| Friday, 20th February 2026, 3:52 pm

അപകീര്‍ത്തിക്കേസ്; എം.എ. ഷഹനാസിന് ജാമ്യമില്ലാ വാറണ്ട്

രാഗേന്ദു. പി.ആര്‍

കോഴിക്കോട്: അപകീര്‍ത്തിക്കേസില്‍ കെ.പി.സി.സി സാംസ്‌കാരിക സാഹിതി ജനറല്‍ സെക്രട്ടറി എം.എ. ഷഹനാസിന് ജാമ്യമില്ലാ വാറണ്ട്. കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. എഴുത്തുകാരന്‍ വി.ആര്‍. സുധീഷ് നല്‍കിയ കേസിലാണ് നടപടി.

നേരത്തെ ഷഹനാസിനെ അറസ്റ്റ് ചെയ്യാത്ത സി.ഐയ്ക്ക് കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി മെമ്മോ അയച്ചിരുന്നു. ഫെബ്രുവരി അഞ്ചിനാണ് മെമ്മോ നല്‍കിയത്. ബേപ്പൂര്‍ എസ്.എച്ച്.ഒയ്ക്കാണ് മെമ്മോ ലഭിച്ചിരിക്കുന്നത്.

2025 ജൂണ്‍ 28ന് ഷഹനാസിന് ജാമ്യത്തോട് കൂടിയ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ കോടതിയില്‍ ഹാജരാകാന്‍ ഷഹനാസ് തയ്യാറായിരുന്നില്ല. പിന്നീട് 2025 ഡിസംബര്‍ 26നും ഷഹനാസിന് കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശം ലഭിച്ചിരുന്നു.

ഈ അവസരത്തിലും ഷഹനാസ് കോടതിയില്‍ എത്തിയിരുന്നില്ല. ഇതിന്റെ പശ്ചാത്തലത്തിലാണ് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്.

2023ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ആരോപിച്ചാണ് വി.ആര്‍. സുധീഷ് ഷഹനാസിനെതിരെ മാനനഷ്ടക്കേസ് നല്‍കിയത്.

തന്റെ വ്യക്തി-സാമൂഹിക ജീവിതത്തിന് ദോഷകരമാകും വിധത്തിലാണ് ഷഹനാസ് അപകീര്‍ത്തി പരാമര്‍ശം നടത്തിയതെന്നും വി.ആര്‍. സുധീഷ് ആരോപിച്ചിരുന്നു. അഡ്വ. പി. രാജേഷ് മുഖേനയാണ് സുധീഷ് കേസ് നല്‍കിയത്.

പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് മാധ്യമങ്ങളിലൂടെ മാപ്പ് പറയണമെന്നും 25 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് വി.ആര്‍. സുധീഷ് ഷഹനാസിന് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ ഇതിനുശേഷവും തനിക്കെതിരായ ആരോപണങ്ങള്‍ ഷഹനാസ് ആവര്‍ത്തിക്കുകയായിരുന്നു എന്നാണ് സുധീഷിന്റെ വാദം.

Content Highlight: Defamation case: Non-bailable warrant issued against M.A. Shahanas

ഇനി ഓരോ പ്രധാന വാർത്തകളും നേരിട്ട് നിങ്ങളിലെത്തും. അം​ഗമാകൂ ഡൂൾന്യൂസ് വാട്സ്ആപ്പ് ചാനലിൽ

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more