| Wednesday, 22nd August 2012, 9:15 am

നിരക്കുവര്‍ധനയില്‍ നിന്ന് ഒഴിവാക്കിയവരും വൈദ്യുതി ഡ്യൂട്ടി നല്‍കണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വൈദ്യുതി ഉപയോഗം 120 യൂണിറ്റുവരെ ഉള്ളവരെ നിരക്കുവര്‍ധനയില്‍നിന്ന് ഒഴിവാക്കിയെങ്കിലും അവരും വര്‍ധിപ്പിച്ച നിരക്കിനുതന്നെ വൈദ്യുതി ഡ്യൂട്ടി നല്‍കണമെന്ന് വൈദ്യുതി ബോര്‍ഡ്.[]

വൈദ്യുതി വിലയുടെ 10 ശതമാനമാണ് ഡ്യൂട്ടി. സര്‍ക്കാര്‍ സബ്‌സിഡി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പുതുക്കിയ നിരക്ക് അംഗീകരിച്ചുകൊണ്ട് വൈദ്യുതിബോര്‍ഡ് പുറത്തിറക്കിയ ഉത്തരവിലാണ് ഈ നിര്‍ദേശം.

റഗുലേറ്ററി കമ്മീഷന്‍ എല്ലാ സ്ലാബിലുമുള്ള വൈദ്യുതിനിരക്ക് കൂട്ടിയെങ്കിലും മാസം 120 യൂണിറ്റുവരെ ഉപയോഗിക്കുന്ന കണക്ഷനുകളെയും കാര്‍ഷികാവശ്യത്തിനുള്ള വൈദ്യുതിയേയും ഇതില്‍നിന്ന് സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. അതിനാല്‍ ഈ വിഭാഗങ്ങളില്‍നിന്ന് നേരത്തെ ഈടാക്കിയിരുന്ന നിരക്ക് തന്നെ തുടര്‍ന്നും ഈടാക്കും. എന്നാല്‍ ഈ വിഭാഗങ്ങളിലും ഏതാണ്ട് 24 ശതമാനം നിരക്കാണ് കമ്മീഷന്‍ വര്‍ധിപ്പിച്ചത്. എന്തൊക്കെ ഇളവുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചാലും കമ്മീഷന്‍ നിശ്ചയിച്ച നിരക്കിലുള്ള പണം ബോര്‍ഡിന് കിട്ടിയിരിക്കണമെന്നാണ് ചട്ടം. നിരക്കിലെ ഇളവ് സര്‍ക്കാര്‍ നികത്തുമ്പോള്‍ വര്‍ധിപ്പിച്ച നിരക്കിനുള്ള ഡ്യൂട്ടി ഉപഭോക്താക്കളില്‍നിന്ന് ഈടാക്കും.

ജൂലായ് മുതല്‍ നിരക്കുവര്‍ധനയ്ക്ക് പ്രാബല്യമുണ്ടെങ്കിലും ബില്ലിങ് സോഫ്റ്റ്‌വെയര്‍ തയ്യാറാകാത്തതിനാല്‍ ഈ മാസാവസാനം മുതലേ വീടുകളില്‍ പുതുക്കിയ നിരക്കിലുള്ള ബില്‍ നല്‍കൂ.

വീട്ടുകണക്ഷനുകള്‍ക്ക് സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചെങ്കില്‍ സബ്‌സിഡി അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് വൈകിയിരുന്നു. അതാണ് ഈ മേഖലയില്‍നിന്ന് വര്‍ധിപ്പിച്ച നിരക്ക് ഈടാക്കാനുള്ള നടപടികള്‍ വൈകിയത്. സബ്‌സിഡി നിരക്കുകള്‍ ഉള്‍പ്പെടുത്തിയുള്ള നിരക്ക് ഈടാക്കാന്‍ കഴിഞ്ഞയാഴ്ചയാണ് വൈദ്യുതിബോര്‍ഡ് ഉത്തരവിറക്കിയത്.

എല്ലാ ബില്ലുകളിലും റഗുലേറ്ററി കമ്മീഷന്‍ നിര്‍ദേശിച്ച വര്‍ധിപ്പിച്ച നിരക്കിലുള്ള തുകയും സര്‍ക്കാരിന്റെ സബ്‌സിഡി കുറച്ചുള്ള തുകയും വെവ്വേറെ രേഖപ്പെടുത്തും. ഇതില്‍ റഗുലേറ്ററി കമ്മീഷന്‍ നിശ്ചയിച്ച നിരക്കനുസരിച്ച ബില്‍ തുകയ്ക്കാണ് 10 ശതമാനം വൈദ്യുതി ഡ്യൂട്ടി നല്‍കേണ്ടത്.

Latest Stories

We use cookies to give you the best possible experience. Learn more