തിരുവനന്തപുരം: തിരുവനന്തപുരം കോട്ടൺ ഹിൽ സ്കൂളിൽ വിദ്യാർത്ഥികളെക്കൊണ്ട് ഏത്തമിടിയിച്ച സംഭവത്തിൽ നടപടിക്ക് നിർദേശം നൽകി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. സംഭവത്തിൽ ഡി.ഡി.ഇയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.
കൂടാതെ അധ്യാപികക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്. ദേശീയഗാനം ആലപിക്കുമ്പോൾ കുട്ടികൾ എഴുന്നേറ്റ് നിന്നില്ലെന്നും പുറത്തേക്ക് പോകാൻ ശ്രമിച്ചുമെന്നാരോപിച്ച് അധ്യാപിക കുട്ടികളെ പൂട്ടിയിട്ട് അവരെക്കൊണ്ട് ഏത്തമിടിയിക്കുകയായിരുന്നു. ഈ സമയത്ത് കുട്ടികൾക്ക് പോകാനുള്ള ബസ് പോയി.
തുടർന്ന് കുട്ടികൾ ബഹളം വെക്കുകയും പ്രധാനാധ്യാപിക കുട്ടികൾക്ക് പോകാനുള്ള ബസ് പൈസ നൽകുകയുമായിരുന്നു. ഒമ്പതാം ക്ലാസിലെ കുട്ടികളെയാണ് എത്തമിടിയിക്കാൻ നിർബന്ധിച്ചത്.
ഈ സംഭവം നടക്കാൻ പാടില്ലാത്തതാണെന്നും അതിനാൽ നടപടിക്ക് നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.
നേരത്തെ സ്കൂളിലെ എച്ച്.എം ഇത് സംബന്ധിച്ച ഒരു റിപ്പോർട്ട് ഡി.ഇ.ഒയ്ക്ക് സമർപ്പിച്ചിരുന്നു. ഡി.ഡി.ഇയോടാണ് നടപടി സ്വീകരിക്കാൻ മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. അധ്യാപികക്ക് കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്. അതിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും തുടർനടപടിയുണ്ടാകുക.
നേരത്തെ തന്നെ വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ പരാതിപ്രകാരം സ്കൂൾ അധികൃതർ അധ്യാപികയോട് റിപ്പോർട്ട് തേടിയിരുന്നു. ആ റിപ്പോർട്ടാണ് ഡി.ഇ.ഒയ്ക്ക് സമർപ്പിച്ചത്.
സ്കൂൾ മാനേജ്‌മന്റ് കമ്മിറ്റിക്ക് രക്ഷിതാക്കൾ പരാതി നൽകുകയും സ്കൂൾ ഗ്രൂപ്പുകളിൽ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. തുടർന്ന് അധ്യാപികയോട് വിശദീകരണം ചോദിക്കാൻ എച്ച്.എം നിർബന്ധിതയാകുകയായിരുന്നു. ശേഷം അധ്യാപിക സംഭവത്തിൽ ഖേദപ്രകടനം നടത്തിയിരുന്നു. രേഖാമൂലം വിശദീകരണം നൽകുകയും ചെയ്തിരുന്നു.
പിന്നാലെയാണ് മന്ത്രിയുടെ ഇടപെടൽ. ഇത് ഒരിക്കലും നടക്കാൻ പാടില്ലാത്ത സംഭവമാണെന്ന് അദ്ദേഹം പറഞ്ഞു.
Content Highlight: Education Minister orders action against students for insulting them