| Sunday, 28th September 2025, 10:51 pm

ഇമോഷണലായ രംഗം ചെയ്യുമ്പോള്‍ കരയാന്‍ പറ്റിയില്ല; 'ഡോം' ഒരു ട്രിക്ക് പറഞ്ഞതും എനിക്ക് കരച്ചിലടക്കാനായില്ല: ദുര്‍ഗ സി വിനോദ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലോകയില്‍ നീലിയുടെ ചെറുപ്പം അവതരിപ്പിച്ച ദുര്‍ഗയെ ആരും മറന്ന് കാണില്ല. ലോകയ്ക്ക് ശേഷം ദുര്‍ഗ എല്ലാവര്‍ക്കും കുഞ്ഞിനീലിയാണ്. മൂന്നുവയസുള്ളപ്പോള്‍ മുതല്‍ കളരി അഭ്യസിച്ച ദുര്‍ഗയുടെ ഗുരു അച്ഛന്‍ വിനോദാണ്.

ലോകയില്‍ ഭാഗമായതിന്റെ അനുഭവം പങ്കുവെക്കുകയാണ് ഇപ്പോള്‍ കുഞ്ഞിനീലി. വാംപയര്‍ ആണെന്നും കാടിനുള്ളിലാണ് ഷൂട്ടെന്നുമറിഞ്ഞപ്പോഴേ താന്‍ ത്രില്ലടിച്ചിരുന്നുവെന്ന് ദുര്‍ഗ പറയുന്നു. സിംപിളായാണ് സംവിധായകന്‍ ഡൊമിനിക് അരുണ്‍ കഥ പറഞ്ഞതെന്നും കുഞ്ഞി നീലി കൂട്ടിച്ചേര്‍ത്തു.

‘സിനിമയില്‍ വളരെ ഇമോഷണലായ ഒരു രംഗം ചെയ്യുമ്പോള്‍ എനിക്ക് കരയാനായില്ല. അപ്പോള്‍ ഡോം കുറച്ച് ട്രിക്കുകള്‍ പറഞ്ഞ് തന്നു. ഡോമിന്റെ ട്രിക്ക് ഏറ്റു. പിന്നെ, എനിക്ക് കരച്ചിലടക്കാനായില്ല. ഷോട്ട് കഴിഞ്ഞ് ഡോം കുറേ സോറിയൊക്കെ പറഞ്ഞു. ഷൂട്ടിനിടെ എനിക്ക് മുറിവ് പറ്റിയപ്പോഴും എല്ലാവരും വിഷമിച്ചു,’ ദുര്‍ഗ പറയുന്നു.

കുന്തത്തില്‍ ചവിട്ടിക്കയറുമ്പോള്‍ കാല് സ്ലിപ് ആയിയെന്നും മുട്ടിനു മുകളില്‍ മുറിവുണ്ടായെന്നും ദുര്‍ഗ പറഞ്ഞു. കാലില്‍ നീരുവക്കുകയും വേദനകൂടുകയും ചെയ്‌തെങ്കിലും ഷൂട്ട് നിര്‍ത്തേണ്ടി വന്നില്ല എന്നതില്‍ സന്തോഷമുണ്ടെന്നും കുഞ്ഞിനീലി കൂട്ടിച്ചേര്‍ത്തു. സിനിമ തിയറ്ററില്‍ കണ്ടപ്പോഴാണ് റിയല്‍ ഫീല്‍ കിട്ടിയതെന്നും ദുര്‍ഗ പറഞ്ഞു.

‘അഭിനയിക്കുമ്പോള്‍ ബാക്ഗ്രൗണ്ട് സൗണ്ടോ ഇഫക്ടോ ഒന്നുമില്ലല്ലോ. വവ്വാലുകളുള്ള രംഗവും കാട്ടിലൂടെ ഓടുന്ന ഷോട്ടുമെല്ലാം സ്‌ക്രീനില്‍ കണ്ടപ്പോള്‍ അമ്പരന്നുപോയി. സിനിമ കാണുമ്പോള്‍ അച്ഛനും അമ്മയും വളരെയധികം ഇമോഷണല്‍ ആകുന്നുണ്ടായിരുന്നു,’ദുര്‍ഗ പറഞ്ഞു.

അച്ഛന്‍ വിനോദിന്റെ നേതൃത്വത്തിലുള്ള തൃശ്ശര്‍ കാളികാ കളരി സംഘത്തില്‍ നിന്നാണ് ദുര്‍ഗ കളരി അഭ്യസിക്കുന്നത്. കളരിയോടൊപ്പം കുങ്ഫു, കരാട്ടെ, കിക്ക് ബോക്‌സസിങ് തുടങ്ങിയ മാര്‍ഷ്യല്‍ ആര്‍ട്സും ദുര്‍ഗയ്ക്കറിയാം.

Content highlight:  Durga c vinod is sharing her experience of being part of the movie lokah 

We use cookies to give you the best possible experience. Learn more