| Thursday, 24th July 2025, 1:59 pm

പുണ്യാളന്‍, മെഴുകുതിരി പരാമര്‍ശം അരുണ്‍ കുമാറിന് ഒഴിവാക്കാമായിരുന്നു: ഡോ. പ്രേം കുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ സംസ്‌ക്കാര ചടങ്ങിനിടെ മാധ്യമപ്രവര്‍ത്തകന്‍ ഡോ. അരുണ്‍കുമാര്‍ നടത്തിയ പുണ്യാളന്‍, മെഴുകുതിരി പരാമര്‍ശത്തില്‍ പ്രതികരണവുമായി അധ്യാപകനും പ്രഭാഷകനുമായ ഡോ. പ്രേം കുമാര്‍.

വി.എസിന് വിടപറഞ്ഞുകൊണ്ട് അതിഗംഭീരവും മനോഹരവുമായ നരേഷനാണ് ഡോ.അരുണ്‍ കുമാര്‍ നടത്തിയതെന്നും വാക്കുകളുടെ ഇടതടവില്ലാതെയുള്ള ആ ഒഴുക്കില്‍ ഒഴിവാക്കാമായിരുന്ന ഒന്നായിരുന്നു പുണ്യാളന്‍, മെഴുകുതിരി പരാമര്‍ശമെന്നും പ്രേം കുമാര്‍ പറഞ്ഞു.

അരുണ്‍കുമാറിന്റെ പരാമര്‍ശത്തെ കുറിച്ച് ചാണ്ടി ഉമ്മന്‍ നടത്തിയ പ്രതികരണം മിതവും, മാന്യവും ഇത്തരം നേരങ്ങളില്‍ പ്രതികരിക്കേണ്ടതെങ്ങനെയെന്നതിന്റ മനോഹരവുമായ ഉദാഹരണവുമാണെന്നും എന്നാല്‍ അതിനോടുള്ള അരുണ്‍ കുമാറിന്റെ മറുപടി ലോജിക്കില്ലാത്തതാണെന്നും പ്രേം കുമാര്‍ പറയുന്നു.

തികഞ്ഞ ഭൗതികവാദിയായിരുന്നു വി.എസെന്നും അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ സ്മൃതിമണ്ഡപത്തില്‍ ആരും മെഴുകുതിരി കത്തിക്കില്ലെന്നുമാണ് അരുണിന്റെ ആദ്യ പോയിന്റെന്നും ലോജിക്കില്ലാത്ത, ശരിയല്ലാത്തൊരു പ്രവചനമാണിതെന്നും പ്രേം കുമാര്‍ പറയുന്നു.

ഒരാള്‍ ഭൗതികവാദിയാണോ ആത്മീയവാദിയാണോ എന്നു നോക്കിയല്ല പിന്നീടുള്ളവര്‍ അയാളുടെ ഓര്‍മയിടങ്ങളില്‍ മെഴുകുതിരി കത്തിക്കുന്നതും കത്തിക്കാതിരിക്കുന്നതും. ചൈനീസ് ചെയര്‍മാന്‍ മാവോയുടെ ചിത്രത്തിനു മുന്നില്‍ മെഴുകുതിരിയര്‍പ്പിക്കുന്ന മനുഷ്യരെപ്പറ്റിയുള്ള എത്രകഥകളുണ്ട്.

വിഗ്രഹാരാധനയെ ഏറ്റവും കൂടുതല്‍ എതിര്‍ത്തിരുന്നതാണ് ബുദ്ധന്‍. ഇന്ന് ലോകത്തില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്നത്, ബുദ്ധ വിഗ്രഹങ്ങളാവും.

ആരാധന പാടില്ലെന്ന് പറഞ്ഞ അംബേദ്കറിന്റെ ചിത്രം പച്ചകുത്തിയും, ലോക്കറ്റാക്കിയും നെറ്റിയില്‍ക്കെട്ടിയും ആരാധിക്കുന്ന ആയിരക്കണക്കിന് അംബേദ്കര്‍ അനുകൂലികള്‍ എമ്പാടുമുണ്ട്.

ഇന്നലെ വഴിയരികില്‍ പെരുമഴയത്ത് നിന്നു വിതുമ്പിയ പതിനായിരങ്ങളിലൊരാള്‍ നാളെ വി.എസിന്റെ ശവകൂടീരത്തില്‍ ചെന്നൊന്ന് തൊഴുതെന്നു വിചാരിക്കുക. ഒരു തിരി കത്തിച്ചെന്നു വിചാരിക്കുക. എന്താവും കഥ?

കേരളത്തിലെ ‘അവസാനത്തെ കമ്മ്യൂണിസ്റ്റ്’ നേതാവും മരണശേഷം കമ്മ്യൂണിസ്റ്റ് അല്ലാതായെന്ന് മനോരമാദികള്‍ ആഘോഷിക്കും. അതിനെ വലിയൊരപരാധമായിക്കണ്ട് വി.എസിന്റെ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കാന്‍ നോക്കും നന്നാക്കികള്‍. ഇടത് ഹിന്ദുത്വ എന്നൊരിക്കല്‍ക്കൂടി സി.ദാവൂദ് തലക്കെട്ടെഴുതിക്കും,’ പ്രേം കുമാര്‍ പറയുന്നു.

പ്രേം കുമാറിന്റെ ഫേസ്ബുക്ക് കുറിപ്പ്..

‘അരുണ്‍ കുമാര്‍, പുണ്യാളന്‍, മെഴുകുതിരി. നമുക്കൊക്കെയറിയാം… മരണത്തോട് മനുഷ്യര്‍ പ്രതികരിക്കുന്നത് വിഭിന്നമായ, വിചിത്രമായ രീതികളിലാണ്.

ശരിയെന്ന് നമ്മള്‍ കരുതുന്ന കാര്യങ്ങള്‍ മനസ്സില്‍ വെച്ച്, മറ്റുള്ളവരുടെ ശരികളെ തെറ്റെന്ന് പറയുന്നത് ശരിയല്ലല്ലോ. ഒരാളുടെയോ ഒരു സമൂഹത്തിന്റെയോ ദേശത്തിന്റെയോ മരണാന്തരചിട്ടകള്‍ മറ്റുള്ളവര്‍ക്ക് ബീഭത്സവുമായ് തോന്നാം.

എന്റെ നാട്ടിലൊക്കെ പ്രായമായവരാണെന്നാലും മരിച്ച വിവരം പറയുമ്പോ ‘സൂക്കേട് സുഖായി’ എന്നേ പറയുമായിരുന്നുള്ളൂ. ഇപ്പറയുന്നതുപോലും ഒരു കാരണവശാലും ഉച്ചത്തില്‍ പറയുകയേയില്ല.

തേഞ്ഞിപ്പലത്തെത്തിയപ്പോഴാണ് മൈക്കില്‍ വിളിച്ചു പറയുന്നത് കേട്ട് പേടിച്ചുപോയത്. പാലക്കാട്ട് ചെന്നപ്പോഴാണ് ആര്‍ത്തലച്ചു നിലവിളിക്കാന്‍ വേണ്ടി വിളിച്ചുകൊണ്ടുവന്ന പെണ്ണുങ്ങള്‍ ചിരിച്ചോണ്ട് തിരിച്ചുപോവുന്നത് കണ്ട് ഞെട്ടിയത്.

തൃശൂരില്‍ ഒരു കൂട്ടുകാരന്റെ വല്യപ്പന്‍ മരിച്ചന്നുതന്നെ താഴത്തെ അനിയന്റെ വീട്ടില്‍ ജോണിവോക്കര്‍ ഐസില്ലാതെ ഒഴിച്ചുകൊടുക്കുന്നുണ്ടായിരുന്നു.

മരണത്തോട് മനുഷ്യര്‍ പ്രതികരിക്കുന്നത് വിഭിന്നമായ രീതികളിലാണ്. ഇന്നത് ശരി, ഇന്നത് തെറ്റെന്ന് വിധിപറയാന്‍ നമ്മളാര്!

വി.എസിന് വിടപറഞ്ഞുകൊണ്ട് അന്‍പത്തിയഞ്ച് മണിക്കൂറാണ് റിപ്പോര്‍ട്ടര്‍ ന്യൂസ് തുടര്‍ച്ചയായി ലൈവ് ചെയ്തത്. അതിഗംഭീരവും മനോഹരവുമായിരുന്നു ഡോ.അരുണ്‍ കുമാറിന്റെയും സുജയയുടെയും നരേഷന്‍.

വാക്കുകളുടെ ഇടതടവില്ലാതെയുള്ള ആ ഒഴുക്കില്‍ ഒഴിവാക്കാമായിരുന്ന ഒന്നായിരുന്നു പുണ്യാളന്‍, മെഴുകുതിരി പരാമര്‍ശം. ഇതലമ്പാവുമല്ലോ എന്ന് കേട്ടപ്പോള്‍ത്തന്നെ തോന്നിയിരുന്നതാണ്.

‘ഉമ്മന്‍ ചാണ്ടിയെ അപമാനിച്ചു’ എന്ന് ചിലര്‍ക്കെങ്കിലും തോന്നിയ നേരത്ത്, ഇക്കാര്യത്തെപ്പറ്റി ചാണ്ടി ഉമ്മന്‍ എഫ്.ബി.യില്‍ നടത്തിയ പ്രതികരണം മിതവും, മാന്യവും ഇത്തരം നേരങ്ങളില്‍ പ്രതികരിക്കേണ്ടതെങ്ങനെയെന്നതിന്റ മനോഹരവുമായ ഉദാഹരണവുമാണ്.

അതിനോടുകൂടി പ്രതികരിച്ചു കൊണ്ട് ഇന്ന് രാവിലെ അരുണ്‍ കുമാര്‍ ചില ‘ലോജിക്കല്‍ പോയിന്റ്‌സ്’ പറയുന്നുണ്ടായിരുന്നു. അരുണ്‍ പറഞ്ഞ ലോജിക്കില്‍ ലോജിക്കില്ലെന്ന് തോന്നിയത് പറയാനാണ് ഞാനിപ്പോള്‍:

രണ്ട് പ്രധാന കാര്യങ്ങളാണ് അരുണ്‍ പറയുന്നത്. തികഞ്ഞ ഭൗതികവാദിയായിരുന്നു വി.എസ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ സ്മൃതിമണ്ഡപത്തില്‍ ആരും മെഴുകുതിരി കത്തിക്കില്ല. ഇതാണ് അരുണിന്റെ ആദ്യ പോയിന്റ്.

ലോജിക്കില്ലാത്ത, ശരിയല്ലാത്തൊരു പറയലാണിത്, പ്രവചനമാണിത്. ഒരാള്‍ ഭൗതികവാദിയാണോ ആത്മീയവാദിയാണോ എന്നു നോക്കിയല്ലല്ലോ, പിന്നീടുള്ളവര്‍ അയാളുടെ ഓര്‍മയിടങ്ങളില്‍ മെഴുകുതിരി കത്തിക്കുന്നതും കത്തിക്കാതിരിക്കുന്നതും.

നേരെ മറിച്ച്, അത് ചെയ്യുന്നയാള്‍ ആചാരങ്ങളിലും മരണാനന്തര സവിശേഷസിദ്ധികളിലും വിശ്വസിക്കുണ്ടാവുമെന്നതാണ് കാര്യം. ചൈനീസ് ചെയര്‍മാന്‍ മാവോയുടെ ചിത്രത്തിനു മുന്നില്‍ മെഴുകുതിരിയര്‍പ്പിക്കുന്ന മനുഷ്യരെപ്പറ്റിയുള്ള കഥകളെത്ര!

വിഗ്രഹാരാധനയെ ഏറ്റവും കൂടുതല്‍ എതിര്‍ത്തിരുന്നതാണ് ബുദ്ധന്‍. ഇന്ന് ലോകത്തില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്നത്, ബുദ്ധ വിഗ്രഹങ്ങളാവും. ഒരു ദൈവത്തിന്റെയും രൂപമില്ലാത്ത, ഓര്‍മ്മയായിപ്പോയ ഒരാളിന്റെയും ഫോട്ടോയില്ലാത്ത എന്റെ വീട്ടിലുമുണ്ട് കുഞ്ഞുബുദ്ധന്‍ രണ്ടുമൂന്നെണ്ണം.

അരുണിന്റെ രണ്ടാമത്തെ വിശദീകരണമിതാണ്: രാഷ്ട്രീയ നേതാവിനോടുള്ള ആരാധനയല്ല, ആശയങ്ങള്‍ തുടരാനുള്ള ഉത്തരവാദിത്തമാണ് പ്രധാനമെന്ന് അംബേദ്കര്‍ പറഞ്ഞിട്ടുണ്ട്.

അത് ശരിയെന്ന് താന്‍ വിശ്വസിക്കുന്നുണ്ട്. അതുകൊണ്ടാണ് പുണ്ണ്യാളനോളമെത്തുന്ന ആരാധനയുണ്ടാവില്ല വി.എസിന്റെ കാര്യത്തില്‍ എന്നു പറയുന്നത്.

അംബേദ്കര്‍ അങ്ങനെ പറഞ്ഞിട്ടുണ്ട്; അത് ശരിയാണെന്ന് ഈ ഞാനും കരുതുന്നുണ്ട്. പക്ഷേ, ഈ ന്യായത്തിന്റെ ഏറ്റവും വലിയ രസമെന്താണെന്നു വെച്ചാല്‍…ആരാധന പാടില്ലെന്ന് പറഞ്ഞ അംബേദ്കറിന്റെ ചിത്രം പച്ചകുത്തിയും, ലോക്കറ്റാക്കിയും നെറ്റിയില്‍ക്കെട്ടിയും ആരാധിക്കുന്ന ആയിരക്കണക്കിന് അംബേദ്കര്‍ അനുകൂലികള്‍ എമ്പാടുമുണ്ടെന്നതാണ്. അങ്ങനെ ചെയ്യരുതെന്ന് അവരോട് പോയ് പറഞ്ഞാല്‍ വിവരമറിയും.

ആരാധിക്കുന്നതല്ല രാഷ്ട്രീയത്തില്‍ ശരിയെന്ന് പറയാം. ആരുമാരാധിക്കില്ലെന്ന് പറയണോ എന്നതാണ് കാര്യം. അതും വേറൊരാളിനെ ആരാധിക്കുന്നതിനെ സൂചിപ്പിച്ചുകൊണ്ട്?
Its rather a matter of propriety.

ഡോ.അരുണ്‍ കുമാറിന്റെ ഇത്തിരി അതിരുകടന്ന പ്രവചനത്തിലുള്ള ചെറിയൊരപകടവും കൂടി പറഞ്ഞിട്ട് പോകാം. ഇന്നലെ വഴിയരികില്‍ പെരുമഴയത്ത് നിന്നു വിതുമ്പിയ പതിനായിരങ്ങളിലൊരാള്‍ നാളെ വി.എസിന്റെ ശവകൂടീരത്തില്‍ ചെന്നൊന്ന് തൊഴുതെന്നു വിചാരിക്കുക. ഒരു തിരി കത്തിച്ചെന്നു വിചാരിക്കുക. എന്താവും കഥ?

കേരളത്തിലെ ‘അവസാനത്തെ കമ്മ്യൂണിസ്റ്റ്’ നേതാവും മരണശേഷം കമ്മ്യൂണിസ്റ്റ് അല്ലാതായെന്ന് ആഘോഷിക്കും മനോരമാദികള്‍. അതിനെ വലിയൊരപരാധമായിക്കണ്ട് വി.എസിന്റെ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കാന്‍ നോക്കും നന്നാക്കികള്‍. ഇടത് ഹിന്ദുത്വ എന്നൊരിക്കല്‍ക്കൂടി സി.ദാവൂദ് തലക്കെട്ടെഴുതിക്കും.

ജീവനുള്ള കാലത്ത്, തങ്ങളുടെ ജീവിതം നല്ലതാക്കാന്‍ പരിശ്രമിച്ചൊരു മനുഷ്യനോടുള്ള കടപ്പാട് കാണിക്കാന്‍ അവര്‍ക്കറിയാവുന്നൊരു ഭാഷയായതിനെ കാണാന്‍ കഴിയുന്നത്രയും വലുതാവാന്‍ മടിച്ചു നില്‍ക്കും നമ്മള്‍.

നമ്മളെപ്പറ്റി, നമ്മുടെ നേതാവിനെപ്പറ്റി നല്ല വാക്കെന്നാലും വേണ്ടതിലധികമൊന്ന് പറഞ്ഞെന്നാല്‍ അതിന്റെ പേരില്‍, നാളെ പ്രതിരോധത്തിലാവുന്നത് നമ്മളായിരിക്കുമെന്നോര്‍ക്കുക.

Content Highlight: Dr. Premkumar facebook post about Dr Arun Kumar

We use cookies to give you the best possible experience. Learn more