| Monday, 17th November 2025, 2:26 pm

ബംഗ്ലാദേശ് കലാപക്കേസ്; മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ധാക്ക: ഭരണവിരുദ്ധ പ്രക്ഷോഭത്തിൽ ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ. പ്രതിഷേധക്കാരെ കൊല്ലാൻ ഉത്തരവിട്ടെന്നും പദവി നിലനിർത്തുന്നതിനായി ഹസീന അധികാരം ദുർവിനിയോഗം നടത്തിയതും ചൂണ്ടികാട്ടിയാണ് വധശിക്ഷ വിധിച്ചത്.

ബംഗ്ലാദേശ് ഇന്റർനാഷണൽ ക്രൈംസ് ട്രിബ്യുണൽ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. കൊലപാതകം, വധശ്രമം, പീഡനം, മനുഷ്യത്വ രഹിതമായ പ്രവൃത്തികൾ എന്നിവയാണ് ഹസീനയ്ക്കുമേൽ ചുമത്തപ്പെട്ടിട്ടുള്ളത്.

400ലധികം പേജുകളുള്ള ശിക്ഷാവിധിയാണ് പുറപ്പെടുവിച്ചത്. മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ ഹസീന ചെയ്തിട്ടുണ്ടെന്നും പ്രക്ഷോഭകാരികളെ നിയന്ത്രിക്കാൻ വേണ്ടി ഹെലികോപ്റ്ററുകളും ഡ്രോണുകളുമടക്കം ഉപയോഗിച്ചെന്നും കോടതി കണ്ടെത്തി. നിലവിൽ ഹസീന ഇന്ത്യയിലാണ് അഭയം തേടിയിട്ടുള്ളത്.

അതേസമയം ഹസീനയ്‌ക്കെതിരായ കേസിൽ വിധി പുറപ്പെടുവിച്ച സാഹചര്യത്തിൽ ബംഗ്ലാദേശിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

ഹസീനയുടെ കുടുംബാംഗങ്ങളുടെ വീടിന് പുറത്തടക്കം പ്രക്ഷോഭകാരികൾ ബുൾഡോസറടക്കമുള്ളവയുമായി എത്തി പ്രതിഷേധം നടത്തുന്നുവെന്നാണ് റിപ്പോർട്ടുകൾ.

തെരുവിൽ പ്രതിഷേധത്തിനിറങ്ങുന്നവരെ കർശനമായി നേരിടുമെന്നാണ് ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ധാക്കയിലും അക്രമികൾക്ക് നേരെ വെടിയുതിർക്കണമെന്നും സർക്കാർ നിർദേശിച്ചിട്ടുണ്ട്‌.

മുൻ ആഭ്യന്തരമന്ത്രി അസദുസ്മാൻ ഖാൻ കമൽ, അന്നത്തെ ഐ.ജി ചൗധരി അബ്‌ദുല്ല അൽ മാമുൻ എന്നിവരും കേസിലെ പ്രതികളാണ്.

Content Highlight: Dhaka court finds former Prime Minister Sheikh Hasina guilty in Bangladesh riots case

We use cookies to give you the best possible experience. Learn more