കൊച്ചി: പ്രതിപക്ഷ നേതാവ് ‘വി.ഡി. സതീശന്‍ പറഞ്ഞ നുണകള്‍’ എന്ന പേരില്‍ മത്സരം നടത്തി ഡി.വൈ.എഫ്.ഐ. എറണാകുളം ജില്ലാ കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്. ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ് പരിപാടി ഉദ്ഘാടനം ചെയ്തു.
രണ്ട് മിനിട്ടില്‍ സതീശന്‍ പറഞ്ഞ നുണകള്‍ പരമാവധി തുറന്നുകാട്ടണമെന്നായിരുന്നു മത്സരത്തിന്റെ നിബന്ധന. മഹാരാജാസ് വിദ്യാര്‍ത്ഥി സഫ്‌വാന്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി. രണ്ട് മിനിട്ടില്‍ വി.ഡി. സതീശന്‍ പറഞ്ഞ 11 നുണകളാണ് സഫ്‌വാന്‍ എണ്ണിപ്പറഞ്ഞത്. 10 നുണകള്‍ ചൂണ്ടിക്കാട്ടിയ അഥീനയാണ് രണ്ടാം സ്ഥാനം നേടിയത്.
‘കേരളത്തിലെമ്പാടും ഇപ്പോള്‍ പ്രതിപക്ഷ നേതാവിന്റെ നുണകളാണ് ചര്‍ച്ച ചെയ്യുന്നത്. കേരളത്തെ എങ്ങനെ മോശമാക്കാമെന്ന് ആസൂത്രണം ചെയ്ത ശേഷമാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നുണകള്‍ പറയുന്നത്. അങ്ങനെയിരിക്കെയാണ് ഈയൊരു ആശയത്തില്‍ എത്തിയതും മത്സരം സംഘടിപ്പിച്ചതും,’ വി.എം. വസീഫ് മാധ്യമങ്ങളോട് പ്രതികരിച്ചു.
നേരത്തെ ‘സതീശന്റെ നുണകള്‍’ എന്ന പേരില്‍ ഇടത് പ്രവര്‍ത്തകര്‍ ഒരു ഫേസ്ബുക്ക് പേജ് ആരംഭിച്ചിരുന്നു. ‘സതീശന്‍ ടോക്‌സ്; നുണ പറയാതൊരു ദിവസമില്ലെനിക്കീ ഭൂമിയില്‍’ എന്നായിരുന്നു പേജിന്റെ ബയോ.
കഴിഞ്ഞ ദിവസം നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ‘ഇരുണ്ടകാലം’ എന്ന വെബ്‌സൈറ്റിനും ഇടത് സൈബര്‍ പോരാളികള്‍ തുടക്കം കുറിച്ചിരുന്നു. മുന്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നടന്ന അഴിമതികളും ഭരണവീഴ്ചകളും ജനങ്ങളില്‍ എത്തിക്കുന്നതിനായാണ് വെബ്‌സൈറ്റ് ആരംഭിച്ചത്.
ഇതില്‍ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ എം.എല്‍.എ പി.കെ. കുഞ്ഞാലിക്കുട്ടി, എം.കെ. മുനീര്‍ തുടങ്ങിയവരുടെ ഭരണവീഴ്ചകളും അഴിമതികളും വര്‍ത്തയായിട്ടുണ്ട്. ഇതിനുപുറമെ ‘മകനെ തിരിച്ച് വരല്ലേ’ എന്ന ക്യാമ്പയിനും ഇടത് പ്രൊഫൈലുകള്‍ ആരംഭിച്ചിട്ടുണ്ട്.
എന്നാല്‍ കഴിഞ്ഞ പത്ത് വര്‍ഷക്കാലമാണ് കേരളത്തെ സംബന്ധിച്ച് ഇരുണ്ടകാലമെന്നും കേരളത്തിന്റെ സമ്പദ് ഘടനയുടെ നട്ടെല്ല് തകര്‍ത്ത ശേഷമാണ് ഇടത് സർക്കാർ പോകുന്നതെന്നും വി.ഡി. സതീശന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
കേരളത്തിന്റെ ആരോഗ്യസംവിധാനം വെന്റിലേറ്ററിലാണെന്നും ഇത് ക്രൂരന്മാരുടെ സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു. വിമര്‍ശനങ്ങള്‍ ഉന്നയിക്കുമ്പോള്‍ എല്ലാം ഒറ്റപ്പെട്ട സംഭവമാണെന്നാണ് സര്‍ക്കാര്‍ പറയുന്നതെന്നും വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി.
Content Highlight: DYFI organizes ‘Satheesan’s lies’ competition; Maharajas student wins first place
ഇനി ഓരോ പ്രധാന വാർത്തകളും നേരിട്ട് നിങ്ങളിലെത്തും. അംഗമാകൂ ഡൂൾന്യൂസ് വാട്സ്ആപ്പ് ചാനലിൽ