| Thursday, 2nd April 2026, 7:17 am

ഇറാനെ തകര്‍ത്തു; മറ്റ് പ്രസിഡന്റുമാര്‍ ചെയ്യാന്‍ മടിച്ചത് ഞാന്‍ ചെയ്തു; യുദ്ധം അവസാനിപ്പിക്കാന്‍  കാരണം തേടി ട്രംപ്

അനിത സി

വാഷിങ്ടണ്‍: ഇറാനെതിരായി ഇസ്രഈലിനോടൊപ്പം ചേര്‍ന്ന് നടത്തുന്ന ആക്രമണ പരമ്പര അവസാനിപ്പിക്കാന്‍ കാരണം തേടി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

ഇറാനെതിരായി യുദ്ധം വിജയിച്ചുകൊണ്ടിരിക്കുകയാണെന്നും ഉടനെ ആക്രമണത്തില്‍ നിന്നും പിന്മാറുമെന്നും ട്രംപ് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പറഞ്ഞു.

ഇറാനെതിരെ പ്രഖ്യാപിച്ച ഓപ്പറേഷന്‍ എപിക് ഫ്യൂറി വിജയകരമായി പൂര്‍ത്തിയാക്കുന്നു. ഇറാനെന്ന രാജ്യത്തെയും സൈന്യത്തെയും നേതാക്കളെയും പൂര്‍ണമായും തകര്‍ക്കുകയും ഉന്മൂലനം ചെയ്യുകയും ചെയ്‌തെന്നും ട്രംപ് അവകാശപ്പെട്ടു.

‘ഇറാന്റെ നാവികസേന ഇല്ലാതായി, അവരുടെ വ്യോമസേന തകര്‍ന്നു, അതിന്റെ നേതാക്കള്‍, അവരില്‍ ഭൂരിഭാഗവും ഇപ്പോള്‍ മരണപ്പെട്ടു. ഞങ്ങള്‍ സ്വീകരിച്ച നടപടികള്‍ കാരണം, അമേരിക്കയ്ക്കും ലോകത്തിനും എതിരായ ഇറാന്റെ ഭീഷണി അവസാനിപ്പിക്കുന്നതിന്റെ വക്കിലാണ് നമ്മള്‍,’ ട്രംപ് പറഞ്ഞു.

യു.എസ് കൈവരിച്ച പുരോഗതിക്ക് ജനങ്ങള്‍ക്ക് നന്ദി, അമേരിക്കയുടെ എല്ലാ സൈനിക ലക്ഷ്യങ്ങളും ഉടന്‍ പൂര്‍ത്തീകരിക്കും. അതിനുള്ള പാതയിലാണ്. അടുത്ത രണ്ടോ മൂന്നോ ആഴ്ചകളില്‍ യു.എസ് ഇറാനെ വളരെ ശക്തമായി ആക്രമിക്കാന്‍ പോവുകയാണ്. അതിനിടയില്‍, ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു.

പശ്ചിമേഷ്യയിലെ തങ്ങളുടെ സഖ്യകക്ഷികളായ ഇസ്രാഈല്‍, സൗദി അറേബ്യ, ഖത്തര്‍, യു.എ.ഇ, കുവൈറ്റത്ത, ബഹ്റൈന്‍ എന്നീ രാജ്യങ്ങളെ ഇറാന്‍ ആക്രമിച്ചു. മികച്ച ഈ രാജ്യങ്ങളെ ഒരു തരത്തിലും ആക്രമിക്കാനോ പരാജയപ്പെടുത്താനോ യു.എസ് അനുവദിക്കില്ല.

ഇറാനെതിരെ യു.എസ് വലിയ  വിജയമാണ് നേടിയത്. ആണവായുധം നിര്‍മിക്കാന്‍ ഇറാനെ അനുവദിച്ചില്ല. മറ്റ് യു.എസ് പ്രസിഡന്റുമാര്‍ ചെയ്യാന്‍ മടിച്ചത് താന്‍ ചെയ്തുകാണിച്ചെന്നും ട്രംപ് പറഞ്ഞു.

ഹോര്‍മുസ് കടലിടുക്ക് വഴി എണ്ണ കൊണ്ടുപോകണമെങ്കില്‍ ലോക രാജ്യങ്ങള്‍ നേരിട്ട് ഇടപെടണമെന്നും യു.എസ് സഹായിക്കില്ലെന്നും ട്രംപ് പറഞ്ഞു. ലോകരാജ്യങ്ങള്‍ക്ക് ആവശ്യമായ എണ്ണ യു.സെിന്റെ കൈവശമുണ്ടെന്നും തങ്ങളുടെ കയ്യില്‍ നിന്നും വാങ്ങാവുന്നതാണെന്നും ട്രംപ് നിര്‍ദേശിച്ചു.

കഴിഞ്ഞദിവസം ഹോര്‍മുസ് ഇറാന്‍ ദേശസാത്കരിച്ചിരുന്നു. ഇതോടെ പൂര്‍ണമായും ഇറാന്റെ നിയന്ത്രണത്തിലായ ഈ കടലിടുക്കിലൂടെ കപ്പലുകള്‍ക്ക് ഗതാഗതം നടത്തണമെങ്കില്‍ വലിയ തുക ഇറാന് നല്‍കേണ്ടി വന്നേക്കും.

ഇറാനെതിരെ വിജയം നേടിയെന്ന് ട്രംപ് അവകാശപ്പെടുമ്പോഴും പശ്ചിമേഷ്യയില്‍ ഇറാന്റെ ശക്തമായ പ്രത്യാക്രമണം തുടരുകയാണ്. കഴിഞ്ഞദിവസം ഖത്തര്‍ തുറമുഖത്ത് എണ്ണ കപ്പലുകള്‍ ആക്രമിക്കപ്പെട്ടിരുന്നു.

കൂടാതെ, ഇസ്രഈലിനെതിരെ ഇറാന്‍ നടത്തിയ വ്യോമാക്രമണത്തില്‍ കനത്ത നാശനഷ്ടങ്ങളുണ്ടായെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Content Highlight: Destroyed Iran; I did what other presidents hesitated to do; Trump seeks reason to end war

അനിത സി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more