐസ്‌ലാന്‍ഡ്, നോര്‍വേ, പോളണ്ട്, പോര്‍ച്ചുഗല്‍, സ്വീഡന്‍ എന്നീ രാജ്യങ്ങള്‍ സ്ഥിരീകരിച്ചു. ഈ രാജ്യങ്ങള്‍ ഇസ്രഈലിനെതിരായ നിയന്ത്രണങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്നു,’ എന്നാണ് ബാരറ്റ് സംയുക്ത പ്രസ്താവനയില്‍ അറിയിച്ചത്.
ഉപരോധം ഏര്‍പ്പെടുത്തിയതിന് ബ്രിട്ടണെതിരെ പ്രതികാര നടപടികളും ഇസ്രഈല്‍ സ്വീകരിച്ചിരുന്നു. കിഴക്കന്‍ ജെറുസലേമിലെ ബ്രിട്ടീഷ് കോണ്‍സുലേറ്റ് അടച്ച് പൂട്ടാന്‍ ഉത്തരവിടുന്നതടക്കമുള്ള നടപടികളാണ് ഇസ്രഈല്‍ സ്വീകരിച്ചത്. ഇതിന് പുറമെ ബ്രിട്ടിഷ് എം.പിമാര്‍ക്കെതിരെ പ്രവേശന വിലക്കും ഇസ്രഈല്‍ പ്രഖ്യാപിച്ചിരുന്നു.
മുന്‍ ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍, യുവര്‍ പാര്‍ട്ടി എം.പി. സാറാ സുല്‍ത്താന, ലേബര്‍ എം.പിമാരായ ഡയാന്‍ ആബട്ട്, നാസ് ഷാ, ജോണ്‍ മക്ഡൊണല്‍, റിച്ചാര്‍ഡ് ബര്‍ഗണ്‍, ഗ്രീന്‍ പാര്‍ട്ടി എം.പിമാരായ ഹന്ന സ്പെന്‍സര്‍, കാര്‍ല ഡെന്യര്‍, സിയാന്‍ ബെറി, എല്ലി ചൗണ്‍സ് എന്നിവരുള്‍പ്പെടെ ബ്രിട്ടനിലെ ഇടതുപക്ഷ എം.പിമാര്‍ക്കും എതിരെയാണ് ഇസ്രഈല്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയത്.
Content Highlight: EU foreign policy chief backs ‘principled’ trade ban on illegal Israeli settlements