| Wednesday, 16th September 2015, 10:05 am

ഡെങ്കിപ്പനി: ദല്‍ഹിയില്‍ ആട്ടിന്‍ പാല്‍ വില ലിറ്ററിന് 2000 രൂപ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുര്‍ഗൗണ്‍: ഡെങ്കിപ്പനിയില്‍ നിന്നും രക്ഷനല്‍കാന്‍ ആട്ടിന്‍പാലിനു സാധിക്കുമെന്ന പ്രചരണങ്ങള്‍ വ്യാപിച്ചതോടെ ദല്‍ഹി മേഖലയില്‍ ആട്ടിന്‍ പാല്‍ വില കുതിച്ചുയരുന്നു. ആട്ടിന്‍ പാലിന് ലിറ്ററിന് 500 മുതല്‍ 2,000 രൂപ വരെ ഈടാക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം അപകടകരമാം വിധം കുറയുന്നതാണ് ഡെങ്കിപ്പനിയുടെ മുഖ്യ പ്രശ്‌നം. പ്ലേറ്റ്‌ലെറ്റ് കൗണ്ട് വര്‍ധിപ്പിക്കാന്‍ ആട്ടിന്‍പാലിനു സാധിക്കുമെന്നാണ് പ്രചരണമാണ് പാല്‍ വില ഉയരാന്‍ കാരണം. ഈ അവകാശവാദത്തെ സാധൂകരിക്കുന്ന യാതൊരു ശാസ്ത്രീയ തെളിവുകളും ഇതുവരെ വന്നിട്ടില്ല.

” ആട്ടിന്‍ പാല്‍ ദഹിക്കാന്‍ എളുപ്പവും കട്ടി കുറഞ്ഞതുമായതിനാല്‍ ഡെങ്കിപ്പനിയില്‍ നിന്നും മോചനം നേടാന്‍ ആട്ടിന്‍പാല്‍ സഹായിക്കുമെന്ന് ഞങ്ങളുടെ പുസ്തകങ്ങളില്‍ പറഞ്ഞിട്ടുണ്ട്.” ഗുര്‍ഗൗണിലെ ആയുര്‍വേദ ഓഫീസറായ സുശീല ദാഹിയ പറഞ്ഞു.

പ്ലേറ്റ്‌ലെറ്റ് കൗണ്ട് വര്‍ധിപ്പിക്കാന്‍ പപ്പായ ഇല സഹായിക്കുമെന്ന് പ്രചരണങ്ങള്‍ ഉണ്ടായിരുന്നു. ഇത്തരം പ്രചരണങ്ങള്‍ ശക്തമായതോടെ ആശുപത്രികള്‍ കേന്ദ്രീകരിച്ച് ആട്ടിന്‍പാല്‍ വില്‍പ്പനയും പപ്പായ ഇല വില്‍പ്പനയും നടക്കുന്നുണ്ട്.

ആശുപത്രികളില്‍ സെപ്റ്റംബര്‍ ആദ്യം ഒരുഗ്ലാസിന് 600 രൂപ എന്ന നിലയിലാണ് ആട്ടിന്‍ പാല്‍ വിറ്റത്. ഒരു പപ്പായ ഇലയ്ക്ക് 200 രൂപ വരെ വില ഈടാക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

എന്നാല്‍ ഈ പ്രചരണങ്ങളില്‍ കാര്യമൊന്നുമില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അലോപ്പതിയില്‍ പ്ലേറ്റ്‌ലെറ്റ് കൗണ്ട് വര്‍ധിപ്പിക്കാന്‍ എളുപ്പവഴിയില്ല. എന്നാല്‍ മേല്‍പ്പറഞ്ഞ വസ്തുക്കള്‍ കഴിക്കുന്നതുകൊണ്ട് പ്ലേറ്റ്‌ലെറ്റ് കൗണ്ട് വര്‍ധിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

We use cookies to give you the best possible experience. Learn more