| Monday, 2nd February 2026, 12:20 pm

ആ കാമുകന്‍ പ്രഭേന്ദുവല്ല, പൊലീസിനെ പേടിച്ച് കാട്ടില്‍ ഒളിവിലായിരുന്ന 'യൂത്ത് നേതാവാ'യിരിക്കും; ആ നാറി തന്നെയായിരിക്കും വണ്ടിയിടിച്ച് കൊന്നതും; കുറിപ്പ്, ചര്‍ച്ച

ആര്യ. പി

‘സര്‍വ്വം മായ’ എന്ന സിനിമ പുറത്തിറങ്ങിയത് മുതല്‍ പ്രേക്ഷകര്‍ക്കിടയിലുള്ള വലിയൊരു ചോദ്യമായിരുന്നു ഡെലൂലൂവിന്റെ ആ അജ്ഞാത കാമുകന്‍ ആരാണെന്നത്. കാമുകന്‍ നിവിന്‍ പോളിയാണെന്നും മധു വാര്യരാണെന്നും ഇവരൊന്നുമല്ല അജു വര്‍ഗീസാണെന്നും തുടങ്ങി പല നരേറ്റീവുകളും ഉയര്‍ന്നുവന്നു.

എന്നാല്‍ ഇതിലെ യഥാര്‍ത്ഥ ‘ഡയറക്ടര്‍ ബ്രില്ല്യന്‍സ്’ ആരും അത്ര പെട്ടെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്ന് പറഞ്ഞുകൊണ്ടുള്ള ഒരു കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ഡെലൂലൂ തന്റെ കാമുകനെ വീട്ടുകാര്‍ക്ക് പരിചയപ്പെടുത്താന്‍ ഒരുങ്ങുന്ന നിര്‍ണ്ണായക സമയത്താണ് അയാള്‍ അപ്രത്യക്ഷനാകുന്നത്. എന്തോ ചില കണ്‍ഫ്യൂഷന്‍സ് കാരണം അയാള്‍ വരുന്നില്ലെന്ന് പറഞ്ഞുവെന്നാണ് ഡെലൂലു വീട്ടുകാരോട് പറയുന്നത്.

നിവിന്‍ പോളി. സര്‍വ്വം മായയില്‍ നിന്നുള്ള രംഗം Photo: Screengrab/Jio Hotstar

ഒരുപക്ഷേ അയാള്‍ക്ക് വരാന്‍ കഴിയാത്തതിന് പിന്നില്‍ ചില കാരണങ്ങള്‍ ഉണ്ടായിക്കൂടേ എന്നാണ് പോസ്റ്റില്‍ ചോദിക്കുന്നത്.

ഡെലൂലൂ വീട്ടുകാര്‍ക്ക് കാമുകനെ പരിചയപ്പെടുത്താന്‍ ക്ഷണിക്കുന്ന സമയത്ത് അയാള്‍ മറ്റു ചില കേസുകളില്‍ പെട്ടതുകാരണം കര്‍ണാടകയിലെ കാടുകളില്‍ ഒളിവില്‍ കഴിയുകയായിരുന്നു എന്നാണ് പോസ്റ്റ് പറയുന്നത്.

അതാണ് അദ്ദേഹത്തിനന്ന് വരാനോ പൊലീസ് നിരീക്ഷണത്തിലുള്ള ഫോണില്‍ കൃത്യമായി മറുപടി നല്‍കാനോ കഴിയാത്തതെന്നും പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.

ഇവിടെയാണ് സിനിമയും സമകാലിക രാഷ്ട്രീയവും തമ്മില്‍ ചേര്‍ത്തുവായിക്കപ്പെടുന്നത്. സ്ത്രീകളെ ഫോണിലൂടെ ബന്ധപ്പെടുകയും, വിവാഹവാഗ്ദാനം നല്‍കി പ്രണയത്തിലാവുകയും ചെയ്ത ശേഷം ബന്ധം വീട്ടുകാരിലേക്ക് എത്തുന്ന ഘട്ടത്തില്‍ ‘മുങ്ങുന്ന’ രീതി ചില പ്രമുഖ രാഷ്ട്രീയക്കാരുണ്ടെന്നും അതുകൊണ്ടു തന്നെ ഇത്തരത്തിലൊരു നരേറ്റീവിന് സാധ്യതയുണ്ടെന്നുമാണ് പലരുടേയും മറുപടി.

പോസ്റ്റിന് താഴെ വരുന്ന കമന്റുകളും അതിലേറെ രസകരമാണ്. അയാള്‍ വരാതിരുന്നപ്പോള്‍ ഇങ്ങനെയൊരു സാധ്യത ഓര്‍ത്തിരുന്നെന്നും ആ നാറി തന്നെ ആയിരിക്കും ആ കുട്ടിയെ വണ്ടി ഇടിപ്പിച്ചു കൊന്നതുമെന്നാണ് ചില കമന്റുകള്‍.

സര്‍വ്വം മായയില്‍ നിന്നുള്ള രംഗം Photo: Screengrab/ Promtion Poster

ഇത്തരമൊരു നിരീക്ഷണം ശരിയാണെന്നും ‘നിന്നെ തീര്‍ക്കാന്‍ നിമിഷങ്ങള്‍ മതി’ എന്നൊരു ഭീഷണി സന്ദേശവും കേട്ടിരുന്നെന്നും ആ താടി ആണല്ലേ ഈ താടി തുടങ്ങിയ കമന്റുകളും വരുന്നുണ്ട്.

ശരിക്കും പറഞ്ഞാ ബന്ദിപ്പൂരിലായിരുന്നത്രെ, കര്‍ണാടക കാട്ടില്‍ മാന്‍-കൂട്ടങ്ങള്‍ക്കിടയില്‍ അയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു സൂര്‍ത്തുക്കളെ എന്നിങ്ങനെ കമന്റ് ചെയ്യുന്നവരുമുണ്ട്.

അന്നേരം ഒരു വണ്ടി തട്ടി മരിച്ചത് കൊണ്ട് മാത്രം തലനാരിഴക്ക് രക്ഷപ്പെട്ടു. അല്ലെങ്കില്‍ ഹോ…! തുടങ്ങിയ രസകരമായ കമന്റുകളും പോസ്റ്റിന് വരുന്നുണ്ട്. അപ്പോള്‍ ഡെലുലു ഒരു അതിജീവിതയാണല്ലേ ! എന്ന് ചോദിക്കുന്നവരുമുണ്ട്.

ഗൂഗിള്‍ പേ വഴിയാവാം അവര്‍ പരിചയപ്പെട്ടത്. ഡെലൂലൂ എപ്പോളും ഓണ്‍ലൈനില്‍ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുമായിരുന്നു. അങ്ങനെ ഓണ്‍ലൈന്‍ പര്‍ച്ചേസ് വഴി ചെരുപ്പും ഫേസ് ക്രീംമും ഒക്കെ കുറേ ഓര്‍ഡര്‍ ചെയ്തതായി കേള്‍ക്കുന്നുണ്ട് എന്നിങ്ങനേയും കമന്റുകള്‍ കാണാം.

എന്നാലും റോഡിന്റെ വലത് ഭാഗത്ത് കാര്‍ പാര്‍ക്ക് ചെയ്ത ഡെലൂലുവിന്റെ പപ്പയുടെ ബ്രില്ല്യന്‍സ് പറയാതെ വയ്യ തുടങ്ങിയ കമന്റുകളും വരുന്നുണ്ട്.

Content Highlight: Director Brillaiance of Sarvammaya and a Kerala Politician Connection Socialmedia post

ആര്യ. പി

അസോസിയേറ്റ് എഡിറ്റര്‍, ഡൂള്‍ന്യൂസ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more