| Wednesday, 11th March 2026, 7:16 am

ബംഗ്ലാദേശിലെ ഊര്‍ജ്ജ ക്ഷാമം; സൗഹൃദ പൈപ്പ്‌ലൈന്‍ വഴി 5,000 ടണ്‍ ഡീസല്‍ നല്‍കി ഇന്ത്യ

നിഷാന. വി.വി

ന്യൂദല്‍ഹി: ഇറാനെതിരായ ഇസ്രഈല്‍-യു.എസ് യുദ്ധം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ധന ക്ഷാമം രൂക്ഷമാകുന്നതിനാല്‍ ബംഗ്ലാദേശിലേക്ക് പൈപ്പ് ലൈന്‍ വഴി ഡീസല്‍ നല്‍കി ഇന്ത്യ.

ഇന്ധന ക്ഷാമത്തെ തുടര്‍ന്ന് നിലവിലെ 5,000 ടണ്ണിന് പുറമെ വരും മാസങ്ങളില്‍ 5,0000 ടണ്‍ കൂടി അധികം നല്‍കണമെന്ന് ബംഗ്ലാദേശ് ഇന്ത്യയോട് അഭ്യര്‍ത്ഥര്‍ത്ഥിച്ചിട്ടുണ്ട്.

പശ്ചിമേഷ്യയിലെ സംഘര്‍ഷം കാരണം ഇന്ധന ഇറക്കുമതി തടസ്സപ്പെട്ടതാണ് ബംഗ്ലാദേശില്‍ കടുത്ത ഇന്ധന ക്ഷാമം നേരിടാനുള്ള കാരണം.

അസമിലെ നുമലിഗഡ് റിഫൈനറിയില്‍ നിന്ന് ഇന്ത്യ-ബംഗ്ലാദേശ് സൗഹൃദ പൈപ്പ് ലൈന്‍ വഴിയാണ് ബംഗ്ലാദേശിലേക്ക് ഡീസല്‍ അയക്കുന്നത്.

താരിഖ് റഹ്‌മാന്‍ പ്രധാനമന്ത്രി ആയി ആഴ്ചകള്‍ക്ക് ശേഷം നടന്ന ഇന്ത്യന്‍ ഓയില്‍ വിതരണത്തെ ഇരു രാജ്യങ്ങളും തമ്മിലുള്ള തുടര്‍ച്ചയായ പതിവ് ഊര്‍ജ്ജ വ്യാപാരം എന്നാണ് വൃത്തങ്ങള്‍ വിശേഷിപ്പിച്ചത്.

131.5 കിലോമീറ്റര്‍ നീളമുള്ള ഇന്ത്യ-ബംഗ്ലാദേശ് സൗഹൃദ പൈപ്പ്‌ലൈന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഷെയ്ഖ് ഹസീനയും ചേര്‍ന്ന് 2023 ലാണ് ഉദ്ഘാടനം ചെയ്തത്.

2015 മുതല്‍ ബംഗ്ലാദേശ് നുലിഗഡിലെ റിഫൈനറിയില്‍ നിന്ന് ഇന്ധനം സ്വീകരിക്കുന്നുണ്ട്.

ഇന്ത്യയിലെ ഇന്ധന ലഭ്യതയനുസരിച്ച് കൂടുതല്‍ എണ്ണ നല്‍കാനുള്ള ബംഗ്ലാദേശിന്റെ ആവശ്യം പരിഗണിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

ഇന്ധനക്ഷാമത്തെ തുടര്‍ന്ന് ബംഗ്ലാദേശില്‍ കടുത്ത നിയന്ത്രണങ്ങളാണ് നിലനില്‍ക്കുന്നത്.
രാജ്യത്തെ സര്‍വകലാശാലകള്‍ താത്കാലികമായി അടച്ചിട്ടുണ്ട്. വാഹനങ്ങള്‍ക്ക് റേഷനിങ്ങും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്ധനം പൂഴ്ത്തിവെക്കുന്ന വ്യാപാരികളെ പിടികൂടാന്‍ സൈന്യത്തിന്റെയും പൊലീസിന്റെയും സഹായത്തോടെ പ്രത്യേക സ്‌ക്വാഡുകളും രൂപീകരിച്ചിട്ടുണ്ട്.

Content Highlight: Energy shortage in Bangladesh; India provides 5,000 tonnes of diesel through friendly pipeline

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more