| Sunday, 1st March 2026, 4:14 pm

തോറ്റ മത്സരത്തില്‍ സാക്ഷാല്‍ യുവരാജിനൊപ്പം; പടിയിറക്കത്തില്‍ ചരിത്ര നേട്ടവുമായി ലങ്കന്‍ നായകന്‍

ആദർശ് എം.കെ.

2026 ടി-20 ലോകകപ്പില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ശ്രീലങ്കയെ പരാജയപ്പെടുത്തി പാകിസ്ഥാന്‍ വിജയത്തോടെ വേള്‍ഡ് ക്യാമ്പെയ്‌നിനോട് വിടപറഞ്ഞിരുന്നു. പല്ലേക്കലെയില്‍ നടന്ന മത്സരത്തില്‍ അഞ്ച് റണ്‍സിനായിരുന്നു പാകിസ്ഥാന്റെ വിജയം.

ആതിഥേയര്‍ക്കെതിരെ വിജയിച്ചെങ്കിലും നെറ്റ് റണ്‍ റേറ്റില്‍ ന്യൂസിലാന്‍ഡിന് പിന്നില്‍ പോയതോടെ സെമി ഫൈനല്‍ കളിക്കാന്‍ സാധിക്കാതെ ടീം പുറത്താവുകയും ചെയ്തിരുന്നു.

പാകിസ്ഥാന്‍ ഉയര്‍ത്തിയ 213 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്കയ്ക്ക് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സാണ് നേടാന്‍ സാധിച്ചത്. അവസാന ഓവറില്‍ ക്യാപ്റ്റന്‍ ദാസുന്‍ ഷണകയുടെ ആളിക്കത്തലില്‍ ടീം വിജയം പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. മൂന്ന് സിക്‌സറും ഒരു ഫോറുമടക്കം ഷഹീന്‍ അഫ്രിദിക്കെതിരെ 22 റണ്‍സ് നേടിയെങ്കിലും വിജയം മാത്രം അകന്നുനിന്നു.

31 പന്തില്‍ പുറത്താകാതെ 76 റണ്‍സാണ് ഷണക അടിച്ചെടുത്തത്. എട്ട് സിക്‌സറും രണ്ട് ഫോറുമടക്കം 245.16 എന്ന മികച്ച സ്‌ട്രൈക് റേറ്റിലായിരുന്നു താരത്തിന്റെ വെടിക്കെട്ട്.

മത്സരത്തില്‍ വിജയിക്കാന്‍ സാധിച്ചില്ലെങ്കിലും ഒട്ടനവധി ചരിത്ര റെക്കോഡുകള്‍ തന്റെ പേരില്‍ കുറിക്കാന്‍ ഷണകയ്ക്ക് സാധിച്ചു.

ദാസുന്‍ ഷണക

ടി-20 വേള്‍ഡ് കപ്പില്‍ 200+ സ്‌ട്രൈക് റേറ്റില്‍ 50+ സ്‌കോര്‍ സ്വന്തമാക്കുന്ന താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നാണ് ഷണക റെക്കോഡിട്ടത്. ലോകകപ്പില്‍ ഇത് രണ്ടാം തവണയാണ് ഷണക ഈ നേട്ടം കൈവരിക്കുന്നത്.

ടി-20 ലോകകപ്പില്‍ 200+ സ്‌ട്രൈക് റേറ്റില്‍ ഏറ്റവുമധികം തവണ 50+ നേടിയ താരങ്ങള്‍

(താരം – ടീം – എത്ര തവണ എന്നീ ക്രമത്തില്‍)

എ.ബി. ഡി വില്ലിയേഴ്‌സ് – സൗത്ത് ആഫ്രിക്ക – 3

ദാസുന്‍ ഷണക – ശ്രീലങ്ക – 2*

യുവരാജ് സിങ് – ഇന്ത്യ – 2

സൂര്യകുമാര്‍ യാദവ് – ഇന്ത്യ – 2

ജോസ് ബട്‌ലര്‍ – ഇംഗ്ലണ്ട് – 2

ക്രിസ് ഗെയ്ല്‍ – വെസ്റ്റ് ഇന്‍ഡീസ് – 2

മാര്‍കസ് സ്റ്റോയ്‌നിസ് – ഓസ്‌ട്രേലിയ – 2

ഇതിന് പുറമെ ടി-20 ലോകകപ്പില്‍ ഏറ്റവുമധികം സിക്‌സര്‍ നേടുന്ന താരമെന്ന നേട്ടവും ഷണക തന്റെ പേരില്‍ കുറിച്ചു. ഈ ഒറ്റ മത്സരം കൊണ്ട് ധോണിയടക്കമുള്ള ഇതിഹാസങ്ങളെ മറികടന്നുകൊണ്ടാണ് ഷണക ഈ നേട്ടത്തിലെത്തിയത്.

ടി-20 ലോകകപ്പില്‍ ഏറ്റവുമധികം സിക്‌സര്‍ നേടുന്ന ക്യാപ്റ്റന്‍

(താരം – ടീം – സിക്‌സര്‍ എന്നീ ക്രമത്തില്‍)

ദാസുന്‍ ഷണക – ശ്രീലങ്ക – 21*

രോഹിത് ശര്‍മ – ഇന്ത്യ – 19

ജോസ് ബട്‌ലര്‍ – ഇംഗ്ലണ്ട് – 17

ക്രിസ് ഗെയ്ല്‍ – വെസ്റ്റ് ഇന്‍ഡീസ് – 17

എം.എസ്. ധോണി – ഇന്ത്യ – 16

സൂപ്പര്‍ 8ല്‍ ഒറ്റ മത്സരം പോലും വിജയിക്കാന്‍ സാധിക്കാതെയാണ് ശ്രീലങ്ക പടിയിറങ്ങുന്നത്. 2014ല്‍ കിരീടം നേടിയ ശേഷം ഒറ്റ ഐ.സി.സി ഇവന്റുകളുടെ സെമി ഫൈനലില്‍ പോലും കളിക്കാന്‍ ശ്രീലങ്കയ്ക്ക് സാധിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

Content Highlight: Dasun Shanaka becomes second most 50+ scorer at 200+ strike rate in T20 World Cup

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more