| Monday, 31st August 2026, 3:29 pm

150 നോട്ട് ഔട്ട്; എറിഞ്ഞ് വീഴ്ത്തിയ റെക്കോഡിന് പിന്നാലെ മറ്റൊരു ചരിത്രവും തൂക്കി!

ശ്രീരാഗ് പാറക്കല്‍

2026 വിമണ്‍സ് ഏഷ്യ കപ്പിലെ ആദ്യ മത്സരത്തില്‍ തായ്‌ലാന്‍ഡിനെതിരെ വമ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്ന തായ്‌ലാന്‍ഡ് 16.1 ഓവറില്‍ 65 റണ്‍സിന് പുറത്തായി.

ഇന്ത്യക്കായി ബൗളിങ്ങില്‍ മിന്നും പ്രകടനം നടത്തിയ ദീപ്തി ശര്‍മയാണ് തായ്‌ലാന്‍ഡ് ബാറ്റിങ് നിരയെ തകര്‍ത്തത്. വെറും 1.1 ഓവര്‍ മാത്രം പന്തെറിഞ്ഞ ദീപ്തി ഒറ്റ റണ്‍സ് പോലും വിട്ടുനല്‍കാതെ മൂന്ന് വിക്കറ്റുകളാണ് വീഴ്ത്തിയത്. മിന്നും പ്രകടനം പുറത്തെടുത്തതിന് പിന്നാലെ ഒരു തകര്‍പ്പന്‍ മൈല്‍സ്‌റ്റോണ്‍ സ്വന്തമാക്കാനും താരത്തിന് സാധിച്ചിരിക്കുകയാണ്.

അന്താരാഷ്ട്ര വനിതാ ടി-20യില്‍ 150 മത്സരങ്ങള്‍ കളിക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമായി മാറിയിരിക്കുകയാണ് ദീപ്തി ശര്‍മ. ഇതോടെ ഇന്ത്യന്‍ താരങ്ങളായ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനും സ്മൃതി മന്ഥാനയ്ക്കും ഒപ്പം 150 ടി-20 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ താരങ്ങളുടെ പട്ടികയില്‍ ദീപ്തിയും ഇടം നേടി. ലോകത്ത് തന്നെ 150 വനിതാ ടി-20 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കുന്ന 12ാമത്തെ താരമാണ് ദീപ്തി.

മാത്രമല്ല കിടിലന്‍ പ്രകടനത്തോടെ വനിതാ ടി-20 അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരമെന്ന റെക്കോര്‍ഡും ദീപ്തി സ്വന്തമാക്കി. 171 വിക്കറ്റുകള്‍ നേടിയാണ് ഇന്ത്യന്‍ സ്പിന്നര്‍ ഒന്നാം സ്ഥാനത്തെത്തിയത്. 170 വിക്കറ്റുകള്‍ നേടിയ തായ്‌ലന്‍ഡ് താരം തിപാച്ച പുത്തവോങ്ങിനെ മറികടന്നാണ് ദീപ്തി ഈ നേട്ടം കൈവരിച്ചത്.

ഇന്റര്‍നാഷണല്‍ ടി-20യില്‍ ഒരു റണ്‍സ് പോലും വിട്ടുനല്‍കാതെ മൂന്ന് വിക്കറ്റുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ദീപ്തി. തായ്‌ലാന്‍ഡ് നിരയില്‍ നന്നപട്ട് കൊഞ്ചരോയെന്‍കായ് 48 പന്തില്‍ നിന്നും 41 റണ്‍സ് നേടി ടോപ് സ്‌കോററായി. ബാക്കിയുള്ള താരങ്ങള്‍ക്കൊന്നും രണ്ടക്കം കാണാനായില്ല.

ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ 36 പന്തില്‍ നിന്നും 64 റണ്‍സ് നേടി ഷെഫാലി വര്‍മ മികച്ച പ്രകടനം പുറത്തെടുത്തു. എട്ട് ഫോറും മൂന്ന് സിക്സറും അടക്കം 177.748 എന്ന സ്ട്രൈക് റേറ്റിലായിരുന്നു താരത്തിന്റെ പ്രകടനം.

തായ്ലാന്‍ഡിനായി സുലീപോന്‍ ലവോമി മൂന്ന് വിക്കറ്റ് വീഴ്ത്തി. സുനിദ ചതുരോംഗ്രഥാന രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ചാനിദ സുത്തിരുവാങ്ങും ക്യാപ്റ്റന്‍ തിപാച്ച പുത്തോവാങ്ങും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

അതേസമയം ടൂര്‍ണമെന്റില്‍ സെപ്റ്റംബര്‍ മൂന്നിന് ഹോങ്കോങിനെതിരെയാണ് ഹര്‍മന്‍പ്രീത് കൗറിന്റെയും സംഘത്തിന്റെയും അടുത്ത മത്സരം.

Content Highlight: Deepti Sharma In Great Record Achievement

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more