| Sunday, 14th June 2026, 10:18 pm

ആദിത്യ ധറിനെ പോലെ എന്നെക്കാളും വളര്‍ന്നവരുണ്ട്, ഒന്നും ആകാന്‍ പറ്റാതെ പോയവരുമുണ്ട്, എങ്ങനെ ഇവിടെ എത്തി എന്നറിയില്ല: പ്രിയദര്‍ശന്‍

അശ്വിന്‍ രാജേന്ദ്രന്‍

മലയാളി സിനിമാ പ്രേക്ഷകരുടെ ഫേവറിറ്റ് മൂവി ലിസ്റ്റിലേക്ക് ഒട്ടനവധി ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് പ്രിയദര്‍ശന്‍. 1984ല്‍ പുറത്തിറങ്ങിയ പൂച്ചക്കൊരു മൂക്കുത്തി എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച പ്രിയദര്‍ശന്‍ നാലുപതിറ്റാണ്ടോളം നീളുന്ന തന്റെ കരിയറില്‍ മലയാളത്തിലും ഹിന്ദിയലും മറ്റ് ഭാഷകളിലുമായി നൂറോളം ചിത്രങ്ങളാണ് അണിയിച്ചൊരുക്കിയിട്ടുള്ളത്.

കിലുക്കം, താളവട്ടം, കാലാപാനി, മിഥുനം, ചന്ദ്രലേഖ, വെട്ടം, ഒപ്പം തുടങ്ങി ഒട്ടനവധി ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് മുമ്പിലേക്കെത്തിച്ച സംവിധായകന്‍ സിനിമയില്‍ ഇത്രകാലം നിലനിന്നതിനെ കുറിച്ചും ഒരു ഫിലിം ഇന്‍ഡസ്ട്രിയിലെ യാഥാര്‍ത്ഥ്യങ്ങളെ കുറിച്ചും പറഞ്ഞ കാര്യങ്ങളാണ് സിനിമാ പ്രേമികളുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. ബാലന്‍ ദി ബോയ് എന്ന ചിത്രവുമായി ബന്ധപ്പെട്ട് ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രിയദര്‍ശന്‍ കാലാപാനിയുടെ സെറ്റില്‍. Photo: The Indian Express

‘എനിക്ക് എന്റെ നൂറാമത്തെ ചിത്രം ചെയ്യാന്‍ പോകുന്നു എന്ന ഫീലിങ് സത്യമായിട്ടും ഉണ്ടായിട്ടില്ല. എങ്ങനെ ഇവിടെ എത്തി എന്ന് തിരിഞ്ഞുനോക്കിയാലും മനസിലാവുന്നില്ല. നൂറ് ചിത്രങ്ങള്‍ ചെയ്തതും നാനൂറിലധികം പരസ്യ ചിത്രങ്ങള്‍ ചെയ്തതും എങ്ങനെയോ സംഭവിച്ച് പോയ കാര്യങ്ങളാണ്. എനിക്ക് ഒരുപാട് അസിസ്റ്റന്റ്‌സ് ഉണ്ടായിരുന്നു. ചിലരെല്ലാം ഒന്നും ആകാന്‍ പറ്റാതെ പോയവരുണ്ട്. എന്നെക്കാള്‍ വലുതായവരുമുണ്ട്. ഉദാഹരണത്തിന് ആദിത്യ ധര്‍.

സിനിമയില്‍ നമുക്ക് ആരെ കുറിച്ചും ഒന്നും ജഡ്ജ് ചെയ്യാന്‍ പറ്റില്ല. ഹാര്‍ഡ് വര്‍ക്ക് കൊണ്ട് മാത്രമേ സിനിമയില്‍ സര്‍വൈവ് ചെയ്യാന്‍ പറ്റുകയുള്ളൂ എന്നാണ് ഞാന്‍ കരുതുന്നത്. ഹാര്‍ഡ് വര്‍ക്കെന്ന് പറയുമ്പോഴും അത് ചെയ്ത ഒരുപാട് പേര്‍ പരാജയപ്പെട്ടിട്ടുമുണ്ട്. പലതും യോജിച്ച് ചേരുക സിനിമയില്‍ വിജയത്തിന് അനിവാര്യമാണ്. ഒരു ടീമുണ്ടാകുക, ഒരേ പോലെ ചിന്തിക്കുന്ന ഒരുപാട് ആള്‍ക്കാര്‍ക്ക് ഒന്നിച്ച് നില്‍ക്കാന്‍ സാധിക്കുക തുടങ്ങിയവയെല്ലാം സിനിമയില്‍ വളരെ പ്രധാനമാണ്. അതുകൊണ്ട് തന്നെ ഞാന്‍ സംവിധാനം ചെയ്ത ചിത്രങ്ങളെ എന്റെ സിനിമ എന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. നമ്മുടെ സിനിമ എന്ന് മാത്രമേ പറയാന്‍ പറ്റുകയുള്ളൂ,’പ്രിയദര്‍ശന്‍ പറഞ്ഞു.

ബാലന്‍ ദി ബോയ്. Photo: District

ഇത്തരത്തില്‍ ഒരുപാട് പേരുടെ ഇടപെടല്‍ മികച്ച രീതിയില്‍ ബാലന്‍ എന്ന ചിത്രത്തില്‍ വര്‍ക്കായിട്ടുണ്ടെന്നും അത് ചിത്രത്തിന്റെ പ്ലസ് പോയിന്റുകളിലൊന്നാണെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. താന്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ കണ്ട ഏറ്റവും മികച്ച ചിത്രം ബാലനാണെന്നും അദ്ദേഹം നേരത്തേ പറഞ്ഞിരുന്നു. മഞ്ഞുമ്മല്‍ ബോയ്‌സിന് ശേഷം ചിദംബരം സംവിധാനം ചെയ്ത ബാലന്‍ ദി ബോയ് ജൂണ്‍ 19നാണ് തിയേറ്ററുകളിലേക്കെത്തുന്നത്.

Content Highlight:  Director Priyadarshan talks about his career

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more