കോഴിക്കോട്: അമുസ്‌ലിങ്ങൾ താമസിക്കുന്ന സ്ഥലത്ത് ശബ്ദം പുറത്തേക്ക് കേൾപ്പിക്കരുതെന്ന് നോളജ് സിറ്റി മാനേജിങ് ഡയറക്ടർ ഡോ.അബ്ദുൽ ഹക്കീം അസ്ഹരി. പള്ളികളിലെ ബാങ്ക് വിളിക്ക് അമിതമായ ശബ്ദം ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
മിതമായ ശബ്ദത്തിലായിരിക്കണം ദുഅ, ബാങ്ക് എന്നിവ ചൊല്ലേണ്ടതെന്നും അമുസ്‌ലിങ്ങൾ താമസിക്കുന്ന സ്ഥലത്ത് ശബ്ദം പുറത്തേക്ക് കേൾപ്പിക്കേണ്ടതില്ലെന്നും ഡോ.അബ്ദുൽ ഹക്കീം അസ്ഹരി പറഞ്ഞു. കേരള മുസ്‌ലിം ജമാഅത്ത് തിരുവസന്തം 1500 ക്യാമ്പയിൻ്റെ ഭാഗമായി എസ്.വൈ.എസ് തിരൂരിൽ സംഘടിപ്പിച്ച ‘ഹാലാ മീലാദ് ‘ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
ശബ്ദത്തിൽ മിതത്വം പാലിക്കണമെന്നും പ്രശ്‌നം ശബ്ദത്തിനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചെവിട് പൊട്ടനേയോ, വിദൂരത്തിലുള്ളവനെയോ അല്ല, അള്ളാഹുവിനെയാണ് നിങ്ങൾ വിളിക്കുന്നതെന്നും അത് മിതമായ ശബ്ദത്തിലായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. അത് തീരെ നിശബ്ദം ആകണമെന്ന് അർത്ഥമില്ലെന്നും കേൾപ്പിക്കേണ്ട ശബ്ദത്തിൽ കേൾപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പരിസരത്ത് മുസ്‌ലിങ്ങൾ മാത്രമുള്ള സ്ഥലത്ത് വർഷത്തിൽ ഒരിക്കൽ നടക്കുന്ന മൗലിദ് ഓതുമ്പോൾ ആവശ്യമെങ്കിൽ ശബ്ദം പുറത്തേക്ക് കേൾപ്പിക്കാമെന്നും എല്ലാ ദിവസവും ആവർത്തിക്കുകയാണെങ്കിൽ മുസ്‌ലിം ആണെങ്കിലും അവർക്ക് പ്രയാസം ഉണ്ടാക്കുമെന്നും ഡോ.അബ്ദുൽ ഹക്കീം അസ്ഹരി കൂട്ടിച്ചേർത്തു.
Content Highlight: Do not make noise outside where non-Muslims live says Dr. Abdul Hakeem Azhari