| Monday, 17th August 2026, 9:30 am

ഇറാനെതിരായ യുദ്ധത്തില്‍ സഹകരിച്ചില്ല; ദക്ഷിണ കൊറിയയുമായുള്ള സൈനിക അഭ്യാസം കുറയ്ക്കാന്‍ ട്രംപ്

അഞ്ജു ചന്ദ്രന്‍

വാഷിംങ്ടണ്‍: ദക്ഷിണ കൊറിയയുമായി അമേരിക്ക നടത്തിവരുന്ന സംയുക്ത സൈനികാഭ്യാസങ്ങള്‍ കുറയ്ക്കാന്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിനോട് നിര്‍ദേശിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.  ഇറാനെതിരായ യുദ്ധത്തില്‍ അമേരിക്കയുമായി ദക്ഷിണകൊറിയ സഹകരിക്കില്ലായെന്ന നിലപാടിനെ തുടര്‍ന്നാണ് ട്രംപിന്റെ നടപടി.

ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നുമായുള്ള അടുത്ത ബന്ധവും നടപടിക്ക് കാരണമാണെന്ന് ട്രംപ് സൂചിപ്പിച്ചതായി അല്‍ജസീറ റിപ്പോര്‍ട്ട്.

‘ഇറാനെതിരെയുള്ള യുദ്ധത്തില്‍ ഞങ്ങളോടൊപ്പം ചേരാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന് ഞാന്‍ അടുത്തിടെ ദക്ഷിണകൊറിയന്‍ പ്രസിഡന്റിനോട് ചോദിച്ചു. എന്നാല്‍ അവര്‍ പറഞ്ഞു വേണ്ട നന്ദി,’ ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

ദക്ഷിണ കൊറിയയുമായുള്ള സൈനികാഭ്യാസങ്ങള്‍ ചെലവേറിയതാണെന്നും ഉത്തര കൊറിയക്ക് ഇത് അനുചിതവും ശത്രുതാപരവുമായ സന്ദേശം നല്‍കുന്നുവെന്നും ട്രംപ് പറഞ്ഞു. അഭ്യാസങ്ങള്‍ റദ്ദാക്കാന്‍ വൈകിപ്പോയതിനാലാണ് അവ ഗണ്യമായി കുറയ്ക്കാന്‍ നിര്‍ദേശിച്ചതെന്നും ട്രംപ് വ്യക്തമാക്കി.

അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ദക്ഷിണ കൊറിയന്‍ പ്രതിരോധ മന്ത്രാലയം സൈനികാഭ്യാസങ്ങള്‍ നേരത്തെ തീരുമാനിച്ചതുപോലെ തന്നെ നടക്കുമെന്ന് അറിയിച്ചു. ഇന്നു മുതല്‍ 27 വരെ 11 ദിവസമാണ് സംയുക്ത സൈനികാഭ്യാസം നടക്കുന്നത്. ഏകദേശം 18,000 ദക്ഷിണ കൊറിയന്‍ സൈനികര്‍ ഇതില്‍ പങ്കെടുക്കും.

ഉത്തര കൊറിയയില്‍ നിന്നുള്ള ആക്രമണത്തെ നേരിടുന്നതിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് വര്‍ഷംതോറും അമേരിക്കയും ദക്ഷിണ കൊറിയയും സംയുക്ത സൈനികാഭ്യാസം നടത്തുന്നത്.

ഈ സൈനികാഭ്യാസങ്ങളെ ഉത്തര കൊറിയ തുടര്‍ച്ചയായി എതിര്‍ത്തുവരികയാണ്. അധിനിവേശത്തിനുള്ള പരിശീലനമാണ് സൈനികാഭ്യാസങ്ങളെന്നാണ് ഉത്തരകൊറിയയുടെ ആരോപണം. കഴിഞ്ഞ ആഴ്ചയും പുതിയ സൈനികാഭ്യാസങ്ങള്‍ മേഖലയില്‍ സംഘര്‍ഷം വര്‍ധിപ്പിക്കുന്ന പ്രകോപനമാണെന്ന് ഉത്തര കൊറിയ വിമര്‍ശിച്ചിരുന്നു.

‘ഉത്തരകൊറിയയിലെ കിം ജോങ് ഉന്നുമായുള്ള എന്റെ വളരെ നല്ല ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ ദക്ഷിണകൊറിയയുമായി സംയുക്ത സൈനികാഭ്യാസത്തില്‍ പങ്കെടുക്കാന്‍ അമേരിക്ക വളരെ മുമ്പ് തന്നെ സമ്മതിച്ചതില്‍ ഞാന്‍ സന്തുഷ്ടനല്ല,’ ട്രംപ് പറഞ്ഞു.  ഇറാനെതിരായ യു.എസ്-ഇസ്രഈല്‍
യുദ്ധത്തില്‍ ദക്ഷിണ കൊറിയയുടെ നിലപാടും അദ്ദേഹം പരാമര്‍ശിച്ചു. അഭ്യാസങ്ങള്‍ റദ്ദാക്കാന്‍ വളരെ വൈകിയെന്നും അതിനാല്‍ അവ ഗണ്യമായി കുറയ്ക്കാന്‍ പ്രതിരോധ സെക്രട്ടറിയോട് ഉത്തരവിട്ടെന്നും ട്രംപ് വ്യക്തമാക്കി.

ദക്ഷിണ കൊറിയയുമായുള്ള സൈനികാഭ്യാസങ്ങള്‍ അവസാനിപ്പിക്കാന്‍ ട്രംപ് ശ്രമിക്കുന്നത് ഇതാദ്യമായല്ല. 2018ല്‍ സിംഗപ്പൂരില്‍ നടന്ന ഉച്ചകോടിക്കുശേഷം സൈനികാഭ്യാസങ്ങള്‍ ചെലവേറിയതും പ്രകോപനപരവുമാണെന്ന് ട്രംപ് പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.

Content Highlights: Did not cooperate in the war against Iran; Trump to scale back military exercises with South Korea

അഞ്ജു ചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more