| Saturday, 2nd July 2016, 1:54 pm

ഏകസിവില്‍കോഡ് ശരീഅത്ത് വിരുദ്ധമെന്ന് ലീഗ്, വാര്‍ത്താ സമ്മേളനത്തില്‍ കുഴങ്ങി ഇ.ടി മുഹമ്മദ് ബഷീര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഏകസിവില്‍ കോഡ് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ ശക്തമായി എതിര്‍ക്കുമെന്ന് മുസ്‌ലിം ലീഗ്. നീക്കം രാജ്യത്തിന്റെ മതേതര സ്വഭാവത്തെ തകര്‍ക്കുമെന്നും ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

തെരഞ്ഞെടുപ്പിന് മുന്നോടിയായി വര്‍ഗ്ഗീയ കാര്‍ഡിറക്കുന്ന അമിത് ഷാ തന്ത്രമാണ് നീക്കത്തിന് പിന്നില്‍. യു.പി തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് ഇപ്പോള്‍ ബി.ജെ.പി ഏക സിവില്‍കോഡുമായി രംഗത്തെത്തിയത്. ഏകസിവില്‍കോഡിനെതിരെ നേരത്തെ തന്നെ മുസ്‌ലിം ലീഗ് ഒരു ലക്ഷം ഒപ്പ് ശേഖരിച്ച് ഇന്ത്യന്‍ പ്രസിഡണ്ടിന് നല്‍കിയിട്ടുണ്ട്.

സമാനചിന്താഗതിക്കാതെ ഒരുമിപ്പിച്ച് കേന്ദ്ര സര്‍ക്കാറിനെതിരെ ലീഗ് പ്രക്ഷോഭത്തിന് നേതൃത്വം നല്‍കും. ഈ വിഷയം അടുത്ത പാര്‍ലിമെന്റിലും ലീഗ് ശക്തിയായി ഉയിക്കും. ഏകസിവില്‍കോഡ് പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിനായി 20-21 തീയ്യതികളില്‍ പാര്‍ട്ടി ദില്ലിയില്‍ യോഗം വിളിച്ചു ചേര്‍ക്കുമെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

അതേസമയം പൊതു ക്രിമിനില്‍ നിയമം അംഗീകരിച്ച ലീഗ്, എന്തുകൊണ്ട് പൊതു സിവില്‍ നിയമത്തിനെതിരെ തിരിയുന്നുവെന്ന ചോദ്യത്തിന് കൃത്യമായി പ്രതികരിക്കാന്‍ ഇ.ടി മുഹമ്മദ് ബഷീറിന് കഴിഞ്ഞില്ല. ഇന്ത്യയിലെ മുസ്‌ലിം വ്യക്തിനിയമം ശരീഅത്ത് വിരുദ്ധമാണെ് മുസ്‌ലിം നേതാക്കന്‍മാര്‍ തന്നെ നിലപാടെടുത്തിട്ടുണ്ടല്ലോയെന്ന് ചോദിച്ചപ്പോള്‍ അത് മറ്റൊരു വിഷയമാണെന്നും ഇപ്പോള്‍ ഇതെക്കുറിച്ച് പറയുന്നില്ലെന്നുമായിരുന്നു ഇ.ടിയുടെ പ്രതികരണം. ശരീഅത്ത് പരിഷ്‌കരണം എന്ന ആവശ്യത്തെക്കുറിച്ച് ലീഗ് നിലപാടെന്താണെ് ചോദിച്ചപ്പോഴും മറുപടിയുണ്ടായില്ല.

ഇന്ത്യയിലെ മുസ്‌ലിം വ്യക്തിനിയമം ദൈവികമാണെന്നും വ്യത്യസ്ത ക്രിമിനല്‍ നിയമം നടപ്പാക്കുമ്പോഴുണ്ടാവുന്ന പ്രയാസം വ്യക്തിനിയമം നടപ്പാക്കുമ്പോഴില്ലെന്നും ഇ.ടി വിശദീകരിച്ചു. മറ്റ് മുസ്‌ലിം സംഘടനകളുടെത് അവരുടെ സ്വന്തം നിലപാടാണെന്നും ലീഗിന്റെ നിലപാട് മറ്റ് മതസംഘടനകളുടെ നിലപാടിനെ ആശ്രയിച്ചല്ലെന്നും ഇ.ടി വ്യക്തമാക്കി.

ലീഗ് നിലപാടിനെതിരെയുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍, മരണം, മരണാനന്തര ചടങ്ങുകള്‍, വിവാഹം, വിവാഹ മോചനം, സ്വത്താവകാശം തുടങ്ങിയ വിഷയങ്ങളില്‍ ദൈവികമായ നിയമം മാത്രമേ ലീഗിന് അംഗീകരിക്കാനാവൂവെന്നായിരുന്നു ഇ.ടിയുടെ മറുപടി.

മരണാനന്തര കര്‍മ്മങ്ങള്‍ നടത്തുതിന് ഏകീകൃത സിവില്‍കോഡ് എങ്ങിനെ തടസ്സമാവുമെന്ന ചോദ്യത്തിന് ഇ.ടിക്ക് മറുപടിയുണ്ടായില്ല. ഏകീകൃതസിവില്‍കോഡുമായി ബന്ധപ്പെട്ട്”് ഉയരുന്ന ആശങ്കകള്‍ ഫലപ്രദമായി വിശദീകരിക്കാന്‍ കഴിയാതെ, ഇത്തരം വാദപ്രതിവാദങ്ങള്‍ നമുക്ക് മറ്റൊരു വേദിയില്‍ നടത്താമെന്ന് പറഞ്ഞ് ഇ.ടി വാര്‍ത്താ സമ്മേളനം അവസാനിപ്പിക്കുകയും ചെയ്തു.

Latest Stories

We use cookies to give you the best possible experience. Learn more