| Wednesday, 12th August 2026, 12:29 pm

പെണ്‍കുട്ടികളുടെ വസ്ത്ര ധാരണത്തില്‍ നോക്കണ്ട; ആണ്‍കുട്ടികളെ പെരുമാറാന്‍ പഠിപ്പിക്കൂ: ദല്‍ഹി ഹൈക്കോടതി

നിഷാന. വി.വി

ന്യൂദല്‍ഹി: ലൈംഗികാതിക്രമ കേസില്‍ പ്രസക്ത നിരീക്ഷണവുമായി ദല്‍ഹി ഹൈക്കോടതി. ആണ്‍കുട്ടികളെ നന്നായി പെരുമാറാനാണ് പഠിപ്പിക്കേണ്ടതെന്നും അല്ലാതെ പെണ്‍കുട്ടികളുടെ വസ്ത്രധാരണമല്ല നിയന്ത്രിക്കേണ്ടതെന്നും ഹൈക്കോടതി പറഞ്ഞു.

ജീന്‍സ് ധരിക്കുന്ന സ്ത്രീകള്‍ക്ക് ആണ്‍കുട്ടികളെ വഴിതെറ്റിക്കാന്‍ കഴിയുമെന്ന പരാമര്‍ശം അങ്ങേയറ്റം ആശങ്കാജനകവും അംഗീകരിക്കാനാവാത്തതുമായ മനോഭാവത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും കോടതി പറഞ്ഞു.

2013 ലെ ലൈംഗികാതിക്രമ കേസില്‍ പ്രതിയെ കുറ്റവിമുക്തനാക്കിയ കീഴ്‌ക്കോടതി വിധി റദ്ദാക്കി കൊണ്ടായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.

ജീന്‍സ് ധരിക്കുന്ന സ്ത്രീ ചെറുപ്പക്കാരായ ആണ്‍കുട്ടികളെ ‘വഴിതെറ്റിക്കും’ എന്ന വാദം അങ്ങേയറ്റം അസ്വസ്ഥാജനകവും അംഗീകരിക്കാന്‍ കഴിയാത്തതുമായ മനോഭാവത്തെയാണ് കാണിക്കുന്നതെന്ന് 2013-ലെ ലൈംഗികാതിക്രമക്കേസില്‍ പ്രതിയെ കുറ്റവിമുക്തനാക്കിയ നടപടി റദ്ദാക്കിക്കൊണ്ട് ദല്‍ഹി ഹൈക്കോടതി നിരീക്ഷിച്ചു.

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 354എ വകുപ്പ് (അനാവശ്യമായ ശാരീരിക സ്പര്‍ശനവും ലൈംഗിക ചുവയോടെയുള്ള പെരുമാറ്റവും ഉള്‍പ്പെടുന്ന ലൈംഗികാതിക്രമം), പോക്‌സോ നിയമത്തിലെ സെക്ഷന്‍ 10 (ഗുരുതരമായ ലൈംഗികാതിക്രമം) എന്നിവ പ്രകാരമുള്ള കുറ്റങ്ങളില്‍ നിന്ന് പ്രതിയെ ഒഴിവാക്കിക്കൊണ്ട് 2014 ഓഗസ്റ്റ് 22ന് ദല്‍ഹി ട്രയല്‍ കോടതി പുറപ്പെടുവിച്ച വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കവെയായിരുന്നു ജസ്റ്റിസ് ചന്ദ്രശേഖരന്‍ സുധയുടെ പരാമര്‍ശം.

‘ജീന്‍സ് ധരിക്കുന്ന ഒരു സ്ത്രീ ചെറുപ്പക്കാരായ ആണ്‍കുട്ടികളെ വഴിതെറ്റിച്ചേക്കാം എന്ന വാദം അങ്ങേയറ്റം അസ്വസ്ഥാജനകവും അംഗീകരിക്കാന്‍ കഴിയാത്തതുമായ മനോഭാവത്തെയാണ് പ്രതിഫലിപ്പിക്കുന്നത്.

പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും വസ്ത്രധാരണം നിയന്ത്രിക്കുന്നതിലല്ല ഇതിനുള്ള പരിഹാരം. മറിച്ച്, മാതാപിതാക്കളും സമൂഹവും തങ്ങളുടെ കുട്ടികളെ അവരുടെ പെരുമാറ്റം നിയന്ത്രിക്കാനും, വ്യക്തിപരമായ അതിര്‍വരമ്പുകളെ മാനിക്കാനും, വീടിനകത്തായാലും പുറത്തായാലും ഓരോ മനുഷ്യനെയും മാന്യമായി പരിഗണിക്കാനും പഠിപ്പിക്കുകയാണ് വേണ്ടത്,’ ജസ്റ്റിസ് സുധ പറഞ്ഞു.

പരാതിക്കാരിക്ക് 17 വയസ്സുള്ളപ്പോള്‍, 2013 ജൂലൈ 17-ന് നടന്ന സംഭവത്തെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രതി തന്നെ നിരന്തരം പിന്തുടരുകയും ലൈംഗികച്ചുവയുള്ള പരാമര്‍ശങ്ങള്‍ നടത്തുകയും കവിളിലും അരക്കെട്ടിലും സ്പര്‍ശിക്കുകയും ചെയ്തതായി പരാതിക്കാരി ആരോപിച്ചിരുന്നു.

എന്നാല്‍, പോക്‌സോ നിയമപ്രകാരം കുറ്റം ചുമത്തുന്നതിന് ആവശ്യമായ പരാതിക്കാരിയുടെ പ്രായം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന് വീഴ്ച സംഭവിച്ചതായി ഹൈക്കോടതി പിന്നീട് നിരീക്ഷിച്ചു.

പരാതിക്കാരിയുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് വിചാരണയ്ക്കിടെ ചോദിച്ച ചോദ്യങ്ങള്‍ പരിശോധിക്കവെയായിരുന്നു ദല്‍ഹി ഹൈക്കോടതിയുടെ നിര്‍ദേശം.

പെണ്‍കുട്ടിയോ സ്ത്രീയോ എന്ത് വസ്ത്രം ധരിക്കണമെന്നത് അവരുടെ വ്യക്തിപരമായ തീരുമാനമാണെന്നും അതില്‍ അയല്‍ക്കാര്‍ക്കോ സമൂഹത്തിനോ പ്രതിക്കോ കോടതിയിലെ അഭിഭാഷകര്‍ക്കോ നിര്‍ദേശങ്ങള്‍ നല്‍കാന്‍ അവകാശമില്ലെന്നും ജസ്റ്റിസ് സുധ വ്യക്തമാക്കി.

Content Highlight: Don’t focus on how girls dress; teach boys how to behave: Delhi High Court.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more