| Saturday, 22nd February 2025, 9:35 pm

ടി-20യില്‍ ഒരു റണ്ണെടുക്കാന്‍ നേരിട്ടത് പത്ത് പന്ത്! ഒച്ചിന് ഇതിലും വേഗതയുണ്ടല്ലോ ക്യാപ്റ്റാ...

സ്പോര്‍ട്സ് ഡെസ്‌ക്

വനിതാ പ്രീമിയര്‍ ലീഗില്‍ മോശം റെക്കോഡുമായി യു.പി വാറിയേഴ്‌സ് ക്യാപ്റ്റന്‍ ദീപ്തി ശര്‍മ. വനിതാ പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ ആദ്യ റണ്‍സ് നേടാന്‍ ഏറ്റവുമധികം പന്തുകള്‍ നേരിട്ട താരങ്ങളുടെ പട്ടികയില്‍ ഇടം നേടിയാണ് ദീപ്തി ആരാധകരെ നിരാശരാക്കിയത്.

ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിലാണ് ദീപ്തി ശര്‍മ മോശം നേട്ടത്തില്‍ ഇടം നേടിയത്. നേരിട്ട പത്താം പന്തിലാണ് ദീപ്തി ശര്‍മ അക്കൗണ്ട് തുറന്നത്.

ഇതോടെ വനിതാ പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ ഏറ്റവുമധികം പന്തുകള്‍ നേരിട്ട് ആദ്യ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തിയിരിക്കുകയാണ് താരം.

വനിതാ പ്രീമിയര്‍ ലീഗില്‍ ഏറ്റവുമധികം പന്ത് നേരിട്ട് ആദ്യ റണ്‍സ് നേടിയ താരം

(താരം – ടീം – എതിരാളികള്‍ – അക്കൗണ്ട് തുറക്കാന്‍ നേരിട്ട പന്തുകള്‍ – വര്‍ഷം എന്നീ ക്രമത്തില്‍)

ഗ്രേസ് ഹാരിസ് – യു.പി വാറിയേഴ്‌സ് – മുംബൈ ഇന്ത്യന്‍സ് – 15 പന്തുകള്‍ – 2024

ദീപ്തി ശര്‍മ – യു.പി വാറിയേഴ്‌സ് – ദല്‍ഹി ക്യാപ്പിറ്റല്‍സ് – 10 പന്തുകള്‍ – 2025*

ദീപ്തി ശര്‍മ – യു.പി വാറിയേഴ്‌സ് – ദല്‍ഹി ക്യാപ്പിറ്റല്‍സ് – 9 പന്തുകള്‍ – 2023

ഹെയ്‌ലി മാത്യൂസ് – മുംബൈ ഇന്ത്യന്‍സ് – ഗുജറാത്ത് ജയന്റ്‌സ് – 2024

അതേസമയം, ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ മത്സരത്തല്‍ നിശ്ചിത ഓവറില്‍ 177 റണ്‍സാണ് യു.പി വാറിയേഴ്‌സ് നേടിയത്.

മത്സരത്തില്‍ ടോസ് നേടിയ ദല്‍ഹി എതിരാളികളെ ബാറ്റിങ്ങിനയച്ചു. ഓപ്പണര്‍ വൃന്ദ ദിനേഷിനെ തുടക്കത്തിലേ നഷ്ടമായതും ക്യാപ്റ്റന്‍ ദീപ്തി ശര്‍മയുടെ മെല്ലെപ്പോക്കും വാറിയേഴ്‌സിന് തുടക്കത്തില്‍ തിരിച്ചടിയായി. ഒപ്പം കൃത്യമായ ഇടവേളകളില്‍ ദല്‍ഹി ബൗളര്‍മാര്‍ വിക്കറ്റ് വീഴ്ത്തുകയും ചെയ്തതോടെ വാറിയേഴ്‌സ് കൂടുതല്‍ സമ്മര്‍ദത്തിലായി.

എന്നാല്‍ ലോവര്‍ മിഡില്‍ ഓര്‍ഡറില്‍ ഷിനെല്‍ ഹെന്‌റിയുടെ വെടിക്കെട്ട് ടീമിനെ തകര്‍ച്ചയില്‍ നിന്നും കരകയറ്റി. 23 പന്ത് നേരിട്ട താരം 62 റണ്‍സടിച്ചാണ് പുറത്തായത്. എട്ട് സിക്‌സറും രണ്ട് ഫോറും ഉള്‍പ്പടെ 269.57 സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.

23 പന്തില്‍ 24 റണ്‍സ് നേടിയ താലിയ മഗ്രാത്താണ് രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍.

കിരണ്‍ നാവ്ഗിരെ 20 പന്തില്‍ 17 റണ്‍സ് നേടിയപ്പോള്‍ 19 പന്തില്‍ 13 റണ്‍സാണ് ക്യാപ്റ്റന്‍ ദീപ്തി ശര്‍മ നേടിയത്.

ഒടുവില്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റിന് 177 എന്ന നിലയില്‍ വാറിയേഴ്‌സ് ഇന്നിങ്‌സ് അവസാനിപ്പിച്ചു.

ദല്‍ഹിക്കായി ജെസ് ജോന്നാസെന്‍ നാല് വിക്കറ്റ് നേടിയപ്പോള്‍ മാരിസന്‍ കാപ്പും അരുന്ധതി റെഡ്ഡിയും രണ്ട് വിക്കറ്റും നേടി. ശിഖ പാണ്ഡേയാണ് ശേഷിച്ച വിക്കറ്റെടുത്തത്.

Content Highlight: Deepti Sharma once again enters to the unwanted record of most balls taken to score the first run in WPL

We use cookies to give you the best possible experience. Learn more