| Saturday, 11th April 2026, 5:34 pm

മോദി തമിഴ്‌നാട്ടില്‍ പ്രചരണം നടത്തുന്നത് ഞങ്ങള്‍ക്ക് നേട്ടമാണ്, അവരുടേത് വാഷിങ് മെഷീന്‍ രാഷ്ട്രീയം; ഡി.എം.കെ എം.പി തമിഴച്ചി തങ്കപാണ്ഡ്യന്‍

ആദര്‍ശ് എം.കെ.

ചെന്നൈ: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ ബി.ജെ.പിക്കും കേന്ദ്രത്തിനുമെതിരെ രൂക്ഷവിമര്‍ശനവുമായി ഡി.എം.കെ എം.പി തമിഴച്ചി തങ്കപാണ്ഡ്യന്‍.

ഈ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കോ അണ്ണാ ഡി.എം.കെയ്‌ക്കോ തമിഴ്‌നാട്ടില്‍ ഒറ്റ സീറ്റ് പോലും ലഭിക്കില്ലെന്നും വേളാച്ചേരിയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ സംസാരിക്കവെ അവര്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തമിഴ്നാട് സന്ദര്‍ശനങ്ങള്‍ ഡി.എം.കെ സഖ്യത്തിന് രാഷ്ട്രീയമായി ഗുണകരമാണെന്ന് തമിഴച്ചി ചൂണ്ടിക്കാട്ടി.

‘പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തമിഴ്നാട് സന്ദര്‍ശനം ഞങ്ങള്‍ക്ക് അനുകൂലമാണ്. അദ്ദേഹം ഇവിടെ വരുമ്പോഴെല്ലാം കാണിക്കുന്നത് വ്യാജ സ്‌നേഹമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു, ജനങ്ങള്‍ സത്യം തിരിച്ചറിയുകയും ബി.ജെ.പിക്കെതിരെ വോട്ട് ചെയ്യുകയും ചെയ്യും.

അതിനാല്‍ അദ്ദേഹത്തിന്റെ സന്ദര്‍ശനങ്ങളെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. അദ്ദേഹം എത്രത്തോളം തമിഴ്നാട് സന്ദര്‍ശിക്കുന്നുവോ അത്രത്തോളം അത് ഞങ്ങളുടെ സഖ്യത്തിന് ഗുണകരമാകും,’

‘എസ്.പി.എ സ്ഥാനാര്‍ത്ഥി ജെ.എം.എച്ച് ഹസ്സന്‍ മൗലാനയെ (കോണ്‍ഗ്രസ്) പിന്തുണയ്ക്കാനാണ് ഞാന്‍ ഇന്ന് വേളാച്ചേരി മണ്ഡലത്തില്‍ എത്തിയത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഞങ്ങളുടെ സര്‍ക്കാര്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. നേരത്തെ കനത്ത മഴ ബാധിച്ചിരുന്ന വേളാച്ചേരിയില്‍ നിലവിലെ സര്‍ക്കാരിന്റെയും മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെയും നേതൃത്വത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്,’ ഡി.എം.കെ എം.പി പറഞ്ഞു.

കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഡി.എം.കെ നല്‍കിയ 500 വാഗ്ദാനങ്ങളില്‍ 405 എണ്ണവും നിറവേറ്റിയെന്നും ബാക്കിയുള്ളവ കേന്ദ്രത്തിന്റെ നിസ്സഹകരണം മൂലമാണ് നടപ്പിലാക്കാന്‍ കഴിയാത്തതെന്നും ആരോപിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതികള്‍ കേന്ദ്രം പകര്‍ത്തുകയാണ്. ബി.ജെ.പി അഴിമതിക്കാരെ സംരക്ഷിക്കുകയാണെന്നും വാഷിങ് മെഷീന്‍ രാഷ്ട്രീയമാണ് അവരുടേതെന്നും ഡി.എം.കെ എം.പി ആരോപിച്ചു.

‘ബി.ജെ.പി എന്ന വാക്കിന് പര്യായമായും തുല്യമായും ഉപയോഗിക്കാവുന്ന വാക്കാണ് മാഫിയ എന്നത്. അവര്‍ ഒരു വാഷിങ് മെഷീന്‍ പോലെയാണ് പ്രവര്‍ത്തക്കുന്നത്. അവര്‍ അഴിമതിക്കാരെയെല്ലാം തങ്ങളുടെ വാഷിങ് മെഷീനിലിട്ട് വെളുപ്പിച്ചെടുത്ത് സ്വീകരിക്കുകയും ചെയ്യും. മഹാരാഷ്ട്രയിലും ഉത്തര്‍പ്രദേശിലും നിങ്ങള്‍ക്ക് ഇത് കാണാന്‍ കഴിയും.

എന്നാല്‍ തമിഴ്നാട്ടില്‍, രഹസ്യ സഖ്യങ്ങളൊന്നും ഞങ്ങളുടെ വിഷയമല്ല. കാരണം ഡി.എം.കെ 75 വര്‍ഷത്തെ പാരമ്പര്യമുള്ള പാര്‍ട്ടിയാണ്, കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അതിന്റേതായ പാരമ്പര്യമുള്ള ദേശീയ പ്രസ്ഥാനമാണ്. അതിനാല്‍ ‘കൂണുപോലെ മുളച്ചു വരുന്ന പാര്‍ട്ടികളെ’ കുറിച്ച് ഞങ്ങള്‍ ആശങ്കപ്പെടുന്നില്ല.

അടുത്ത കാലത്ത് നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ അവര്‍ നേടിയ ഒരു സീറ്റെങ്കിലും എനിക്ക് കാണിച്ചുതരു. അവര്‍ക്ക് ഒരു സീറ്റ് പോലും നേടാന്‍ കഴിയുന്നില്ലെങ്കില്‍, തങ്ങള്‍ വിജയിക്കാന്‍ പോകുന്നു എന്ന് അവര്‍ക്ക് എങ്ങനെ അവകാശപ്പെടാന്‍ കഴിയും?’ അവര്‍ കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പില്‍ ഡി.എം.കെയുടെ നേതൃത്വത്തിലുള്ള സഖ്യം 200ലധികം സീറ്റുകള്‍ നേടുമെന്നും അവര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Content Highlight:  DMK MP Tamilachi Thangapandian says PM Modi’s visit to Tamil Nadu advantage for them

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more