| Monday, 27th April 2020, 9:52 am

അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും കഠിനാധ്വാനിയായ പ്രസിഡന്റാണ് താനെന്ന് ഡൊണാള്‍ഡ് ട്രംപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും കഠിനാധ്വാനിയായ പ്രസിഡന്റാണ് താനെന്ന് ഡൊണാള്‍ഡ് ട്രംപ്. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അമേരിക്കന്‍ പ്രസിഡന്റിന്റെ കൊവിഡ് ബാധിത കാലത്തെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് അമേരിക്കന്‍ മാധ്യമങ്ങളില്‍ വരുന്ന റിപ്പോര്‍ട്ടുകളെ തള്ളിയാണ് ട്രംപിന്റെ പ്രതികരണം.

‘എന്നെയും രാജ്യത്തിന്റെ ചരിത്രവും അറിയുന്ന ജനങ്ങള്‍ ഞാനാണ് ചരിത്രത്തില്‍ ഏറ്റവും കഠിനമായി പണിയെടുക്കുന്ന പ്രസിഡന്റ് എന്ന് പറയുന്നുണ്ട്, എന്നാല്‍ അതിനെക്കുറിച്ച് എനിക്കറിയില്ല, പക്ഷെ ഞാന്‍ കഠിനമായി ജോലി ചെയ്യുന്നു, അതിനാല്‍ ഏത് പ്രസിഡന്റ് ചെയ്തതിനേക്കാള്‍ കാര്യം കഴിഞ്ഞ മൂന്നരകൊല്ലത്തില്‍ ഞാന്‍ ചെയ്തു’- ട്രംപ് ട്വിറ്ററില്‍ കുറിച്ചു.

ന്യൂയോര്‍ക്ക് ടൈംസില്‍ തനിക്കെതിരെ റിപ്പോര്‍ട്ട് നല്‍കിയ മാധ്യമപ്രവര്‍ത്തകനെയും ട്രംപ് അധിക്ഷേപിച്ചു. തന്നെക്കുറിച്ച് ആ മാധ്യമപ്രവര്‍ത്തകന് ഒന്നും അറിയില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

‘അതി രാവിലെ മുതല്‍ അര്‍ദ്ധരാത്രിവരെ ഞാന്‍ പണിയെടുക്കുന്നു. മാസങ്ങളായി വൈറ്റ് ഹൗസ് വിട്ട് പുറത്തുപോകാറില്ല, വ്യാപാര കരാറുകള്‍, സൈന്യത്തിന്റെ പുനരുദ്ധാരണം ഈ കാര്യങ്ങളൊക്കെ നോക്കി നടത്തുന്നു. ന്യൂയോര്‍ക്ക് ടൈംസില്‍ എന്റെ ജോലി സമയം സംബന്ധിച്ചും, ഭക്ഷണ ശീലം സംബന്ധിച്ചും ഒരു മൂന്നാം കിട റിപ്പോര്‍ട്ടര്‍ എഴുതിയ റിപ്പോര്‍ട്ട് വായിച്ചു, അയാള്‍ക്ക് എന്നെക്കുറിച്ച് ഒന്നും അറിയില്ല’

മാധ്യമപ്രവര്‍ത്തകരെ കോടതി കയറ്റുമെന്നും ട്രംപ് പറഞ്ഞു.

വ്യാഴാഴ്ചയായിരുന്നു ട്രംപിനെ വിമര്‍ശിച്ച് ന്യൂയോര്‍ക്ക് ടൈംസില്‍ റിപ്പോര്‍ട്ട് വന്നത്. മോശം പ്രസിഡന്റ് എന്ന തലക്കെട്ടിലായിരുന്നു വാര്‍ത്ത വന്നത്. ഇതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്.

വാര്‍ത്താസമ്മേളനത്തിന് വേണ്ടി ചെലവാക്കുന്ന സമയവും അധ്വാനവും പാഴാണെന്ന് ട്രംപ് വ്യക്തമാക്കി. വൈറ്റ്ഹൗസിലെ വാര്‍ത്താസമ്മേളനത്തിന്റെ ലക്ഷ്യമെന്താണെന്ന് മാധ്യമങ്ങള്‍ക്ക് അറിയില്ല. പ്രസക്തമായ ചോദ്യങ്ങള്‍ പോലും ചോദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് 19 പ്രതിസന്ധിയെ തുടര്‍ന്ന് ദിവസേന നടത്താറുള്ള വാര്‍ത്താസമ്മേളനം നിര്‍ത്തിയതിന് ശേഷമുള്ള ട്വീറ്റിലാണ് ട്രംപ് മാധ്യമങ്ങള്‍ക്കെതിരെ വിമര്‍ശനമുന്നയിച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more