| Friday, 4th September 2026, 12:16 pm

ലങ്കന്‍ കൊടുങ്കാറ്റില്‍ മൂന്ന് വമ്പന്മാര്‍ വീണു; ചരിത്രം തിരുത്തിക്കുറിച്ച് ഷനക

സുദേവ് എ

കരീബിയന്‍ പ്രീമി യര്‍ ലീഗില്‍ ചരിത്രം കുറിച്ച് ശ്രീലങ്കന്‍ താരം ദാസുന്‍ ഷനക. എസ്.കെ.എന്‍ പേട്രിയേറ്റ്‌സ് താരമായ ഷനക സെയ്ന്റ് ലൂക്ക കിങ്‌സിനെതിരെ സെഞ്ച്വറി നേടിയാണ് റെക്കോഡിട്ടത്. 43 പന്തില്‍ പുറത്താവാതെ 121 റണ്‍സ് നേടിയാണ് ഷനക തിളങ്ങിയത്. എട്ട് ഫോറുകളും 12 കൂറ്റന്‍ സിക്‌സുകളുമാണ് താരം സ്വന്തമാക്കിയത്.

ടൂര്‍ണമെന്റിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറിയാണ് ഷനകയുടെ ബാറ്റില്‍ നിന്നും പിറന്നത്. വെറും 39 പന്തുകളില്‍ നിന്നുമാണ് താരം സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഷിര്‍മോണ്‍ ഹെറ്റ്‌മെയര്‍, ആന്ദ്രേ റസല്‍, ടിം സൈഫര്‍ട്ട് എന്നീ മൂന്ന് താരങ്ങളെ ഒരുമിച്ച് മറികടന്നാണ് ലങ്കന്‍ താരത്തിന്റെ നേട്ടം. ഇരുവരും 40 പന്തുകളില്‍ നിന്നുമാണ് സി.പി.എല്ലില്‍ സെഞ്ച്വറി നേടിയിരുന്നത്.

മത്സരത്തില്‍ ഷനകയുടെ സെഞ്ച്വറി കരുത്തില്‍ 137 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് പേട്രിയേറ്റ്‌സ് സ്വന്തമാക്കിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പേട്രിയേറ്റ്‌സ് നാല് വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ലൂക്ക കിങ്സ് ഇന്നിങ്സ് വെറും 98 റണ്‍സില്‍ അവസാനിച്ചു.

ഷനകയുടെ സെഞ്ച്വറിക്ക് പുറമെ പേട്രിയേറ്റ്‌സിനായി ആന്ദ്രേ ഫ്‌ലെച്ചര്‍ അര്‍ധ സെഞ്ച്വറി നേടി തിളങ്ങി നിര്‍ണായകമായി. 38 പന്തുകളില്‍ നിന്നും 64 റണ്‍സാണ് താരം നേടിയത്. ആറ് ഫോറുകളും നാല് സിക്‌സുകളും ആണ് ഫ്‌ലെച്ചര്‍ അടിച്ചെടുത്തത്.

പേട്രിയേറ്റ്‌സ് ബൗളിങ്ങില്‍ ജെറമിയ ലൂയിസ് അഞ്ച് വിക്കറ്റുകള്‍ നേടി തിളങ്ങിയപ്പോള്‍ ലൂക്ക കിങ്സ് കൂറ്റന്‍ വിജയം സ്വന്തമാക്കുകയായിരുന്നു. ആഷ്മീഡ് നെഡ്, വാനിന്ദു ഹസരംഗ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും വീഴ്ത്തി ടീമിന്റെ വിജയത്തില്‍ നിര്‍ണായകമായി. നസീം ഷാ ഒരു വിക്കറ്റും നേടി.

സെയ്ന്റ് ലൂക്കക്ക് വേണ്ടി അര്‍ധ സെഞ്ച്വറി നേടിയ ടിം സൈഫര്‍ട്ട് മാത്രമാണ് പിടിച്ചുനിന്നത്. 36 പന്തുകളില്‍ നിന്നും എട്ട് ഫോറുകള്‍ അടക്കം 50 റണ്‍സായിരുന്നു ന്യൂസിലാന്‍ഡ് വിക്കറ്റ് കീപ്പര്‍ സ്വന്തമാക്കിയത്. ബാക്കിയുള്ള താരങ്ങള്‍ക്കൊന്നും കാര്യമായി ഒന്നും ചെയ്യാന്‍ സാധിക്കാതെ പോവുകയായിരുന്നു.

Content Highlight: Dasun Shanaka create historical record in CPL

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more