| Thursday, 9th February 2023, 10:18 am

ഇന്ത്യയുടെ 304ാമനായി സ്‌കൈ, 305ാമനായി ഭരത്, ഓസീസിന്റെ 465ാമനായി മര്‍ഫി; ഇത് ഇവരുടെയും സ്വപ്ന ടെസ്റ്റ്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ഓസ്‌ട്രേലിയ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ മത്സരത്തില്‍ മൂന്ന് അരങ്ങേറ്റങ്ങള്‍ക്കാണ് വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയം സാക്ഷ്യം വഹിക്കുന്നത്. ഇന്ത്യന്‍ നിരയില്‍ രണ്ട് താരങ്ങളും ഓസീസിന്റെ ഒരാളുമാണ് ബെസ്റ്റ് ക്രിക്കറ്റായ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്നത്.

ഇന്ത്യന്‍ ടി-20 സ്‌പെഷ്യലിസ്റ്റ് താരം സൂര്യകുമാര്‍ യാദവാണ് ഇന്ത്യക്കായി ടെസ്റ്റില്‍ അരങ്ങേറ്റം കുറിക്കുന്ന താരങ്ങളില്‍ ഒരാള്‍. റിഷബ് പന്തിന് പകരം മധ്യനിരയില്‍ കരുത്താകാനെത്തിയ സ്‌കൈ ആദ്യ ടെസ്റ്റില്‍ തന്നെ ടീമിന്റെ ഭാഗമാവുകയായിരുന്നു.

രഞ്ജി ട്രോഫിയില്‍ മുംബൈക്കായി മികച്ച പ്രകടനം കാഴ്ചവെച്ച സൂര്യകുമാര്‍ അന്താരാഷ്ട്ര തലത്തിലേക്കുള്ള തന്റെ കാല്‍വെപ്പിനായി ഏറെ നാളായി കാത്തിരിക്കുകയാണ്.

വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എസ്. ഭരത്താണ് ഇന്ത്യന്‍ നിരയില്‍ അരങ്ങേറ്റം കുറിച്ച അടുത്ത് ഇന്ത്യന്‍ താരം. ഏറെ നാളായി സ്‌ക്വാഡില്‍ ഉണ്ടെങ്കിലും റിഷബ് പന്ത് ടീമിനൊപ്പമുള്ളതിനാല്‍ താരത്തിന് ഒരിക്കല്‍ പോലും കളിക്കാന്‍ സാധിച്ചിരുന്നില്ല.

ഭരത്തിന് ടെസ്റ്റ് ക്യാപ്പ് നല്‍കിയത് ഏറെ വൈകാരികമായ മുഹൂര്‍ത്തങ്ങളിലൊന്നായിരുന്നു. ഏറെ സന്തോഷത്തോടെയാണ് താരം പൂജാരയില്‍ നിന്നും ടെസ്റ്റ് ക്യാപ്പ് ഏറ്റുവാങ്ങിയത്. ഇന്ത്യക്കായി ടെസ്റ്റ് കളിക്കുന്ന 305ാമത് താരമാണ് എസ്. ഭരത്.

ഓസീസ് നിരയലും ഒരു സൂപ്പര്‍ താരം അരങ്ങേറ്റം കുറിക്കുന്നുണ്ട്. ഇന്ത്യയുടെ സ്പിന്‍ തന്ത്രത്തിന് അതേ നാണയത്തില്‍ മറുപടി നല്‍കാനായി ടോഡ് മര്‍ഫിയെയാണ് ഓസീസ് കളത്തിലിറക്കിയിരിക്കുന്നത്. ഓസീസിന്റെ 465ാമത് ടെസ്റ്റ് താരമാണ് മര്‍ഫി.

മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ അത്ര മികച്ച തുടക്കമല്ല ഓസീസിന് ലഭിച്ചിരിക്കുന്നത്. രണ്ടാം ഓവറിന്റെ ആദ്യ പന്തില്‍ തന്നെ ഉസ്മാന്‍ ഖവാജയെ നഷ്ടപ്പെട്ട ഓസീസിന് തൊട്ടടുത്ത ഓവറില്‍ ഡേവിഡ് വാര്‍ണറിനെയും നഷ്ടമായി.

ഖവാജയെ സിറാജ് വിക്കറ്റ് മുമ്പില്‍ കുടുക്കി പറഞ്ഞയച്ചപ്പോള്‍ വാര്‍ണറിനെ ഷമി ക്ലീന്‍ ബൗള്‍ഡാക്കി.

ഓപ്പണര്‍മാര്‍ രണ്ട് പേരെയും നഷ്ടപ്പെട്ട ഓസ്‌ട്രേലിയ നിലവിര്‍ ആറ് ഓവര്‍ പിന്നിടുമ്പോള്‍ 25ന് രണ്ട് എന്ന നിലയിലാണ്. മാര്‍നസ് ലബുഷാനും സ്റ്റീവ് സ്മിത്തുമാണ് ഓസീസിനായി ക്രീസില്‍.

ഇന്ത്യ പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ, കെ.എല്‍. രാഹുല്‍, ചേതേശ്വര്‍ പൂജാര, വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ് എസ്. ഭരത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍, അക്സര്‍ പട്ടേല്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.

ഓസ്ട്രേലിയ പ്ലെയിങ് ഇലവന്‍

ഡേവിഡ് വാര്‍ണര്‍, മാറ്റ് റെന്‍ഷോ, ഉസ്മാന്‍ ഖവാജ, മാര്‍നസ് ലബുഷാന്‍, സ്റ്റീവ് സ്മിത്, പീറ്റര്‍ ഹാന്‍ഡ്സ്‌കോംബ്, അലക്സ് കാരി (വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), സ്‌കോട്ട് ബോളണ്ട്, ടോഡ് മര്‍ഫി, നഥാന്‍ ലിയോണ്‍.

Content highlight: Debutants in India vs Australia 1st test

Latest Stories

We use cookies to give you the best possible experience. Learn more