കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ട്വന്റി ട്വന്റിയ്ക്ക് കടുത്ത തിരിച്ചടി. പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് പൂജ ജോമോൻ രാജിവെച്ചു.
ട്വന്റി ട്വന്റിയുടെ എൻ.ഡി.എ പ്രവേശനവും സാബു എം. ജേക്കബിന്റെ നിലപാടുകളുമാണ് രാജിയ്ക്ക് കാരണമെന്ന് പൂജ ജോമോൻ പറഞ്ഞു.
രാജിവിവരം സാബു എം. ജേക്കബിനെ അറിയിച്ചപ്പോൾ തന്നെ ഭീഷണിപ്പെടുത്തിയെന്നും അവർ പത്രസമ്മേളനത്തിൽ പറഞ്ഞു.
എൻ.ഡി.എ പ്രവേശനത്തെ തുടർന്ന് നിരവധിപേർ ട്വന്റി ട്വന്റിയിൽ നിന്നും രാജിവച്ചിരുന്നു ഇതിന് തുടർച്ചയായാണ് പൂജ ജോമോന്റേയും രാജി.
പൂജ രാജിവച്ചതോടെ പൂതൃക്ക പഞ്ചായത്ത് ഭരണം ട്വന്റി ട്വന്റിയ്ക്ക് നഷ്ടമായി. നിലവിൽ ഏഴ് സീറ്റ് ട്വന്റി ട്വന്റിയ്ക്കും ഏഴ് സീറ്റ് യു.ഡി.എഫിനും രണ്ട് സീറ്റ് എൽ.ഡി.ഫ് നും ലഭിച്ച പഞ്ചായത്തിൽ നറുക്കെടുപ്പിലൂടെയായിരുന്നു ട്വന്റി ട്വന്റിയ്ക്ക് ഭരണം ലഭിച്ചിരുന്നത്.
രാജിവയ്ക്കുന്ന കാര്യം സാബു എം. ജേക്കബിനെ അറിയിച്ച സമയത്ത് മുന്നേ ഇതുപോലെ ഒരു പഞ്ചായത്ത് അംഗം രാജിവച്ചപ്പോൾ സ്കൂൾ ബസ് തട്ടി ഒരു പോറലുപോലും ഏൽക്കാതെ മരിക്കുകയായിരുന്നെന്നും അത്തരത്തിലൊന്നും സംഭവിക്കാതിരിക്കട്ടെ എന്ന് പറഞ്ഞെന്നും പൂജ കൂട്ടിച്ചേർത്തു.
താൻ ട്വന്റി ട്വന്റിയിൽ തുടർന്നാൽ അത് തന്നെ വിജയിപ്പിച്ച വോട്ടർമാരോട് ചെയുന്ന വഞ്ചനയായിരിക്കുമെന്നും അവർ പറഞ്ഞു. മുൻ കോൺഗ്രസ് അംഗം കൂടിയാണ് പൂജ.
Content Highlight: Dissatisfaction with NDA entry; Panchayat President resigns; Twenty Twenty loses power