| Friday, 6th March 2026, 6:41 pm

ഇറാന്‍-യു.എസ് സംഘര്‍ഷം കാരണം റഷ്യന്‍ എണ്ണയ്ക്ക് ആവശ്യക്കാരേറി; ഇന്ത്യയ്ക്ക് യു.എസ് നല്‍കിയ ഇളവില്‍ റഷ്യ

അനിത സി

മോസ്‌കോ: ഇറാന്‍-യു.എസ്, ഇസ്രഈല്‍ സംഘര്‍ഷം കാരണം റഷ്യന്‍ എണ്ണയുടെ ആവശ്യകതയില്‍ കാര്യമായ വര്‍ധനവുണ്ടായെന്ന് റഷ്യ.

എല്‍.എന്‍.ജി ഉള്‍പ്പടെയുള്ള എണ്ണയുടെയും വാതകത്തിന്റെയും ഡിമാന്റ് വര്‍ധിച്ചെന്നും വിശ്വസ്തരായ വിതരണക്കാരായി റഷ്യ തുടരുകയാണെന്നും റഷ്യന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതി കുറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതിന് ഇന്ത്യന്‍ റിഫൈനറികള്‍ക്ക് യു.എസ് താത്ക്കാലികമായ അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് റഷ്യയുടെ പ്രതികരണം പുറത്തെത്തിയിരിക്കുന്നത്.

എന്നാല്‍, ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്ന എണ്ണയുടെ അളവ് വെളിപ്പെടുത്താന്‍ റഷ്യന്‍ വക്താവ് വിസമ്മതിച്ചു.

ബാരലിന് 4-5 ഡോളര്‍ വിലയിലാണ് റഷ്യന്‍ ക്രൂഡ് ഓയില്‍ ഇന്ത്യയ്ക്ക് വില്‍ക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

നേരത്തെ റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതിനെ ചൊല്ലി യു.എസ് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ചുമത്തിയിരുന്നു. കൂടാതെ ഇന്ത്യയും യു.എസും തയ്യാറാക്കിയ വ്യാപാര കരാര്‍ പ്രകാരം റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതിന് ഇന്ത്യയ്ക്ക് വിലക്കും ഏര്‍പ്പെടുത്തിയിരുന്നു.

റഷ്യയുടെ എണ്ണയ്ക്കും വാതകത്തിനും ആവശ്യകത വര്‍ധിക്കുന്നുണ്ടെങ്കിലും റഷ്യയില്‍ നിന്നും എണ്ണ സ്വീകരിക്കരുതെന്ന് അന്താരാഷ്ട്ര ഊര്‍ജ ഏജന്‍സി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫത്തിഹ് ബിറോള്‍ ആവശ്യപ്പെട്ടു.

ഉക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യന്‍ എണ്ണ വാങ്ങുന്നത് സാമ്പത്തികപരമായും രാഷ്ട്രീയപരമായും തെറ്റായിരിക്കുമെന്ന് അദ്ദേഹം വെള്ളിയാഴ്ച പ്രസ്താവനയില്‍ പറഞ്ഞു.

റഷ്യയുടെ എണ്ണ ഉള്‍പ്പടെയുള്ള ഉത്പന്നങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ നിരവധി നിയന്ത്രണങ്ങളും ഉപരോധവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Content Highlight: Demand for Russian oil surges due to Iran-US conflict  says Kremlin Spoke Person

അനിത സി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more