ന്യൂദൽഹി: ആം ആദ്മി പാർട്ടി നേതാക്കളായ അരവിന്ദ് കെജ്‌രിവാൾ, മനീഷ് സിസോദിയ, ദുർഗേഷ് പഥക് എന്നിവർ കോടതിയിൽ ഹാജരാകാൻ വിസമ്മതിച്ചതിനെത്തുടർന്ന് മദ്യനയക്കേസിൽ പ്രതിഭാഗത്തെ പ്രതിനിധീകരിക്കാൻ മുതിർന്ന അഭിഭാഷകരെ അമിക്യസ്ക്യൂറിയായി നിയമിക്കുമെന്ന് ഡൽഹി ഹൈക്കോടതി.
പക്ഷപാതത്തോടെ പെരുമാറുമെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് ശർമ്മ പിന്മാറണമെന്ന് ആവശ്യപ്പെട്ട് നൽകിയ അപേക്ഷകൾ തള്ളിയതിനെത്തുടർന്നായിരുന്നു കെജരിവാളും സംഘവും വാദം കേൾക്കൽ ബഹിഷ്കരിച്ചത്. താൻ കേസിൽ നിന്ന് പിന്മാറില്ലെന്ന് ജസ്റ്റിസ് ശർമ്മയും പറഞ്ഞിരുന്നു.
എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കിയ വിചാരണ കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് സി.ബി.ഐ സമർപ്പിച്ച ഹർജിയിലെ വാദം കേൾക്കൽ ജസ്റ്റിസ് സ്വർണ്ണ കാന്ത ശർമ്മ മെയ് 8 ലേക്ക് മാറ്റി. പ്രതികളുടെ വാദം അവതരിപ്പിക്കാൻ അമിക്കസ്‌ക്യൂറിയെ നിയമിച്ച ശേഷം വിചാരണ നടപടികൾ തുടരാമെന്ന് കോടതി നിരീക്ഷിച്ചു.
വിചാരണകളിൽ ഹരാറാകാത്ത കെജരിവാളിനും സംഘത്തിനും വേണ്ടിയാണോ അമിസ്ക്കസ്ക്യൂറിയെ നിയമിക്കുന്നതെന്ന് സി.ബി.ഐക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചോദിച്ചപ്പോൾ അതേ എന്നായിരുന്നു ജഡ്ജിയുടെ മറുപടി.
ഏപ്രിൽ 20 ന് കേസിൽ നിന്ന് പിന്മാറണമെന്ന അപേക്ഷ ജസ്റ്റിസ് ശർമ്മ തള്ളിയതിനെത്തുടർന്ന് കെജ്‌രിവാൾ, സിസോദിയ, പഥക് എന്നിവർ ജസ്റ്റിസ് ശർമ്മയ്ക്ക് കത്തുസമർപ്പിച്ചിരുന്നു. തങ്ങൾ നേരിട്ടോ അഭിഭാഷകർ മുഖേനയോ കോടതിയിൽ ഹാജരാകില്ലെന്നും ഗാന്ധിയുടെ സത്യാഗ്രഹത്തിന്റെ പാത പിന്തുടരുമെന്നും അവർ കത്തിൽ വ്യക്തമാക്കി.
മദ്യനയക്കേസ് ജുഡീഷ്യൽ പരിശോധനയിൽ നിലനിൽക്കില്ലെന്നും കേസ് പൂർണ്ണമായും വിശ്വാസയോഗ്യമല്ലെന്നും നിരീക്ഷിച്ചുകൊണ്ട് ഫെബ്രുവരി 27 ന് വിചാരണ കോടതി കെജ്‌രിവാൾ, സിസോദിയ എന്നിവരുൾപ്പെടെ 21 പേരെ കുറ്റവിമുക്തരാക്കിയിരുന്നു.
മദ്യനയക്കേസിലെ സി.ബി.ഐ അന്വേഷണ ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്ന വിചാരണ കോടതിയുടെ ശുപാർശ മാർച്ച് 9 ന് ജസ്റ്റിസ് ശർമ്മയുടെ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു.
Content Highlight: Delhi High Court to appoint amicus curiae in liquor policy case against Kejriwal