| Tuesday, 13th January 2026, 8:41 pm

292 ഇന്നിങ്‌സ് അധികം കളിച്ച കിങ്ങിനെ വെട്ടി പടിക്കലിന്റെ പടയോട്ടം; ലോക ചരിത്രത്തില്‍ ഇവന്‍ ഒന്നാമന്‍

ശ്രീരാഗ് പാറക്കല്‍

വിജയ് ഹസാരെ ട്രോഫിയിലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ മുംബൈയ്‌ക്കെതിരെ കര്‍ണാടക വിജയം സ്വന്തമാക്കിയിരുന്നു. ബി.സി.സിയുടെ സെന്റര്‍ ഓഫ് എക്സലന്‍സില്‍ നടന്ന മത്സരത്തില്‍ ഒമ്പത് വിക്കറ്റിനായിരുന്നു കര്‍ണാടകയുടെ വിജയം.

മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെയും കരുണ്‍ നായരിന്റെയും കരുത്തിലാണ് കര്‍ണാടക വിജയിച്ചത്. ദേവ്ദത്ത് പടിക്കല്‍ 95 പന്തില്‍ 11 ഫോര്‍ ഉള്‍പ്പെടെ 81 റണ്‍സും കരുണ്‍ നായര്‍ 80 പന്തില്‍ 11 ഫോര്‍ ഉള്‍പ്പെടെ 74 റണ്‍സും നേടി.

നിലവില്‍ ടൂര്‍ണമെന്റില്‍ എട്ട് മത്സരത്തില്‍ നിന്ന് 721 റണ്‍സാണ് താരം സ്വന്തമാക്കിയത്. 147 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറാണ് താരം ഈ സീസണില്‍ അടിച്ചെടുത്തത്. ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്താമാക്കാനും പടിക്കലിന് സാധിച്ചിരിക്കുകയാണ്. ലിസ്റ്റ് എ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ആവറേജുള്ള താരമാകാനാണ് പടിക്കലിന് സാധിച്ചത് (മിനിമം 2500 റണ്‍സ്). സൂപ്പര്‍ താരം വിരാട് കോഹ്‌ലിയേയും ഋതുരാജ് ഗെയ്ക്വാദിനേയും മറികടന്നാണ് ദേവ്ദത്ത് ഈ നേട്ടത്തില്‍ മുന്നിലെത്തിയത്.ദേവ്ദത്ത് പടിക്കല്‍ – Saabir Zagar/x.com

ലിസ്റ്റ് എ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ആവറേജുള്ള താരം, ഇന്നിങ്‌സ്, റണ്‍സ്, ആവറേജ്

ദേവ്ദത്ത് പടിക്കല്‍ – 40 – 2740 – 83.03

സാം ഹൈന്‍ – 61 – 3004 – 58.90

ഋതുരാജ് ഗെയ്ക്വാദ് – 95 – 5060 – 58.84

മൈക്കള്‍ ബെവന്‍ – 350 – 13695 – 58.78

ഡീനിയല്‍ ഹ്യൂഗസ് – 47 – 2547 – 57.80

വിരാട് കോഹ്‌ലി – 332 – 16300 – 57.80

മാത്രമല്ല സീസണില്‍ നാല് കിടിലന്‍ സെഞ്ച്വറികളും പടിക്കലിന്റ ബാറ്റില്‍ നിന്ന് പിറന്നു. സെഞ്ച്വറിക്ക് പുറമെ രണ്ട് അര്‍ധ സെഞ്ച്വറിയും പടിക്കല്‍ സ്വന്തമാക്കിയിരുന്നു. ടൂര്‍ണമെന്റിലെ ആറാം മത്സരത്തില്‍ 82 പന്തില്‍ 91 റണ്‍സും ക്വാര്‍ട്ടര്‍ ഫൈനലിലെ പ്രകടനവും എടുത്ത് പറയേണ്ടതാണ്.

കൂടാതെ വിജയ് ഹസാരെ ട്രോഫിയില്‍ രണ്ടുതവണ 700+ റണ്‍സ് നേടുന്ന ആദ്യത്തെ താരമാകാനും പടിക്കലിന് സാധിച്ചിരുന്നു. 2020-21 സീസണില്‍ കര്‍ണാടകയ്ക്കായി ഏഴ് ഇന്നിങ്‌സുകളില്‍ നിന്ന് 737 റണ്‍സ് നേടിയിരിന്നു. ഇതോടെ വിജയ് ഹസാരെ ട്രോഫിയുടെ ഈ സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്യുന്ന താരമെന്ന റെക്കോഡും സ്വന്തമാക്കിയാണ് പടിക്കലിന്റെ പടയോട്ടം.

അതേസമയം പഞ്ചാബ്, വിദര്‍ഭ, കര്‍ണാടക, സൗരാഷ്ട്ര എന്നിവരാണ് ടൂര്‍ണമെന്റിലെ സെമിയില്‍ കടന്ന ടീമുകള്‍. സെമി ഫൈനലില്‍ പഞ്ചാബും സൗരാഷ്ട്രയുമാണ് ഏറ്റുമുട്ടുക. മറ്റൊരു സെമിയില്‍ കര്‍ണാടകയും വിദര്‍ഭയും ഏറ്റുമുട്ടും. ദല്‍ഹിയെ 76 റണ്‍സിന് തോല്‍പ്പിച്ചാണ് വിദര്‍ഭ സെമിഫൈനലിലേക്ക് പ്രവേശിച്ചത് . മധ്യപ്രദേശിനെതിരെ 183 റണ്‍സിന്റെ കൂറ്റന്‍ ജയം നേടിയാണ് പഞ്ചാബ് സെമിയിലേക്ക് എത്തിയത്.

Content Highlight: Devdutt Padikkal In Grear Record Achievement In List A Cricket

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more