| Thursday, 29th January 2026, 4:02 pm

ജയിക്കാത്ത ഇന്ത്യയോട് വരെ ജയിച്ച് സ്വന്തമാക്കിയ നേട്ടമാണ് തകര്‍ന്നുവീണത്; ലങ്കയുടെ പല്ലും നഖവും പറിച്ച് ഇംഗ്ലണ്ട്

ആദര്‍ശ് എം.കെ.

ഇംഗ്ലണ്ടിന്റെ ശ്രീലങ്കന്‍ പര്യടനത്തിലെ ഏകദിന പരമ്പര സ്വന്തമാക്കി സന്ദശകര്‍. മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1നാണ് ഇംഗ്ലണ്ട് ജയിച്ചുകയറിയത്. കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന സീരീസ് ഡിസൈഡര്‍ മത്സരത്തില്‍ 53 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയാണ് ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കിയത്.

ഇംഗ്ലണ്ട് ഉയര്‍ത്തിയ 358 റണ്‍സിന്റെ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്ക 304ന് പുറത്തായി.

ഈ പരമ്പര തോല്‍വിയോടെ സ്വന്തം മണ്ണില്‍ തുടര്‍ച്ചയായി പരമ്പര പരാജയപ്പെടാതെ തുടര്‍ന്നതിന്റെ സ്ട്രീക്കിനും അന്ത്യമായിരിക്കുകയാണ്. 2021 മുതല്‍ 2025 വരെ സ്വന്തം തട്ടകത്തില്‍ കളിച്ച 12 പരമ്പരകളില്‍ ഒന്നില്‍ പോലും ലങ്ക പരാജയപ്പെട്ടിരുന്നില്ല. 12 പരമ്പരകളില്‍ 11ലും വിജയിച്ചപ്പോള്‍ ഒരെണ്ണം സമനിലയിലും അവസാനിച്ചു.

ശ്രീലങ്ക

എന്നാല്‍ ഇംഗ്ലണ്ടിനോടുള്ള പരമ്പര തോല്‍വിക്ക് പിന്നാലെ ലങ്കയുടെ അപരാജിത യാത്രയ്ക്കും അന്ത്യമായിരിക്കുകയാണ്.

തുടര്‍ച്ചയായി ഹോം കണ്ടീഷനില്‍ പരാജയപ്പെടാതെ ഏറ്റവുമധികം പരമ്പര വിജയിച്ച ടീമുകള്‍

(ടീം – മത്സരം – വിജയം – സമനില – സ്പാന്‍ എന്നീ ക്രമത്തില്‍)

സൗത്ത് ആഫ്രിക്ക – 17 – 17 – 0 – 2002-2009

ഇന്ത്യ – 13 – 11 – 2 – 1988-2000

ശ്രീലങ്ക – 12 – 11 – 1 – 2021-2025

ന്യൂസിലാന്‍ഡ് – 11* – 11* – 0 – 2019-2025*

2024ല്‍ ഗൗതം ഗംഭീര്‍ പരിശീലകനായി ചുമതയേറ്റ ശേഷം നടന്ന ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിലെ ഏകദിന പരമ്പരയും ലങ്കന്‍ ലയണ്‍സ് വിജയിച്ചിരുന്നു. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യയെ ഒറ്റ മത്സരം പോലും വിജയിക്കാന്‍ അനുവദിക്കാതെ 2-0നായിരുന്നു ലങ്കയുടെ വിജയം.

1997ന് ശേഷം ഇതാദ്യമായിട്ടാണ് ഇന്ത്യ ലങ്കയോട് പരാജയമേറ്റുവാങ്ങിയത് എന്നതും ശ്രദ്ധേയമാണ്.

ഇംഗ്ലണ്ടിനെതിരായ മൂന്നാം മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് ഹാരി ബ്രൂക്കിന്റെയും ജോ റൂട്ടിന്റെയും സെഞ്ച്വറി കരുത്തിലാണ് മികച്ച സ്‌കോറിലെത്തിയത്.

ബ്രൂക്ക് 66 പന്തില്‍ പുറത്താകാതെ 136 റണ്‍സും റൂട്ട് 108 പന്തില്‍ പുറത്താകാതെ 111 റണ്‍സും നേടി. 72 പന്തില്‍ 65 റണ്‍സടിച്ച ജേകബ് ബേഥലിന്റെ ഇന്നിങ്‌സും ടീമിന് കരുത്തായി.

ഒടുവില്‍ നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 357 റണ്‍സിലെത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്ക പവന്‍ രത്‌നനായകെയുടെ സെഞ്ച്വറിയിലും പാതും നിസങ്കയുടെ അര്‍ധ സെഞ്ച്വറിയുടെയും കരുത്തില്‍ ചെറുത്തുനിന്നെങ്കിലും വിജയിക്കാന്‍ അതൊന്നും പോരാതെ വരികയായിരുന്നു.

രത്‌നനായകെ 115 പന്തില്‍ 121 റണ്‍സും നിസങ്ക 25 പന്തില്‍ 50 റണ്‍സും നേടി.

Content Highlight: England ended Sri Lanka’s 12 match long series winning streak

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more