| Saturday, 25th July 2026, 8:17 am

എല്ലാത്തിന്റെയും കഥ ഒന്നെങ്കിലും വേറെ സിനിമകളായി നമുക്ക് തോന്നും, അവിടെയാണ് അച്ഛന്റെ വിജയം: ധ്യാന്‍ ശ്രീനിവാസന്‍

ആദർശ് എം.കെ.

മലയാളി പ്രേക്ഷകര്‍ എന്നെന്നും നെഞ്ചേറ്റുന്ന, ഓര്‍ത്തോര്‍ത്ത് ചിരിക്കുന്ന നിരവധി റിപ്പീറ്റ് വാല്യുവുള്ള ചിത്രങ്ങള്‍ സമ്മാനിച്ച തിരക്കഥാകൃത്താണ് ശ്രീനിവാസന്‍. സത്യന്‍ അന്തിക്കാട് അടക്കമുള്ള ഹിറ്റ് മേക്കേഴ്സിനൊപ്പം ഒട്ടനവധി മികച്ച ചിത്രങ്ങള്‍ അദ്ദേഹം മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുണ്ട്.

അദ്ദേഹത്തിന്റെ സൃഷ്ടിച്ചതും അഭിനയിച്ച് ഫലിപ്പിച്ചതുമായ കഥാപാത്രങ്ങളിലൂടെ മലയാളി എന്നെന്നും ആ അനശ്വര കലാകാരനെ ഓര്‍ക്കുമെന്നതില്‍ സംശയമേതുമില്ല.

ശ്രീനിവാസന്‍

ശ്രീനിവാസന്‍ ചിത്രങ്ങളുടെ പ്രമേയങ്ങളെ കുറിച്ചും അവയുടെ പൊതുസ്വഭാവത്തെ കുറിച്ചും സംസാരിക്കുകയാണ് അദ്ദേഹത്തിന്റെ മകനും നടനുമായ ധ്യാന്‍ ശ്രീനിവാസന്‍.

ഒരേ സ്വഭാവത്തിലുള്ള സ്റ്റോറി ലൈന്‍ ഉപയോഗിച്ച് ശ്രീനിവാസന്‍ നിരവധി ചിത്രങ്ങള്‍ ചെയ്തിട്ടുണ്ടെന്നാണ് ധ്യാന്‍ ശ്രീനിവാസന്‍ പറയുന്നത്. മുമ്പ് കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് ധ്യാന്‍ ശ്രീനിവാസന്‍ ചിത്രങ്ങളുടെ പ്ലോട്ടിനെ കുറിച്ച് സംസാരിച്ചത്.

അദ്ദേഹത്തിന്റെ എല്ലാ സിനിമകളുടെയും കഥ ഒന്നുതന്നെയാണെന്നും എന്നാല്‍ കഥാപരിസരം മാറുമ്പോള്‍ അത് മറ്റൊരു സിനിമയായി മാറുകയാണെന്നുമാണ് ധ്യാന്‍ പറഞ്ഞത്.

ധ്യാന്‍ ശ്രീനിവാസന്‍

നായകന്റെ കഷ്ടപ്പാടുകളാണ് തന്റെ സിനിമകളിലൂടെ ശ്രീനിവാസന്‍ വരച്ചുകാട്ടിയതെന്ന് ധ്യാന്‍ പറയുന്നു.

‘അച്ഛന്റെ സിനിമകള്‍ എടുക്കുമ്പോള്‍, മിഥുനം, സന്മനസുള്ളവര്‍ക്ക് സമാധാനം, വെള്ളാനകളുടെ നാട്, ഈ മൂന്ന് സിനിമകളും പറയുന്നത് ഒരേ കഥയാണ്. അതായത് സ്ട്രഗിള്‍ ചെയ്യുന്ന, കഷ്ടപ്പെടുന്ന നായകന്‍.

മിഥുനവും വെള്ളാനകളുടെ നാടും രണ്ടും സത്യത്തില്‍ ഒരു കഥയാണ്. വെള്ളാനകളുടെ നാടിന്റെ ബേസ് എന്ന് പറയുന്നത് നായകന്റെ സ്ട്രഗിള്‍, കുടുംബം, കുടുംബത്തിലെ വിള്ളലുകള്‍, പി.ഡബ്ല്യൂ.ഡി കോണ്‍ട്രാക്ടൊക്കെയാണ്. എന്നാല്‍ അത് മിഥുനത്തിലേക്ക് വരുമ്പോള്‍ ബിസ്‌ക്കറ്റ്, വലിയൊരു തറവാട്, കുടുംബത്തിനുള്ളിലെ സ്വരച്ചേര്‍ച്ചയില്ലായ്മകള്‍ ഇതൊക്കെയാവും.

വെള്ളാനകളുടെ നാട്. Photo: Wikipedia

ശരിക്കും പറഞ്ഞാല്‍ ഇത് രണ്ടും ഒന്നുതന്നെയാണ്. എന്താണ് വ്യത്യാസം? നടന്‍മാര്‍ വരെ സെയിമാണ്. രണ്ട് ചിത്രത്തിന്റെയും ബേസും ശരിക്കും ഒന്ന് തന്നെയാണ്.

മിഥുനം. Photo: Saina Movies

സിനിമയുടെ അടിത്തറയിട്ടുവെക്കും. ആ അടിത്തറയാണ് കുടുംബം എന്ന് പറയുന്നത്. ക്യാരക്ടേഴ്സ് അടക്കം ഇതില്‍ വരുന്ന നടന്‍മാര്‍ പോലും ചിലപ്പോള്‍ സെയിമാണ്. രണ്ട് ചിത്രത്തിലും സാമൂഹിക പ്രശ്നങ്ങളെ കുറിച്ചും പറയുന്നുണ്ട്,’ ധ്യാന്‍ പറഞ്ഞു.

‘ഇത് തന്നെയാണ് പുള്ളിയുടെ ബേസ്. അത് വെച്ച് എത്ര സിനിമകളാണ് പുള്ളി എടുത്തേക്കുന്നേ! ഒറ്റ കഥയാണ് എല്ലാത്തിനും. ഞാന്‍ പ്രകാശനിലും നായകന്റെ സ്ട്രഗ്ലിങ്ങാണ്.

പക്ഷേ ഇതിന്റെയൊക്കെ പ്രിമൈസും സെറ്റിങ്ങും ആ യൂണിവേഴ്സുമൊക്കെ മാറുമ്പോള്‍ ഇതെല്ലാം വേറെ വേറെ സിനിമകളായി നമുക്ക് തോന്നും. അവിടെയാണ് ആ റൈറ്ററുടെ വിജയം,’ ധ്യാന്‍ പറഞ്ഞു.

Content  highlight: Dhyan Sreenivasan about Sreenivasan’s movies

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more