എജ്ബാസ്റ്റണ്‍: ഇത്തവണത്തെ ഒരു ലോകകപ്പ് ഫൈനലിന് ഒരു പ്രത്യേകതയുണ്ട്. ഒരുതവണ പോലും ലോകകപ്പ് കിരീടം നേടിയിട്ടില്ലാത്ത രണ്ട് ടീമുകളാണ് കലാശപ്പോരാട്ടത്തിന് അര്‍ഹത നേടിയിരിക്കുന്നത്. മുന്‍ ചാമ്പ്യന്മാരായ ഇന്ത്യയെ തോല്‍പ്പിച്ചാണ് ന്യൂസിലാന്‍ഡ് ഫൈനലില്‍ കടന്നതെങ്കില്‍ മറ്റൊരു മുന്‍ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ വീഴ്ത്തി ഇന്ന് ഇംഗ്ലണ്ടും ഫൈനലിലെത്തി.
എജ്ബാസ്റ്റണില്‍ നടന്ന പോരാട്ടത്തില്‍ ഏകപക്ഷീയമായായിരുന്നു ഇംഗ്ലീഷുകാരുടെ ജയം. സ്വന്തം നാട്ടുകാരുടെ മുന്നില്‍ ഓസീസിനു മേല്‍ക്കൈ നേടാന്‍ ഒരവസരം പോലും നല്‍കാതെ ഇംഗ്ലണ്ട് എട്ട് വിക്കറ്റിന്റെ ആധികാരിക ജയം നേടി.
ഓസീസ് ഉയര്‍ത്തിയ 224 റണ്‍സിന്റെ വിജയലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ വെറും 32.1 ഓവറില്‍ ഇംഗ്ലണ്ട് മറികടന്നു. ഗ്രൗണ്ടിലെത്തിയ നാല് ബാറ്റ്‌സ്മാന്മാരും മികച്ച പ്രകടനം കാഴ്ചവെച്ചപ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്ക് നേതൃത്വം നല്‍കിയ ഓസീസ് ബൗളിങ് നിരയ്ക്ക് ഒന്നും ചെയ്യാനായില്ല.
65 പന്തില്‍ 85 റണ്‍സ് നേടിയ ജേസണ്‍ റോയിയാണ് ബാറ്റിങ്ങില്‍ ഇംഗ്ലണ്ടിന്റെ വിജയശില്പിയെന്നു വേണമെങ്കില്‍ പറയാം. എന്നാല്‍ ജോ റൂട്ട് (49), ക്യാപ്റ്റന്‍ ഇയാന്‍ മോര്‍ഗന്‍ (45), ജോണി ബെയര്‍സ്‌റ്റോ (34) എന്നിവരും മികച്ച ബാറ്റിങ് പ്രകടനമാണു പുറത്തെടുത്തത്. റോയ് ഒമ്പത് ഫോറും അഞ്ച് സിക്‌സറും പായിച്ചു.
സ്റ്റാര്‍ക്ക് ഒമ്പതോവറില്‍ വഴങ്ങിയത് 70 റണ്‍സാണ്. നഥാന്‍ ലിയോണാകട്ടെ അഞ്ചോവറില്‍ 49 റണ്‍സ് കൊടുത്തു. അതിനിടെ ബാറ്റിങ്ങില്‍ തിളങ്ങിയ സ്റ്റീവന്‍ സ്മിത്ത് ബോളെടുത്തപ്പോള്‍ പാളിപ്പോയി. ഒരോവറില്‍ 21 റണ്‍സാണ് സ്മിത്തിനെതിരെ ഇംഗ്ലണ്ട് അടിച്ചെടുത്തത്.
നേരത്തേ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസീസിന് ഒരിക്കല്‍പ്പോലും ആ തീരുമാനത്തോടു നീതി പുലര്‍ത്താനായിരുന്നില്ല.
മുന്‍ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് നേടിയ അര്‍ധസെഞ്ചുറിക്കു മാത്രം തടുത്തു നിര്‍ത്താവുന്നതായിരുന്നില്ല ആതിഥേയരുടെ ബൗളിങ് കരുത്തിനെ. ലോകകപ്പിലെ ബാറ്റിങ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ഡേവിഡ് വാര്‍ണര്‍ നിസ്സഹായനായ മത്സരത്തില്‍ വെറും പത്ത് റണ്‍സിന് രണ്ട് ഓപ്പണര്‍മാരെയും നഷ്ടപ്പെട്ട ഓസീസിനെ മെല്ലെയെങ്കിലും മുന്നോട്ടുകൊണ്ടുപോയത് സ്മിത്താണ്. 119 പന്തില്‍ ആറ് ഫോര്‍ മാത്രം അടിച്ചാണ് സ്മിത്ത് 85 റണ്‍സ് നേടിയത്.
ഒടുവില്‍ 48 ഓവറിലെ ആദ്യ പന്തില്‍ സ്മിത്ത് പുറത്താകുമ്പോള്‍ ഓസീസ് സ്‌കോര്‍ 217. പിന്നീട് ആറ് റണ്‍സ് മാത്രമാണ് ചേര്‍ക്കാനായത്.
സ്മിത്തിനു പുറമേ 70 പന്തില്‍ 46 റണ്‍സ് നേടിയ അലക്സ് കാരിയുടെ പ്രകടനമാണ് ഓസീസിനെ നാണക്കേടില്‍ നിന്നു രക്ഷിച്ചത്. ഗ്ലെന്‍ മാക്സ്വെല്‍ (22), മിച്ചല്‍ സ്റ്റാര്‍ക്ക് (29) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു.
6.1 ഓവറില്‍ മൂന്ന് വിക്കറ്റിന് 14 എന്ന അവസ്ഥയില്‍ നിന്നാണ് 117 റണ്‍സ് വരെ സ്മിത്തും കാരിയും അവരെ എത്തിച്ചത്. പിന്നീട് കൃത്യമായി ഇടവേളകളില്‍ വിക്കറ്റ് നഷ്ടപ്പെട്ടെങ്കിലും അവസാനം വരെ സ്മിത്ത് പൊരുതി.
മറുവശത്ത് ഓരോ ബൗളര്‍മാരും തങ്ങളുടെ പങ്ക് കൃത്യമായി നിര്‍വഹിക്കുന്ന കാഴ്ചയാണു കണ്ടത്. എട്ടോവറില്‍ 20 റണ്‍സ് മാത്രം വഴങ്ങിയാണ് ക്രിസ് വോക്സ് മൂന്ന് വിക്കറ്റ് നേടിയത്. ആദില്‍ റഷീദ് 10 ഓവറില്‍ 54 റണ്‍സ് കൊടുത്തെങ്കിലും മൂന്ന് വിക്കറ്റ് നേടി. ജോഫ്ര ആര്‍ച്ചര്‍ രണ്ട് വിക്കറ്റും മാര്‍ക്ക് വുഡ് ഒരു വിക്കറ്റും നേടി.