ഇന്ത്യന്‍ സിനിമയുടെ റേഞ്ച് മുഴുവന്‍ മാറ്റുമെന്ന് പലരും അഭിപ്രായപ്പെടുന്ന ചിത്രമാണ് വാരണാസി. ആര്‍.ആര്‍.ആറിലൂടെ ലഭിച്ച ഗ്ലോബല്‍ റീച്ച് രാജമൗലി ഈ ചിത്രത്തിലൂടെ കൃത്യമായി ഉപയോഗിക്കുമെന്നാണ് സിനിമാപ്രേമികളുടെ നിരീക്ഷണം. ആയിരം കോടിയിലേറെ ബജറ്റ് ചെലവഴിച്ചിട്ടാണ് ചിത്രം ഒരുങ്ങുന്നത്.
എന്നാല്‍ ഇപ്പോള്‍ ചിത്രത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. കഴിഞ്ഞദിവസം വാരണാസിയെക്കുറിച്ച് മെക്‌സിക്കോയിലെ കോമിക് കോണില്‍ ചര്‍ച്ചയുണ്ടായിരുന്നു. ഗ്ലോബല്‍ റീച്ച് കൂട്ടാനായി ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ നടത്തിയ പ്രൊമോഷന്റെ ഭാഗമായിരുന്നു ഇത്.
എന്നാല്‍ വാരണാസിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചപ്പോള്‍ സദസിലുണ്ടായിരുന്ന പലരും എഴുന്നേറ്റ് പോകുന്ന വീഡിയോ വൈറലായിരിക്കുകയാണ്. രാജമൗലിയെ പരിചയപ്പെടുത്തുന്ന വീഡിയോ സ്‌ക്രീനില്‍ കാണിക്കുന്നതും അതേ സമയം പലരും ഈ സമയത്ത് എഴുന്നേറ്റ് പോകുന്നതും വീഡിയോയില്‍ കാണാന്‍ സാധിക്കും.
ചിത്രത്തിനായി ലോകമെമ്പാടുമുള്ളവര്‍ കാത്തിരിക്കുന്നു എന്ന് പറയുന്നത് തെറ്റാണെന്നും ഇന്ത്യക്കാര്‍ക്കിടയില്‍ മാത്രമേ വാരണാസിയെക്കുറിച്ച് ഹൈപ്പുള്ളൂവെന്നും പലരും അവകാശപ്പെടുന്നു. ചിത്രത്തെക്കുറിച്ച് അണിയറപ്രവര്‍ത്തകര്‍ സംസാരിക്കുമ്പോള്‍ കാലിയായിക്കിടക്കുന്ന കസേരകളുടെ ഫോട്ടോയും ഇതിനോടൊപ്പം ചര്‍ച്ചയാകുന്നുണ്ട്.
എന്നാല്‍ ഈ അവസ്ഥ കണ്ട് ഭയപ്പെടേണ്ട കാര്യമില്ലെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. ഇന്ത്യന്‍ സിനിമകള്‍ക്ക് ഒരു സ്വാധീനവുമില്ലാത്ത ലൊക്കേഷനാണ് മെക്‌സിക്കോയെന്നും അവിടെ ഇത്തരമൊരു സ്വീകാര്യത മാത്രം പ്രതീക്ഷിച്ചാല്‍ മതിയെന്നും കമന്റുകളുണ്ട്. ജി.സി.സി, യു.എസ്.എ, കാനഡ, യു.കെ എന്നിവിടങ്ങളില്‍ കൂടുതല്‍ പ്രൊമോഷന്‍ നടത്തിയാല്‍ ഗുണം ചെയ്യുമെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.
മഹേഷ് ബാബു നായകനാകുന്ന ചിത്രത്തില്‍ മലയാളത്തിന്റെ സ്വന്തം പൃഥ്വിരാജാണ് വില്ലന്‍. പ്രിയങ്ക ചോപ്രയാണ് വാരണാസിയിലെ നായിക. ഗ്ലോബ് ട്രോട്ടര്‍ എന്ന ടാഗ്‌ലൈനിനോട് നീതിപുലര്‍ത്തിക്കൊണ്ടാണ് ചിത്രത്തിന്റെ ഷൂട്ട് പുരോഗമിക്കുന്നത്. ഇന്ത്യക്ക് പുറമെ കെനിയ, യു.കെ, യു.എസ്, ജോര്‍ജിയ എന്നിവിടങ്ങള്‍ക്കൊപ്പം അന്റാര്‍ട്ടിക്കയും വാരണാസിയുടെ ലൊക്കേഷനാണ്. 2027 ഏപ്രില്‍ ഏഴിന് ചിത്രം തിയേറ്ററുകളിലെത്തും.
Content Highlight: Empty seats during Varanasi promotion in Mexico video viral
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ