| Sunday, 7th September 2025, 7:39 pm

ഒരേ കഥവെച്ച് അച്ഛന്‍ ചെയ്തത് ഒരുപാട് സിനിമകള്‍, എന്നാല്‍ എല്ലാം വ്യത്യസ്തമെന്ന് തോന്നാന്‍ കാരണം... ധ്യാന്‍ ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തില്‍ ഒട്ടേറെ റിപ്പീറ്റ് വാച്ച് വാല്യൂവുള്ള സിനിമകള്‍ സമ്മാനിച്ച തിരക്കഥാകൃത്താണ് ശ്രീനിവാസന്‍. പ്രിയദര്‍ശന്‍, സത്യന്‍ അന്തിക്കാട് എന്നിവരടക്കമുള്ളവര്‍ക്കൊപ്പം ഒട്ടേറെ ഹിറ്റ് ചിത്രങ്ങളും ശ്രീനിവാസന്‍ മലയാളികള്‍ക്ക് സമ്മാനിച്ചു.

ശ്രീനിവാസന്‍ ചിത്രങ്ങളുടെ പ്രമേയത്തെ കുറിച്ച് സംസാരിക്കുകയാണ് നടനും അദ്ദേഹത്തിന്റെ മകനുമായ ധ്യാന്‍ ശ്രീനിവാസന്‍. ഒരേ പ്രമേയത്തിലുള്ള കഥകള്‍ ഉപയോഗിച്ച് ശ്രീനിവാസന്‍ ഒരുപാട് സിനിമകള്‍ ചെയ്തിട്ടുണ്ടെന്നാണ് ധ്യാന്‍ പറയുന്നത്.

ശ്രീനിവാസന്റെ പല സിനിമകളുടെയും കഥ അടിസ്ഥാനത്തില്‍ ഒന്നുതന്നെയാണെന്നും എന്നാല്‍ കഥാപരിസരവും സന്ദര്‍ഭവും മറ്റും മാറുമ്പോള്‍ അതെല്ലാം വെവ്വേറെ സിനിമകളാവുകയാണെന്നും ധ്യാന്‍ പറഞ്ഞു. കാന്‍ ചാനലിന് മുമ്പ് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ധ്യാന്‍ ശ്രീനിവാസന്‍.

‘അച്ഛന്റെ സിനിമകള്‍ എടുക്കുമ്പോള്‍ മിഥുനവും സന്മനസുള്ളവര്‍ക്ക് സമാധാനവും വെള്ളാനകളുടെ നാടും പറയുന്നത് ഒരേ കഥയാണ്. സ്ട്രഗിള്‍ ചെയ്യുന്ന നായകന്‍. മിഥുനവും വെള്ളാനകളുടെ നാടും രണ്ടും ഒരു കഥയാണ്.

വെള്ളാനകളുടെ നാടിന്റെ ബേസ് എന്ന് പറയുന്നത് നായകന്റെ സ്ട്രഗിള്‍, കുടുംബം, കുടുംബത്തിലെ വിള്ളലുകള്‍ പി.ഡബ്ല്യൂ.ഡി കോണ്‍ട്രാക്ട് എന്നിവയൊക്കെയാണ്.

എന്നാല്‍ അത് മിഥുനത്തിലേക്ക് വരുമ്പോള്‍ ബിസ്‌ക്കറ്റ്, വലിയൊരു തറവാട്, കുടുംബത്തിനുള്ളിലെ സ്വരച്ചേര്‍ച്ചകള്‍ ഇതൊക്കെയാണ്. ശരിക്കും പറഞ്ഞാല്‍ ഇത് രണ്ടും സെയിമാണ്, എന്താണ് വ്യത്യാസം. നടന്‍മാര്‍ വരെ സെയിമാണ്. രണ്ട് ചിത്രത്തിന്റെയും ബേസ് ഒന്നാണ്.

സിനിമയുടെ അടിത്തറയൊന്ന് ഇടും, അതാണ് കുടുംബം. ക്യാരക്ടേഴ്സ് അടക്കം ഇതില്‍ വരുന്ന നടന്‍മാര്‍ പോലും ചിലപ്പോള്‍ സെയിമാണ്. രണ്ട് ചിത്രത്തിലും സോഷ്യല്‍ ഇഷ്യൂസിനെ കുറിച്ച് പറയുന്നുണ്ട്.

ഇതുപോലെ തന്നെ വരവേല്‍പ് എടുത്താലും, ഇതിലും പറയുന്നത് നായകന്റെ സ്ട്രഗ്ലിങ് ആണ്. ഇത് തന്നെയാണ് പുള്ളിയുടെ ബേസ്. അത് വെച്ച് എത്ര സിനിമകളാണ് പുള്ളി എടുത്തേക്കുന്നേ! ഒറ്റ കഥയാണ് എല്ലാത്തിനും. ഞാന്‍ പ്രകാശനിലും നായകന്റെ സ്ട്രഗ്ലിങ്ങാണ്.

പക്ഷേ ഇതിന്റെയൊക്കെ പ്രിമൈസും സെറ്റിങ്ങും ആ യൂണിവേഴ്സുമൊക്കെ മാറുമ്പോള്‍ ഉണ്ടാകുന്ന വ്യത്യാസമെന്തെന്നാല്‍ ഇതെല്ലാം വേറെ വേറെ സിനിമകളായി നമുക്ക് തോന്നും. അതാണല്ലോ ആ റൈറ്ററുടെ വിജയം,’ ധ്യാന്‍ പറഞ്ഞു.

Content Highlight: Dhyan Sreenivasan about Sreenivasan’s movies

We use cookies to give you the best possible experience. Learn more