| Sunday, 16th August 2026, 9:10 pm

ലങ്കയില്‍ ചരിത്രമെഴുതി പടിക്കല്‍; ഇതിഹാസങ്ങില്ല, സിംഹാസനം ഇനി ഇവന്‍ വാഴും

ശ്രീരാഗ് പാറക്കല്‍

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരം ഗല്ലെയില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ നിലവില്‍ രണ്ടാം ദിനം അവസാനിച്ചപ്പോള്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 460 (116 ഓവര്‍) റണ്‍സാണ് നേടിയത്. നിലവില്‍ ക്രീസിലുള്ളത് കുല്‍ദീപ് യാദവും (12) പ്രസിദ്ധ് കൃഷ്ണയുമാണ് (1).

ഇന്ത്യയ്ക്ക് വേണ്ടി മികച്ച ബാറ്റിങ് നടത്തിയത് മൂന്നാം നമ്പറില്‍ ഇറങ്ങിയ സൂപ്പര്‍ താരം ദേവ്ദത്ത് പടിക്കലാണ്. സെഞ്ച്വറി നേടിയാണ് താരം തിളങ്ങിയത്. 230 പന്തുകള്‍ നേരിട്ട് ഒരു സിക്സും 15 ഫോറും ഉള്‍പ്പെടെ 167 റണ്‍സ് നേടിയാണ് താരം കൂടാരം കയറിയത്. പ്രഭാത് ജയസൂര്യയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ നിരോഷന്‍ ഡിക്‌വെല്ലയാണ് പടിക്കലിനെ സ്റ്റംപിങ്ങിലൂടെ പുറത്താക്കിയത്.

പടിക്കലിന്റെ കരിയറിലെ ആദ്യ സെഞ്ച്വറിയാണിത്. ഇതിന് പിന്നാലെ ഒരു തകര്‍പ്പന്‍ റെക്കോഡും പടിക്കല്‍ സ്വന്തം പേരില്‍ കുറിച്ചിരിക്കുകയാണ്. ശ്രീലങ്കന്‍ ടെസ്റ്റില്‍ 150+ റണ്‍സ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാകാനാണ് ദേവ്ദത്തിന് സാധിച്ചത്. സച്ചിന്‍ ടെന്‍ഡുല്‍ക്കറും സെവാഗും ഉള്‍പ്പെടെ മുന്‍ നിര താരങ്ങള്‍ ഉണ്ടായിരുന്ന ഇന്ത്യന്‍ ടീമില്‍ ഇപ്പോള്‍ ദേവ്ദത്താണ് ഈ നേട്ടത്തില്‍ വാഴുന്നത്.

ശ്രീലങ്കന്‍ ടെസ്റ്റില്‍ 150+ റണ്‍സ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരങ്ങള്‍
(താരം, വയസ്, റണ്‍സ്, വേദി, വര്‍ഷം)

ദേവ്ദത്ത് പടിക്കല്‍ – 26 വയസും 39 ദിവസവും – 167 – ഗല്ലെ – 2026*

ചേതേശ്വര്‍ പൂജാര – 29 വയസും 182 ദിവസവും – 153 – ഗല്ലെ – 2017

വിരേന്ദര്‍ സെവാഗ് – 29 വയസും 285 ദിവസവും – 201 – ഗല്ലെ – 2008

ശിഖര്‍ ധവാന്‍ – 31 വയസും 223 ദിവസവും – 190 – ഗല്ലെ – 2017

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 37 വയസും 93 ദിവസവും – 203 – കൊളംബോ – 2010

അതേസമയം പടിക്കലിന് പുറമെ ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയത് കെ.എല്‍ രാഹുലാണ്. 175 പന്തില്‍ 82 റണ്‍സാണ് താരം നേടിയത്. ധ്രുവ് ജുറെല്‍ 51 റണ്‍സും നേടി. മറ്റാര്‍ക്കും വലിയ സ്‌കോര്‍ നേടാന്‍ സാധിച്ചില്ലായിരുന്നു.

ലങ്കയ്ക്ക് വേണ്ടി നാല് വിക്കറ്റുകള്‍ നേടി പ്രഭാത് ജയസൂര്യ മിന്നും ബൗളിങ് പ്രകടനമാണ് നടത്തിയത്. കേശര നുവന്ത മൂന്ന് വിക്കറ്റുകളും നേടി.

Content Highlight: Devdutt Padikkal In Great Record Achievement In Sri Lanka

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more