| Tuesday, 9th December 2025, 1:06 pm

ഓസ്ട്രേലിയയ്ക്ക് പിന്നാലെ ഇംഗ്ലണ്ടിനും ദുഖവാര്‍ത്ത; സൂപ്പര്‍ താരം പുറത്ത്

സ്പോര്‍ട്സ് ഡെസ്‌ക്

അഡ്ലെയ്ഡ് ടെസ്റ്റിന് മുന്നോടിയായി ഓസ്ട്രേലിയയ്ക്ക് പിന്നാലെ ഇംഗ്ലണ്ടിനും തിരിച്ചടി. സൂപ്പര്‍ പേസര്‍ മാര്‍ക്ക് വുഡ് ആഷസില്‍ നിന്ന് പുറത്തായി. കാല്‍ മുട്ടിനേറ്റ പരിക്ക് കാരണമാണ് താരത്തിന് പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാവുന്നത്.

ആഷസിലെ പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റിനിടെയാണ് വുഡിന് പരിക്കേറ്റത്. മത്സരത്തിനിടെ ഇടത് കാല്‍മുട്ടിന് പരിക്കേറ്റ താരം ഫീല്‍ഡ് വിട്ടിരുന്നു. പിന്നാലെ താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

മാര്‍ക്ക് വുഡ് Photo: Johns/x.com

ശാസ്ത്രക്രിയക്ക് ശേഷം വുഡിന് ഏഴ് ആഴ്ചയോളം വിശ്രമം ആവശ്യമാണ്. അതിനാല്‍ തന്നെ ഈ ആഴ്ച അവസാനം താരം നാട്ടിലേക്ക് മടങ്ങുമെന്ന് ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് (ഇ.സി.ബി) അറിയിച്ചു. താരത്തിന്റെ പുനരധിവാസം ഇ.സി.ബി മെഡിക്കല്‍ സംഘം വിലയിരുത്തുമെന്നും പ്രസ്താവനയിലൂടെ പറഞ്ഞു.

ഇംഗ്ലണ്ടിന്റെ പ്രധാന ബൗളറില്‍ ഒരാളായ മാര്‍ക്ക് വുഡ് പരിക്കേറ്റ് പുറത്തായത് ടീമിന് വലിയ തിരിച്ചടിയാണ്. പരമ്പരയില്‍ പിന്നില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ താരത്തിന്റെ അഭാവം ത്രീലയണ്‍സിന് വലിയ ആഘാതമാണ് സൃഷ്ടിക്കുക.

മൂന്നാം ടെസ്റ്റിന് മുന്നോടിയായി മാര്‍ക്ക് വുഡിന്റെ പകരക്കാരനെയും ഇംഗ്ലണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സറേ താരം മാത്യു ഫിഷറിനെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയത്. ഇംഗ്ലണ്ടിനായി 2022ല്‍ അരങ്ങേറിയ താരം ഒരു മത്സരത്തില്‍ കളിച്ചിട്ടുണ്ട്. ഈ മത്സരത്തില്‍ താരം ഒരു വിക്കറ്റാണ് സ്വന്തമാക്കിയത്. ഓസ്ട്രേലിയയിലുള്ള താരം ഉടന്‍ തന്നെ ടീമിനൊപ്പം ചേരും.

ജോഷ് ഹേസൽവുഡ് Photo: Cricketeersupadate/x.com

നേരത്തെ, ഓസ്ട്രേലിയന്‍ സൂപ്പര്‍ താരം ജോഷ് ഹേസല്‍വുഡും പരിക്കേറ്റ് ആഷസില്‍ നിന്ന് പുറത്തായിരുന്നു. മുമ്പുണ്ടായിരുന്ന പേശി വലിവിന് പുറമെ കണങ്കാലിന് കൂടി പരിക്കേറ്റതോടെയാണ് താരത്തിന് ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാവുന്നത്.

അതേസമയം, ആഷസില്‍ ആതിഥേയരായ ഓസ്‌ട്രേലിയ 2 – 0ന് മുന്നിലാണ്. പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റിലും ആധികാരികമായ വിജയം നേടിയാണ് കങ്കാരുക്കള്‍ മുന്നേറുന്നത്.

പരമ്പരയിലെ മൂന്നാം ടെസ്റ്റ് ഡിസംബര്‍ 17 മുതല്‍ 21 വരെ നടക്കും. അഡ്ലെയ്ഡ് ഓവലിലാണ് ഈ മത്സരം നടക്കുക.

Content Highlight: England Cricket team face setback as Mark Wood ruled out of remainder of Ashes; Mathew Fisher named as replacement

We use cookies to give you the best possible experience. Learn more