| Sunday, 14th December 2025, 8:45 pm

പെറ്റ് ഡിക്ടറ്റീവിന്റെ കഥ പറഞ്ഞു തുടങ്ങിയപ്പോ വലിയ താത്പര്യം ഒന്നും കാണിച്ചില്ല; ഇന്റര്‍വെല്ലായപ്പോ ഊണ്‍ കഴിക്കാന്‍ വിളിച്ചു; പ്രണീഷ് വിജയന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നിലവില്‍ മലയാള സിനിമാ ആസ്വാദകരുടെ പ്രധാന ചര്‍ച്ചകളിലൊന്നാണ് കഴിഞ്ഞ മാസം ഒ.ടി.ടി. റിലാസായെത്തിയ ഷറഫുദ്ദീന്‍ നായകനായ ദ പെറ്റ് ഡിക്ടറ്റീവ്. സ്ലാപ്സ്റ്റിക്ക് കോമഡി വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിന്റെ കഥ പറയാന്‍ നടന്‍ വിജയരാഘവന്റെ അടുത്ത് പോയപ്പോഴുണ്ടായ രസകരമായ അനുഭവം പങ്കുവെക്കുകയാണ് സംവിധായകന്‍ പ്രണീഷ് വിജയന്‍.

മാഡിസം ഡിജിറ്റല്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ തന്റെ അനുഭവം പങ്കു വച്ചത്.

ദ പെറ്റ് ഡിക്ടറ്റീവ്. Photo: screen grab/ think mudic india/ youtube.com

‘അടുത്തിടെയായി കുട്ടേട്ടന്‍ ചെയ്തുകൊണ്ടിരിക്കുന്ന കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്മാണ് ചിത്രത്തിലെ ദില്‍രാജിന്റെ കഥാപാത്രം. ഞങ്ങളുടെ ആദ്യത്തെ ഓപ്ഷന്‍ തന്നെ അദ്ദേഹമായിരുന്നു. മറ്റൊരാളും ഞങ്ങളുടെ മനസിലുണ്ടായിരുന്നില്ല. കാരണം സിനിമയിലെ രണ്ട് റേഞ്ചും ചെയ്യാന്‍ പറ്റുന്ന ആളായിരിക്കണം അതേ സമയം ഇയാളാണ് വില്ലനെന്ന് തോന്നാനും പാടില്ല.

കുട്ടേട്ടന്റെ വീട്ടില്‍ പോയാണ് സിനിമയുടെ കഥ ഞാനും കോ റൈറ്റര്‍ ജയ് വിഷ്ണുവും ചേര്‍ന്ന് പറയുന്നത്. ഞങ്ങളോട് ഇരിക്കാനൊക്കെ പറഞ്ഞ് കഥ കേള്‍ക്കാന്‍ തുടങ്ങി, പക്ഷേ മുഖത്ത് വലിയ റിയാക്ഷനൊന്നും ഇല്ലായിരുന്നു. ശരി ശരി എന്ന് പറഞ്ഞ് മൂളി കേള്‍ക്കുക മാത്രമാണ് ചെയ്തത്. അങ്ങനെ ഒരു ഇന്‍ര്‍വെല്ലൊക്കെ കഴിഞ്ഞ് ഈ ദില്‍രാജാണ് സാംബ എന്ന് പറയുമ്പോള്‍ ആണ് ഇത് കൊള്ളാലോ എന്ന് പറഞ്ഞ് ഉഷാറാവുന്നത്,’ സംവിധായകന്‍ പറയുന്നു.

ഷറഫുദ്ദീന്‍ Photo: screen grab/ think mudic india/ youtube.com

അതിന് ശേഷം തങ്ങളെ ക്ഷണിച്ച് ഊണൊക്കെ നല്‍കിയാണ് പറഞ്ഞയച്ചതെന്നും ഒരുപാട് കാലത്തിനു ശേഷം വ്യത്യസ്തമായ കഥാപാത്രം ചെയ്യുന്നതില്‍ അദ്ദേഹം സന്തോഷത്തില്‍ ആയിരുന്നുവെന്നും പ്രണീഷ് പറഞ്ഞു. കിഷ്‌കിന്ധാ കാണ്ഡത്തിലെ പ്രകടനത്തിന് വിജയരാഘവന് പുരസ്‌കാരം ലഭിച്ചപ്പോള്‍ ഒരുപാട് സന്തോഷം തോന്നിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഷറഫുദ്ദീനും ഗോകുലം ഗോപാലനും ചേര്‍ന്ന് നിര്‍മിച്ച ചിത്രത്തില്‍ വിനായകന്‍, വിജയരാഘവന്‍, അനുപമ പരമേശ്വരന്‍, വിനയ് ഫോര്‍ട്ട്, ശ്യാം മോഹന്‍ തുടങ്ങിയവരും പ്രധാനവേഷത്തിലെത്തിയിരുന്നു. പ്രേമം സിനിമയുടെ സംഗീതം നിര്‍വഹിച്ച രാജേഷ് മുരുഖേഷനാണ് പെറ്റ് ഡിക്ടറ്റീവിന്റെയും സംഗീത സംവിധാനം നിര്‍വഹിച്ചത്.

Content Highlight: director praneesh vijayan talks about vijayaraghavan

We use cookies to give you the best possible experience. Learn more