| Friday, 11th July 2025, 7:23 am

യെന്റമ്മോ! സച്ചിന്റെ റെക്കോഡെല്ലാം തകരാന്‍ പോണേ... വീണ്ടും കരുത്തുകാട്ടി റൂട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ മൂന്നാം മത്സരം ക്രിക്കറ്റിന്റെ മക്കയായ ലോര്‍ഡ്‌സില്‍ ആരംഭിച്ചിരിക്കുകയാണ്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ 1-1ന് ഇരു ടീമുകളും ഒപ്പത്തിനൊപ്പമാണ്. ലോര്‍ഡ്‌സ് ടെസ്റ്റില്‍ വിജയിച്ച് എതിരാളികള്‍ക്ക് മേല്‍ ആധിപത്യം നേടാനുറച്ചാണ് ഇരു ടീമുകളും കളത്തിലിറങ്ങിയിരിക്കുന്നത്. മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുത്തു.

മത്സരത്തിന്റെ ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ 251 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയിലാണ് ഇംഗ്ലണ്ട് ബാറ്റിങ് അവസാനിപ്പിച്ചിരിക്കുന്നത്. സാക്ക് ക്രോളി (43 പന്തില്‍ 18), ബെന്‍ ഡക്കറ്റ് (40 പന്തില്‍ 23), ഒലി പോപ്പ് (104 പന്തില്‍ 44), ഹാരി ബ്രൂക് (20 പന്തില്‍ 11) എന്നിവരുടെ വിക്കറ്റുകളാണ് ആദ്യ ദിവസം ഇംഗ്ലണ്ടിന് നഷ്ടമായത്. 191 പന്തില്‍ 99 റണ്‍സുമായി ജോ റൂട്ടും 102 പന്തില്‍ 39 റണ്‍സുമായി ബെന്‍ സ്റ്റോക്‌സുമാണ് നിലവില്‍ ആതിഥേയര്‍ക്കായി ക്രീസില്‍.

കരിയറിലെ 37ാം ടെസ്റ്റ് സെഞ്ച്വറിക്ക് തൊട്ടരികിലാണ് റൂട്ട്. രണ്ടാം ദിവസം ഒറ്റ റണ്‍സ് കൂടി ചേര്‍ത്തുവെച്ചാല്‍ ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച റണ്‍വേട്ടക്കാരന് മറ്റൊരു നേട്ടവും തന്റെ പേരിലെഴുതിച്ചേര്‍ക്കാം.

അതേസമയം, ലോര്‍ഡ്‌സില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയതോടെ ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവുമധികം 50+ സ്‌കോര്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയരാനും റൂട്ടിന് സാധിച്ചു. വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസ താരം ശിവ്‌നരെയ്ന്‍ ചന്ദര്‍പോളിനെ മറികടന്നാണ് റൂട്ട് രണ്ടാം സ്ഥാനത്തേക്കെത്തിയത്.

67ാം തവണയാണ് റൂട്ടിന്റെ ബാറ്റില്‍ നിന്നും ടെസ്റ്റില്‍ 50+ സ്‌കോര്‍ പിറവിയെടുക്കുന്നത്. 68 തവണ ഈ നേട്ടത്തിലെത്തിയ ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മാത്രമാണ് റൂട്ടിന് മുമ്പിലുള്ളത്. അധികം വൈകാതെ സച്ചിന്റെ ഈ റെക്കോഡില്‍ റൂട്ട് ഇടം നേടിയേക്കും.

ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവുമധികം 50+ സ്‌കോര്‍ നേടിയ താരങ്ങള്‍

(താരം – ടീം – സ്‌കോര്‍ എന്നീ ക്രമത്തില്‍)

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ഇന്ത്യ – 68

ജോ റൂട്ട് – ഇംഗ്ലണ്ട് – 67*

ശിവ്‌നരെയ്ന്‍ ചന്ദര്‍പോള്‍ – വെസ്റ്റ് ഇന്‍ഡീസ് – 66

രാഹുല്‍ ദ്രാവിഡ് – ഇന്ത്യ – 63

അലന്‍ ബോര്‍ഡര്‍ – ഓസ്‌ട്രേലിയ – 63

റിക്കി പോണ്ടിങ് – ഓസ്‌ട്രേലിയ – 62

ജാക് കാല്ലിസ് – സൗത്ത് ആഫ്രിക്ക – 58

അലസ്റ്റര്‍ കുക്ക് – ഇംഗ്ലണ്ട് – 57

ലോര്‍ഡ്‌സ് ടെസ്റ്റിന്റെ രണ്ടാം ദിവസം തന്നെ റൂട്ട് സച്ചിനൊപ്പമെത്തുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍

സാക് ക്രോളി, ബെന്‍ ഡക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെന്‍ സ്റ്റോക്‌സ് (ക്യാപ്റ്റന്‍), ജെയ്മി സ്മിത് (വിക്കറ്റ് കീപ്പര്‍), ക്രിസ് വോക്‌സ്, ബ്രൈഡന്‍ കാര്‍സ്, ജോഫ്രാ ആര്‍ച്ചര്‍, ഷോയ്ബ് ബഷീര്‍.

ഇന്ത്യ പ്ലെയിങ് ഇലവന്‍

യശസ്വി ജെയ്‌സ്വാള്‍, കെ.എല്‍. രാഹുല്‍, കരുണ്‍ നായര്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, ആകാശ് ദീപ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

Content Highlight: ENG vs IND: 3rd Test: Joe Root completed 67th 50+ score in Test

We use cookies to give you the best possible experience. Learn more