| Saturday, 8th August 2026, 5:05 pm

സിനിമയില്‍ ഒരു മിസ്റ്റേക്ക് കണ്ടുപിടിക്കുന്നവരെ അസി. ഡയറക്ടറാക്കാമെന്ന് വെല്ലുവിളിച്ചു; ഒരാള്‍ മിസ്റ്റേക്ക് കണ്ടുപിടിച്ച് അയച്ചു: ജൂഡ്

ആര്യ.പി

2018 സിനിമയെ കുറിച്ചും റിലീസിന് മുന്‍പുള്ള തന്റെ മാനസികാവസ്ഥയെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ്.

സംവിധായകന്‍ എന്ന നിലയില്‍ തന്നില്‍ ഒരുപാട് മാറ്റങ്ങള്‍ ഉണ്ടാക്കിയ സിനിമയാണ് 2018 എന്ന് ജൂഡ് പറയുന്നു. ഇത്രയും പണിയെടുത്തിട്ട് ഈ സിനിമ ഇന്‍ഡസ്ട്രി ഹിറ്റ് അടിച്ചില്ലെങ്കില്‍ പിന്നെ എന്തിനാ താന്‍ ഈ പണിയെടുക്കുന്നത് എന്ന മൂഡിലായിരുന്നു റിലീസ് ദിവസം സിനിമാ കാണാന്‍ പോയതെന്നും ജൂഡ് പറയുന്നു. അന്ന് താന്‍ നടത്തിയ ഒരു വെല്ലുവിളിയെ കുറിച്ചും റിലീസിന് തലേദിവസം നിര്‍മാതാവിന് അയച്ച വീഡിയോ മെസേജിനെ കുറിച്ചുമൊക്കെ ജൂഡ് ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്.

‘ശരിക്കും പറഞ്ഞാല്‍, 2018 പോലെ ഒരു സിനിമ ഞാന്‍ ചെയ്യുമെന്ന് ഒരിക്കലും വിചാരിച്ചതല്ല. എനിക്ക് അതിന് ഇന്‍സ്പിറേഷന്‍ തന്നത് ഞാന്‍ ഈ സിനിമ അനൗണ്‍സ് ചെയ്ത സമയത്ത് ഫേസ്ബുക്കില്‍ ഒരാള്‍ എഴുതിയ ഒരു ആര്‍ട്ടിക്കിളാണ്. അന്ന് ‘2403 ഫീറ്റ്’ എന്നായിരുന്നു സിനിമയ്ക്ക് പേരിട്ടിരുന്നത്. എല്ലാവരും എന്നെ വെല്ലുവിളിച്ച സമയത്താണ് ആ ഫേസ്ബുക്ക് പോസ്റ്റ് കാണുന്നത്

‘ചെര്‍ണോബില്‍’ എന്ന വെബ് സീരീസ് പോലെ ലൈഫില്‍ തൊടുന്ന, ഇമോഷന്‍സുള്ള ഒരു സിനിമയായി ഇതിനെ മാറ്റിയാല്‍ ജൂഡിന് അതൊരു വലിയ അവസരമായിരിക്കും എന്നായിരുന്നു അതില്‍ എഴുതിയിരുന്നത്.

അത് വായിച്ചതു മുതല്‍ എനിക്ക് വലിയൊരു റെസ്‌പോണ്‍സിബിലിറ്റി തോന്നി. എനിക്ക് പോലും ഇത് വലിയ അവസരമാണ് തോന്നിയില്ലല്ലോ എന്ന് ഞാന്‍ ചിന്തിച്ചു.

പിന്നെ ഞാന്‍ നല്ലവണ്ണം പണിയെടുത്തു. ദിവസവും വെളുപ്പിന് നാല് മണിക്കൊക്കെ എഴുന്നേറ്റിരുന്ന് എഴുതാന്‍ തുടങ്ങി. തിയേറ്ററില്‍ റിലീസ് ദിവസം പോകുമ്പോള്‍ ഞാന്‍ ബ്ലാങ്ക് ആയിരുന്നു. കാരണം ഇത്രയും പണിയെടുത്തിട്ട് ഈ സിനിമ ഇന്‍ഡസ്ട്രി ഹിറ്റ് അടിച്ചില്ലെങ്കില്‍ പിന്നെ എന്തിനാ ഞാന്‍ ഈ പണിയെടുക്കുന്നത് എന്ന മൂഡിലായിരുന്നു.

റിലീസിന് തലേദിവസം ഞാന്‍ വേണു സാറിന് ഒരു വീഡിയോ മെസ്സേജ് റെക്കോര്‍ഡ് ചെയ്ത് അയച്ചു.

‘സാര്‍ ഇല്ലെങ്കില്‍ ഈ സിനിമ സംഭവിക്കില്ല. നാളെ ഉച്ച കഴിഞ്ഞാല്‍ സാറിന് സന്തോഷിക്കാം. ഈ സിനിമ മലയാളത്തിലെ ഇന്‍ഡസ്ട്രി ഹിറ്റ് ആകും, ഇത് ഓസ്‌കാറിലേക്ക് പോകും’ എന്നൊക്കെ പറഞ്ഞു.

സാര്‍ അതിന് തമ്പ്‌സ് അപ്പ് അയച്ചു. സാര്‍ അന്ന് വിചാരിച്ചു കാണും എനിക്ക് വട്ടായതാണെന്ന്. പക്ഷേ അതെല്ലാം സംഭവിച്ചു. മാത്രമല്ല ആ സമയത്ത് ഞാന്‍ ഏതോ ഒരു ഇന്റര്‍വ്യൂവില്‍ ഒരു വെല്ലുവിളിയും നടത്തിയിരുന്നു. ഈ സിനിമയില്‍ എന്തെങ്കിലും മിസ്‌റ്റേക്ക് കണ്ടുപിടിച്ചാല്‍ അവനെ അസി. ഡയരക്ടര്‍ ആക്കാമെന്ന് പറഞ്ഞിട്ട്.

എന്നിട്ടും സിനിമയിലെ ഒരു മിസ്റ്റേക്ക് ഒരുത്തന്‍ കണ്ടുപിടിച്ചു. സിനിമയില്‍ സിദ്ദിഖ് സാറിന്റെ ക്യാരക്ടര്‍ വാട്‌സാപ്പില്‍ ഒരു വോയിസ് നോട്ട് പ്ലേ ചെയ്യുമ്പോള്‍ അതില്‍ 1x, 2x സ്പീഡ് ഓപ്ഷന്‍ കാണിക്കുന്നുണ്ട്. അങ്ങനെയൊരു ഓപ്ഷന്‍ യഥാര്‍ത്ഥത്തില്‍ 2018-ല്‍ വാട്‌സാപ്പില്‍ ഇല്ലായിരുന്നു. അത് ഒരു സംഭവമായിരുന്നു. അവന് അസി. ഡയറക്ടറൊന്നും ആവണ്ട. കണ്ടുപിടിച്ചപ്പോള്‍ അയച്ചതാണെന്ന് പറഞ്ഞു,’ ജൂഡ് പറഞ്ഞു.

2018 ഇന്‍ഡസ്ട്രി ഹിറ്റ് അടിച്ചപ്പോള്‍ വൈശാഖ് തന്നെ വിളിച്ചിരുന്നെന്നും ‘ഇനി മുതല്‍ നിന്റെ കഷ്ടകാലം ആരംഭിക്കുകയാണ്, അത്രയും കോള്‍ വരും, അവസാനം വട്ടായിപ്പോകും’ എന്ന് പറഞ്ഞിരുന്നെന്നും അത് കൃത്യമായിരുന്നെന്നും ജൂഡ് അഭിമുഖത്തില്‍ പറയുന്നു.

തെലുങ്കില്‍ നിന്ന് ചിരഞ്ജീവി സാറിന്റെ മാനേജര്‍, തമിഴില്‍ വിക്രം സാറിന്റെ മാനേജര്‍, ബോളിവുഡിലെയും തമിഴിലെയും പ്രൊഡക്ഷന്‍ ഹൗസുകള്‍ അങ്ങനെ ഒരു 16 ഓളം ഓപ്ഷനുകളാണ് തനിക്ക് വന്നതെന്നും ജൂഡ് പറഞ്ഞു.

Content Highlight: Directot Jude Anthany about 2018 Movie and a Mistake

ആര്യ.പി

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

Latest Stories

We use cookies to give you the best possible experience. Learn more