| Tuesday, 18th August 2026, 2:00 pm

സി.ജെ.പി പ്രതിഷേധിക്കാരുടെ മുഖം തിരിച്ചറിയാന്‍ ഫേഷ്യല്‍ റെഗഗനിഷന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചെന്ന് സമ്മതിച്ച് ദല്‍ഹി പൊലീസ്

നിഷാന. വി.വി

ന്യൂദല്‍ഹി: ജന്തര്‍ മന്ദറില്‍ നടന്ന വിദ്യാര്‍ത്ഥി പ്രതിഷേധത്തിനിടെ മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യ ഉപയോഗിച്ചെന്ന ആരോപണത്തില്‍ ന്യായീകരണവുമായി ദല്‍ഹി പൊലീസ്. എല്ലാ വ്യക്തികളെയും പ്രൊഫൈല്‍ ചെയ്യുന്നതിനല്ല മറിച്ച് ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ മാത്രമെ പരിശോധിച്ചിട്ടുള്ളുവെന്ന് പൊലീസ് പറഞ്ഞു. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലായിരുന്നു ദല്‍ഹി പൊലീസിന്റെ ന്യായീകരണം.

കൊലപാതകം, കൊലപാതക ശ്രമം, കവര്‍ച്ച, ബലാത്സംഗം, പോക്‌സോ തുടങ്ങിയ ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തിയിരിക്കുന്ന 2,873 പേരില്‍ ഉള്‍പ്പെടാത്ത പ്രതിഷേധക്കാര്‍ക്കെതിരെ അന്വേഷണം ഉണ്ടാകില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

‘എല്ലാ പ്രതിഷേധക്കാരുടെയും മുഖം തിരിച്ചറിയല്‍ സംവിധാനം വഴി ശേഖരിക്കുന്നില്ല. ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരെ മാത്രമേ ഇത് വഴി സ്‌ക്രീനിങ് നടത്തുകയില്ല,’ ദല്‍ഹി പൊലീസ് പറഞ്ഞു.

പ്രതിഷേധക്കാരില്‍ മുഴുവനും വിദ്യാര്‍ത്ഥികള്‍ ആയിരുന്നില്ലെന്നും പ്രതിഷേധത്തില്‍ സാമൂഹിക വിരുദ്ധര്‍, അക്രമികള്‍, കുറ്റവാളികള്‍, എന്നിവര്‍ നുഴഞ്ഞുകറയറിയിട്ടുണ്ടെന്നും ജൂലൈ 20നും 26നും ഇടയില്‍ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ഏഴ് മോട്ടോര്‍ വാഹന മോഷണക്കേസികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

മുഖം തിരിച്ചറിയല്‍ സംവിധാനത്തെ അടിസ്ഥാനമാക്കി ബയോമെട്രിക്ക് ശേഖരിക്കുന്നുണ്ടെന്നും ആധാര്‍ വിവരങ്ങള്‍ ഉപയോഗിച്ച് ആളുകളെ വിളിച്ച് വരുത്തുന്നുണ്ടെന്നും സ്വാകാര്യ സ്ഥാപനങ്ങള്‍ക്ക് ഡാറ്റവില്‍ക്കുന്നുണ്ടെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചിരുന്നു.

എന്നാല്‍ ഈ ആരോപണങ്ങള്‍ തെറ്റായതും ഗൃഢ ലക്ഷ്യത്തോടെയുള്ളതാണെന്നും പൊലീസ് പറഞ്ഞു. ആധാര്‍ കാര്‍ഡോ മറ്റെന്തെങ്കിലുമോ ഉപയോഗിച്ച് ആരെയും വിളിപ്പിച്ചിട്ടില്ലെന്നും പ്രതിഷേധക്കാരുടെ നന്മയ്ക്കായി തന്നെയാണ് പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് കുറ്റവാളികളെ കണ്ടുപിടിക്കുന്നതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

പ്രക്ഷോഭകര്‍ പൊലീസ് ഉദ്യോഗസ്ഥരെ യും മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരെയും ആക്രമിക്കുന്നതിന്റെയും വീഡിയോകള്‍ ശേഖരിച്ച് വെച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു. സി.ജെ.പിയുടെ നേതൃത്വത്തില്‍ നടന്ന വിദ്യാര്‍ത്ഥി പ്രതിഷേധത്തിനിടെ അമിതമായ ബലപ്രയോഗം നടത്തിയിട്ടില്ലെന്നും
മുപ്പതിനായിരത്തോളം വരുന്ന ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ 5000 ത്തോളം പൊലീസുകാരെ മാത്രമാണ് വിന്യസിച്ചിരുന്നതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്താന്‍ പ്രതിഷേധക്കാര്‍ക്ക് അനുവാദമുണ്ടായിരുന്നില്ലെന്നും അവര്‍ ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നോട്ട് പോവാന്‍ ശ്രമിച്ചതോടെയാണ് സമരം അക്രമാസക്തമായതെന്നും പൊലീസ് പറയുന്നു.

ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ സച്ചിന്‍ ശര്‍മയാണ് ഇത്തരത്തില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥി പ്രതിഷേധക്കാര്‍ക്കെതിരായ പൊലീസ് അതിക്രമണങ്ങളെക്കുറിച്ച് കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികള്‍ക്ക് മറുപടിയായാണ് പൊലീസിന്റെ സത്യവാങ് മൂലം

സി.ജെ.പി നേതൃത്വത്തിലുള്ള വിദ്യാര്‍ത്ഥികളുടെ സമരം നിയമവിരുദ്ധമായിരുന്നുവെന്നും പൊലീസ് പറയുന്നു. പൊലീസ് അതിക്രമവുമായി ബന്ധപ്പെട്ട് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന ഫോട്ടോകള്‍, വീഡിയോ ക്ലിപ്പുകള്‍, എന്നിവ ഫേക്ക് മാധ്യമങ്ങള്‍, സോഷ്യല്‍ മീഡിയ റിപ്പോര്‍ട്ടുകളുടെ ഭാഗമാണെന്നും ഇവ സ്വതന്ത്ര്യ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടില്ലെന്നും പൊലീസ് വാദിക്കുന്നു.

Content Highlight: Delhi Police admit to using facial recognition technology to identify CJP protesters.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more