| Monday, 15th June 2026, 8:06 am

പാകിസ്ഥാനെ എറിഞ്ഞിട്ട് റെക്കോഡും സ്വന്തമാക്കി; ഇനി സിംഹാസനം ദീപ്തി വാഴും!

ഫസീഹ പി.സി.

ഐ.സി.സി വനിത ടി-20 ലോകകപ്പില്‍ ഇന്ത്യ വിജയത്തോടെ തുടക്കമിട്ടുണ്ട്. ബര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണില്‍ നടന്ന മത്സരത്തില്‍ പാകിസ്ഥാനെ തോല്‍പ്പിച്ചാണ് ടീമിന്റെ ലോകകപ്പ് യാത്ര. 64 റണ്‍സിനാണ് ഇന്ത്യന്‍ വനിതകളുടെ ആദ്യ വിജയം.

ഇന്ത്യക്കായി ബൗളിങ്ങില്‍ ദീപ്തി ശര്‍മ തിളങ്ങിയിരുന്നു. നാല് ഓവര്‍ എറിഞ്ഞ താരം അഞ്ച് വിക്കറ്റുകളാണ് വീഴ്ത്തിയത്. വെറും പത്ത് റണ്‍സ് മാത്രം വിട്ടുനല്‍കിയാണ് ഓള്‍റൗണ്ടറുടെ പ്രകടനം. 2.50 എക്കോണമിയില്‍ പന്തെറിഞ്ഞാണ് താരം പാക് വനിതകളെ തകര്‍ത്തെറിഞ്ഞത്.

ദീപ്തി ശര്‍മ. Photo: BCCI Women/x.com

ഈ പ്രകടനം ദീപ്തിക്ക് മത്സരത്തിലെ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡും സമ്മാനിച്ചിരുന്നു. ഒപ്പം ഒരു സൂപ്പര്‍ നേട്ടവും താരം സ്വന്തമാക്കി. വനിത ടി – 20യില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ താരം എന്ന പട്ടമാണ് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ തന്റെ തലയില്‍ ചൂടിയത്.

166 വിക്കറ്റുകള്‍ വീഴ്ത്തിയാണ് ദീപ്തിയുടെ നേട്ടം. 142 ഇന്നിങ്‌സില്‍ കളിച്ചാണ് താരം ഇത്രയും വിക്കറ്റുകള്‍ നേടിയത്. ഒറ്റ വിക്കറ്റിന്റെ കരുത്തില്‍ തായ്വാന്‍ ക്രിക്കറ്റര്‍ തിപാച്ച പുത്തവോങ്ങിനെയാണ് ദീപ്തി മറികടന്നത്. പുത്തവോങ് 102 ഇന്നിങ്സുകളില്‍ നിന്ന് 165 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.

വനിത ടി – 20യില്‍ ഏറ്റവും വിക്കറ്റുകള്‍ നേടിയ താരങ്ങള്‍

(താരം – ടീം – ഇന്നിങ്സ് – വിക്കറ്റുകള്‍ എന്നീ ക്രമത്തില്‍)

ദീപ്തി ശര്‍മ – ഇന്ത്യ – 142 – 166

തിപാച്ച പുത്തവോങ് – തായ്വാന്‍ – 102 – 165

ഹെന്റിയറ്റ് ഇഷിംവെ – റാവണ്ട – 125 – 160

മേഗന്‍ ഷട്ട് – ഓസ്‌ട്രേലിയ – 124 – 152

ഒന്നിച്ച കാംചോംഫു – തായ്വാന്‍ – 124 – 148

കാ യിങ് ചാന്‍ – ഹോങ് കോങ്ങ് – 106 – 147

സോഫി എക്ലെസ്റ്റോണ്‍ – ഇംഗ്ലണ്ട് – 106 – 146

ശ്രീ ചരണി. Photo: BCCI Women/x.com

ദീപ്തി പുറമെ, ശ്രീ ചരണി മൂന്ന് വിക്കറ്റുകള്‍ പിഴുതു. ഷെഫാലി ഒരു വിക്കറ്റും സ്വന്തമാക്കി. പാക് നിരയില്‍ 35 പന്തില്‍ 41 റണ്‍സ് നേടിയ മുബീന അലി ടോപ് സ്‌കോററായി.

ഇന്ത്യയ്ക്ക് വേണ്ടി വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ഥാന അര്‍ധ സെഞ്ച്വറി സ്‌കോര്‍ ചെയ്തു. 44 പന്തില്‍ 68 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. ഹര്‍മന്‍പ്രീത് കൗര്‍ 35 പന്തില്‍ 36 റണ്‍സും റിച്ച ഘോഷ് 17 പന്തില്‍ 34 റണ്‍സും നേടി.

സ്മൃതി മന്ഥാന. Photo: BCCI Women/x.com

പാകിസ്ഥാന് വേണ്ടി ക്യാപ്റ്റന്‍ ഫാത്തിമ സന, സാദിയ ഇഖ്ബാല്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതമെടുത്തു. തസ്മിയ റുബാബ്, റമീന്‍ ഷമീം എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

Content Highlight: Deepti Sharma became leading wicket taker in Women’s T20I history

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍.

We use cookies to give you the best possible experience. Learn more