| Thursday, 29th March 2018, 6:20 pm

പന്തില്‍ കൃത്രിമം; ഓസീസ് പരിശീലകന്‍ ഡാരന്‍ ലേമാന്‍ രാജിവെച്ചു

സ്പോര്‍ട്സ് ഡെസ്‌ക്

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ പരിശീലകന്‍ ഡാരന്‍ ലേമാന്‍ രാജിവെച്ചു. ദക്ഷിണാഫ്രിക്കക്കെതിരെയുള്ള  ടെസ്റ്റില്‍ പന്തില്‍ കൃത്രിമം കാട്ടിയ സംഭവത്തിലാണ് രാജി. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ശേഷമായിരിക്കും സ്ഥാനമൊഴിയുക. പന്ത് ചുരണ്ടല്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ധാര്‍മ്മിക ഉത്തരാവാദിത്വം ഏറ്റെടുത്താണ് ലേമാന്റെ രാജി പ്രഖ്യാപനം

തന്റെ താരങ്ങള്‍ മത്സരം വിജയിക്കാനായി പന്തില്‍ കൃത്രിമം കാട്ടിയെന്ന വാര്‍ത്ത പുറത്തുവന്ന് ഇത്രയും വിവാദങ്ങളുണ്ടായിട്ടും വിഷയത്തില്‍ പ്രതികരിക്കാതിരുന്ന ലേമാന്‍ ഇന്നായിരുന്നു മൗനം വെടിഞ്ഞ് മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നിലെത്തിയത്. താരങ്ങള്‍ ചെയ്തത് കടുത്ത കുറ്റമാണെങ്കിലും അവരാരും തന്നെ മോശം മനുഷ്യരല്ലായെന്നാണ് പരിശീലകന്‍ പറഞ്ഞത്.


Read Also : ഓവര്‍ടേക്ക് ചെയ്തതിന് കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്ക് വിവാഹസംഘത്തിന്റെ ക്രൂരമര്‍ദനം;മൂന്ന് പേരെ കസ്റ്റഡിയില്‍ 


“സംഭവത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ നായകന്‍ സ്‌ററീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, ബാന്‍ക്രോഫ്റ്റ് എന്നിവര്‍ ചെയ്തത് അക്ഷന്തവ്യമായ തെറ്റുതന്നെയാണ്. പക്ഷെ ഇവരാരുംതന്നെ മോശം വ്യക്തികളല്ല. ഇക്കാര്യത്തില്‍ മറ്റൊരു വശംകൂടിയുണ്ട്. ആരാധകര്‍ അവര്‍ക്ക് ഒരവസരംകൂടി നല്‍കണം.” എന്നും ലേമാന്‍ പറഞ്ഞിരുന്നു.

അവരെക്കുറിച്ചോര്‍ത്ത് തനിക്കു വിഷമമുണ്ടെന്നും ഓസ്ട്രേലിയന്‍ ക്രിക്കറ്റ് വീണ്ടും തിരിച്ചെത്തുമെന്നും പറഞ്ഞ ലേമാന്‍ ആരാധകരുടെ ബഹുമാനം നേടുന്നതിനായി ഇനി ശ്രമിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

വിഷയത്തില്‍ സര്‍ക്കാരും രാജ്യത്തെ കായിക മന്ത്രാലയവും ക്രിക്കറ്റ് ഓസ്ട്രേലിയയും കര്‍ശന നിലപാട് സ്വീകരിച്ചതോടെയാണ് സ്മിത്തിന് രാജിവെക്കേണ്ടി വന്നത്. തുടര്‍ന്ന് നടന്ന അന്വേഷണത്തിനൊടുവില്‍ സ്മിത്തിനെയും വാര്‍ണറെയും ഒരു വര്‍ഷത്തേക്ക് വിലക്കുകയും ബാന്‍ക്രോഫ്ടിനു ഒമ്പത് മാസത്തെ വിലക്കും സമിതി പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍ പരിശീലകന്‍ ഡാരന്‍ ലേമാനു ക്ലീന്‍ ചീറ്റ് നല്‍കുകയായിരുന്നു ക്രിക്കറ്റ് ഓസ്ട്രേലിയ ചെയ്തത്.

We use cookies to give you the best possible experience. Learn more