| Thursday, 3rd September 2026, 6:30 pm

മമിതയുടെ കൈയില്‍ ആഷ്‌ലി ഭദ്രമായിരുന്നു, നിവിന്‍ ചേട്ടന്റെ കാര്യത്തില്‍ സംശയമുണ്ടായിരുന്നു: എഡിറ്റര്‍ ആകാശ് ജോസഫ് വര്‍ഗീസ്

അശ്വിന്‍ രാജേന്ദ്രന്‍

2017ല്‍ പുറത്തിറങ്ങിയ സര്‍വ്വോപരി പാലാക്കാരന്‍ എന്ന മലയാള ചിത്രത്തിലൂടെ സിനിമാ ജീവിതത്തിന് അരങ്ങേറ്റം കുറിച്ച താരമാണ് മമിത ബൈജു. പിന്നീട് ഹണി ബീ 2, വരത്തന്‍, ഡാകിനി തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ട താരം, 2022ല്‍ പുറത്തിറങ്ങിയ ഗിരീഷ് എ.ഡി സംവിധാനം ചെയ്ത സൂപ്പര്‍ ശരണ്യ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. പാന്‍ ഇന്ത്യന്‍ തലത്തിലേക്ക് മമിതയുടെ സ്റ്റാര്‍ഡം ഉയര്‍ത്തിയ ചിത്രമായിരുന്നു ഗിരീഷ് എ.ഡി തന്നെ സംവിധാനം ചെയ്ത് 2024ല്‍ പുറത്തിറങ്ങിയ പ്രേമലു. തമിഴ്നാട്, ആന്ധ്ര പ്രദേശ്, തെലങ്കാന തുടങ്ങിയ സ്ഥലങ്ങളില്‍ താരത്തിന് വലിയ ജനപ്രീതി നേടിക്കൊടുക്കാന്‍ ചിത്രത്തിന് സാധിച്ചിരുന്നു.

Photo: District

ഒരു മാസത്തെ ഗ്യാപ്പിനുള്ളില്‍ പുറത്തിറങ്ങിയ രണ്ട് ചിത്രങ്ങള്‍ 200 കോടി ക്ലബ്ബില്‍ കയറ്റിക്കൊണ്ടാണ് മമിത ഇപ്പോള്‍ തിളങ്ങുന്നത്. തമിഴില്‍ പുറത്തിറങ്ങിയ സൂര്യ ചിത്രം വിശ്വനാഥന്‍ ആന്‍ഡ് സണ്‍സും ഓണം റിലീസായെത്തിയ ബെത്‌ലഹേം കുടുംബ യൂണിറ്റുമാണ് നേട്ടത്തിലെത്തിയിരിക്കുന്ന മമിതയുടെ രണ്ട് ചിത്രങ്ങള്‍. പ്രേമലുവിന് ശേഷം ഗിരീഷ് എ.ഡിയ്‌ക്കൊപ്പം മമിത ഒന്നിച്ച ബെത്‌ലഹേമിന് വലിയ സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. നിവിന്‍ പോളി നായകനായ ചിത്രം ഏജ്-ഗ്യാപ് റൊമാന്‍സിനെ പശ്ചാത്തലമാക്കിയാണ് ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിലെ ആഷ്‌ലി എന്ന കഥാപാത്രം മമിതയുടെ കൈയില്‍ ഭദ്രമാണെന്ന് പറയുകയാണ് ചിത്രത്തിന്റെ സംവിധായകനായ ആകാശ് വര്‍ഗീസ് ജോസഫ്. ഗിരീഷ് എ.ഡിയുടെ ഹിറ്റ് ചിത്രങ്ങളായ സൂപ്പര്‍ ശരണ്യ, പ്രേമലു തുടങ്ങിയ ചിത്രങ്ങളുടെയും എഡിറ്റര്‍ ആകാശായിരുന്നു. ജസ്റ്റിന്‍ എന്ന കഥാപാത്രത്തിന് നിവിന്‍ പോളിയെത്തിയപ്പോള്‍ ചില ആശങ്കകളുണ്ടായിരുന്നുവെന്നും എന്നാല്‍ ഷൂട്ട് തുടങ്ങിയപ്പോള്‍ അതെല്ലാം മാറിയെന്നും അദ്ദേഹം റിപ്പോര്‍ട്ടര്‍ ഫിലിംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘മമിതയുടെ ഷോര്‍ട്‌സ് വരുമ്പോള്‍ തന്നെ ആഷ്‌ലി ഓക്കെയാണ്. മമിതയുമായി ശരണ്യ മുതല്‍ വര്‍ക്ക് ചെയ്യുന്നത് കൊണ്ട് തന്നെ കുറച്ച് കൂടെ പരിചയമുണ്ട്. മമിതയുടെ കാസ്റ്റ് വന്നപ്പോള്‍ തന്നെ ആഷ്‌ലിയുടെ റോള്‍ ഓക്കെയാണെന്ന് തോന്നിയിരുന്നു. നമുക്ക് ടെന്‍ഷനുണ്ടായിരുന്നത് ജസ്റ്റിന്റെ പരിപാടിയിലേക്ക് നിവിന്‍ ചേട്ടനെ കറക്ട് കിട്ടുമോ എന്നായിരുന്നു.

നിവിൻ പോളി. മമിത ബൈജു. Photo: Mamitha baiju/ Nivin pauly/ Insagram

പക്ഷേ നിവിന്‍ ചേട്ടന്റെ കാര്യങ്ങള്‍ വന്നപ്പോള്‍ അതും ഓക്കെയായി. മമിത ഭയങ്കര ഈസിയായി കംഫര്‍ട്ടബിളായിട്ടാണ് ചെയ്തത്. ഇപ്പോള്‍ ഈ സ്‌റ്റേജിലെല്ലാം എളുപ്പത്തിലാണ് അവര്‍ പെര്‍ഫോം ചെയ്യുന്നത്. ഗിരീഷിന്റെ മീറ്റര്‍ പുള്ളിക്കാരിയ്ക്ക് കറക്ടായിട്ട് അറിയാം. എന്ത് വേണമെന്നുള്ളത് കൃത്യമായി അറിയുന്നത് നമ്മള്‍ ഒരുമിച്ച് ഇത്രയും സിനിമകളില്‍ വര്‍ക്ക് ചെയ്തതിന്റെ ഫലമാണ്,’ ആകാശ് പറഞ്ഞു.

Content Highlight: Editor Akash Joseph Varghese talks about Mamitha Baiju and Nivin Pauly in Bethlehem Kudumba unit

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more